ജറൂസലം: അധിനിവേശ കിഴക്കൻ ജറൂസലമിൽ കുടിയൊഴിപ്പുക്കുമെന്ന ഭീതിയിൽ കഴിയുന്ന നാല് ഫലസ്തീൻ കുടുംബങ്ങളുടെ കേസിന്റെ നിയമ നടപടികളിൽ താൻ ഇടപെടില്ലെന്ന് ഇസ്രായേൽ അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. നിയമ നടപടികളിൽ താൻ ഇടപെടേണ്ട കാര്യമില്ലെന്ന് അറ്റോർണി ജനറൽ അവിചായ് മെൻഡൽബ്ലിറ്റ് തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം, സുപ്രീം കോടതി കേസിൽ നിയമപരമായ അഭിപ്രായം സമർപ്പിക്കാൻ അറ്റോർണി ജനറലിന് മെയ് 8 വരെ സമയം നൽകിയിരുന്നു.
ശൈഖ് ജർറാഹ് മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച വർഷങ്ങളായുളള വിവിധ നിയമ നടപടികളുടെ പശ്ചാത്തലത്തിൽ കോടതിയിൽ താൻ ഹാജരാകേണ്ടതില്ലെന്ന് കോടതിക്ക് അയച്ച കത്തിൽ മെൻഡ്ബ്ലിറ്റ് വ്യക്തമാക്കി. അറ്റോർണി ജനറലിന്റെ തീരുമാനം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വീടുകൾ ഒഴിയണമെന്ന രണ്ടു കീഴ്കോടതി വിധിയിൽ നാല് കുടുംബങ്ങൾ നൽകിയ അപ്പീൽ കേൾക്കണമോയെന്നത് സുപ്രീംകോടതിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
ശൈഖ് ജർറാഹ് പരിസര പ്രദേശങ്ങളിൽ നിന്ന് നിർബന്ധിതമായി പുറത്താക്കപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന 28 കുടുംബങ്ങൾ ഉൾപ്പെടുന്ന 500ലധികം ഫലസ്തീനികളുടെ ഭാഗമാണ് ഈ നാല് കുടുംബങ്ങൾ.