വെസ്റ്റ്ബാങ്ക്: ഫലസ്തീനികള്‍ക്കുനേരെയുള്ള ഇസ്രായേലിന്റെ നരമേധം അവസാനിക്കുന്നില്ല. രണ്ട് വ്യത്യസ്ത ഇടങ്ങളിലായി വ്യാഴാഴ്ച രണ്ട് ഫലസ്തീനികളെ കൂടി ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഗ്രാമമായ ബുര്‍ഖിനിലും പഴയ ജറൂസലേം നഗരത്തിലുമാണ് വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് 22കാരനായ അല നാസര്‍ മുഹമ്മദ് സയ്യൂദ് വെടിയേറ്റ് മരിച്ചത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വടക്ക്പടിഞ്ഞാറന്‍ ഗ്രാമമായ ജെനിന്‍ സ്വദേശിയാണ് സയ്യൂദ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ഡസന്‍ കണക്കിന് സൈനിക ജീപ്പുകളില്‍ റെയ്ഡ് നടത്തുകയും നിരവധി പേരെ രാത്രിയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഫലസ്തീനികളും പൊലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിവെപ്പുണ്ടായത്.
സയ്യൂദിന് നാല് വെടിയുണ്ടകള്‍ കൊണ്ടാണ് വെടിയേറ്റതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. രണ്ടെണ്ണം നെഞ്ചിലും, ഒന്ന് കഴുത്തിലും മറ്റൊന്ന് വലത് തുടയിലുമാണ്.
30കാരിയും മൂന്ന് കുട്ടികളുടെ മാതാവുമായ ഇസ്‌റ ഖുസൈമയാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍. ജെനിന്‍ നഗരത്തിന് വടക്ക് സ്വദേശിയാണിവര്‍. ജറുസലേമിലെ പഴയ നഗരത്തിലെ ചെയിന്‍ ഗേറ്റ് എന്നറിയപ്പെടുന്ന ബാബ് അല്‍ സില്‍സിലയില്‍ വെച്ചാണ് ഖുസൈമയെ വെടിവെച്ചുകൊന്നതെന്ന് ഇസ്രായേലി സൈന്യം പറഞ്ഞു.
ഇസ്രായേല്‍ ഓഫീസറെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും സൈന്യം അറിയിച്ചു. സംഭവത്തിനുശേഷം ദമസ്‌കസ് ഗേറ്റ്, അല്‍-അഖ്‌സാ പള്ളി, ലയണ്‍സ് ഗേറ്റ് എന്നിവയുടെ പ്രവേശന കവാടങ്ങള്‍ ഇസ്രായേല്‍ സൈന്യം അടച്ചു.
ഞായറാഴ്ച, ജെനിനിലും ജറുസലേമിലും നടന്ന ഇസ്രായേല്‍ സൈനിക ആക്രമണങ്ങള തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യം അഞ്ച് ഫലസ്തീനികളെ വധിച്ചിരുന്നു.