മുംബൈ: മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹിന്ദുത്വ-സംഘ്പരിവാര്‍ സംഘടനകളുടെ റാലി. കഴിഞ്ഞ ദിവസം മുംബൈയ്ക്ക് സമീപമുള്ള മീരാ റോഡിലാണ് റാലി നടന്നത്. റാലിയില്‍ അണിചേര്‍ന്ന ഹിന്ദുത്വ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത പ്രഭാഷകര്‍ മുസ്ലീം സമുദായത്തെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.
മഹാരാഷ്ട്രയിലുടനീളം സകാല്‍ ഹിന്ദു സമാജ് എന്ന സംഘപരിവാര്‍ സംഘടന സംഘടിപ്പിക്കുന്ന ‘ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ച’യുടെ ഭാഗമായിരുന്നു റാലി. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഉള്‍പ്പെടെ നിരവധി ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് സകാല്‍ ഹിന്ദു സമാജ്.
പ്രസംഗത്തിലുടനീളം പ്രഭാഷകര്‍ മുസ്ലീങ്ങള്‍ക്കു നേരെ അസഭ്യവും വിദ്വേഷ പ്രസ്താവനകളും അഴിച്ചുവിട്ടു. മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതിന് പുറമെ ‘ലൗ ജിഹാദ്’, ‘ലാന്‍ഡ് ജിഹാദ്’ എന്നിവയ്ക്കെതിരെയും അവര്‍ സംസാരിച്ചു.
ഇസ്ലാമിക ആക്രമണത്തിന് മൂന്ന് പ്രധാന വശങ്ങളുണ്ട്. ഒന്നാമത്തേത് ലൗ ജിഹാദ്, രണ്ടാമത്തേത് ലാന്‍ഡ് ജിഹാദ്, അവസാനമായി മതപരിവര്‍ത്തനത്തിന്റെ പ്രശ്നമാണ്്… ഈ മൂന്നിനും, രാമന്റെ നേതൃത്വത്തിലുള്ള ഒരു പരിഹാരമുണ്ട്, അതിന് രാഷ്ട്രീയ നേതാക്കള്‍ നിങ്ങളെയോ സുപ്രീം കോടതിയെയോ മാധ്യമങ്ങളെയോ പോലും തടയില്ല, അതിനുള്ള പരിഹാരം അവരുടെ സാമ്പത്തിക ബഹിഷ്‌കരണമാണ്- പരിപാടിയില്‍ കാജല്‍ ഹിന്ദുസ്ഥാനി എന്ന വിദ്വേഷ പ്രസംഗക പറഞ്ഞു.
മീരാ ഭയന്ദറിന്റെ സ്വതന്ത്ര എംഎല്‍എയായ ഗീത ജെയിന്‍ ആമ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തത്. എംഎല്‍എ നിതേഷ് റാണെ ഉള്‍പ്പെടെയുള്ള ബി.ജ.പെി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ ഇത്തരം റാലികള്‍ക്കെതിരെ സുപ്രീം കോടതി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയില്‍ മാത്രമേ റാലികള്‍ക്ക് അനുമതി നല്‍കാവൂവെന്നും സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് പറഞ്ഞിരുന്നു.