ന്യൂഡൽഹി: കർണാടകയിൽ മുസ്‌ലിംകൾക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മെയ് 9 വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ മാസമാണ് കർണാടകയിലെ ബിജെപി സർക്കാർ മറ്റ് പിന്നാക്ക വിഭാഗ സംവരണത്തിൽ നിന്ന് മുസ്ലീങ്ങളെ നീക്കം ചെയ്ത് ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ പ്രതികരണം ഫയൽ ചെയ്യാൻ സംസ്ഥാനം വീണ്ടും സമയം തേടി കേസ് നീട്ടിവെപ്പിക്കുകയായിരുന്നു. കർണാടക തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇനി കേസ് പരിഗണിക്കുക.
എൽ ഗുലാം റസൂൽ എന്ന ഹരജിക്കാരനാണ് ബൊമ്മൈ സർക്കാറിന്റെ ഈ ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ പാവപ്പെട്ട മുസ്ലീങ്ങൾക്ക് നൽകിയിരുന്ന സംവരണാനുകൂല്യങ്ങളാണ് തിരഞ്ഞെടുപ്പ് നേട്ടങ്ങൾ കണക്കിലെടുത്ത് എടുത്തുകളഞ്ഞ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് നേരത്തെ നടന്ന വിചാരണയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
മെയ് 10നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. സംവരണം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന് ബൊമ്മൈ സർക്കാർ പ്രസ്താവിക്കുകയും സംസ്ഥാനത്തെ രണ്ട് പ്രബല ഹിന്ദു സമുദായങ്ങളായ വൊക്കലിഗകൾക്കും വീരശൈവ വിഭാഗത്തിനും ലിംഗായത്തുകൾക്കും തുല്യമായി നാല് ശതമാനം സംവരണം വിഭജിക്കുകയുമാണ് ചെയ്തത്.
???? കൂടുതല്‍ വായനക്ക് ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL