ഗസ്സ സിറ്റി: ഇസ്രായേല്‍ അധിനിവേശത്തിനിടെയും ഹമാസ് തങ്ങളുടെ പ്രതിരോധം തെളിയിച്ചെന്ന് ആഗോള യുദ്ധ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഇതുവരെയുണ്ടായ സൈനിക നഷ്ട-കഷ്ടങ്ങള്‍ക്കിടയിലും ഹമാസ് അതിന്റെ സൈനിക ശേഷി പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിവുള്ളവരായി തുടരുന്നുവെന്നും രണ്ട് സൈനിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തല്‍ഫലമായിട്ടാണ് ഫലസ്തീനിയന്‍ സായുധ സംഘമായ ഹമാസിനെ നശിപ്പിക്കുക എന്ന തങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ ‘നീണ്ട’ യുദ്ധം ചെയ്യേണ്ടതുണ്ടെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും യു.എസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് വാര്‍ (ഐഎസ്ഡബ്ല്യു), ക്രിട്ടിക്കല്‍ ത്രെറ്റ്‌സ് പ്രോജക്റ്റ് (സിടിപി) എന്നിവര്‍ അവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ജബലിയ നഗരത്തിലെ ഒരു വീട്ടില്‍ അഭയം പ്രാപിച്ച ഇസ്രായേല്‍ സേനയ്ക്കെതിരെ,ഹമാസും ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും സ്റ്റാന്‍ഡേര്‍ഡ്, തെര്‍മോബാറിക് റോക്കറ്റുകള്‍ ഉപയോഗിച്ച് ഒളിഞ്ഞിരുന്ന് സംയോജിതമായതും സങ്കീര്‍ണ്ണമായതുമായ ആക്രമണം നടത്തിയെന്നും നിരീക്ഷകര്‍ പറഞ്ഞു.
ഡിസംബര്‍ 26-നാണ് ബെയ്റ്റ് ഹനൂന് പടിഞ്ഞാറ് പടിഞ്ഞാറ് ഗസ്സ മുനമ്പിന്റെ വടക്ക് ഭാഗത്ത് ഹമാസ് ഇസ്രായേല്‍ സേനക്കെതിരെ ശക്തമായ തിരിച്ചടി നടത്തിയത്. ജബലിയ നഗരം തുടച്ചുനീക്കി പിടിച്ചെടുക്കുമെന്ന ഇസ്രായേലിന്റെ ശ്രമത്തെ ഹമാസ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഫലസ്തീന്‍ പോരാളികള്‍ ഗസ്സ മുനമ്പിന്റെ തെക്ക് ഭാഗത്ത് ഇസ്രായേലി സേനയ്ക്കെതിരെ ‘കനത്ത പോരാട്ടത്തില്‍’ ഏര്‍പ്പെട്ടിരിക്കുകയാണ്. കൂടാതെ ഡിസംബര്‍ 25, 26 തീയതികളില്‍ അവര്‍ തെക്കന്‍ ഇസ്രായേലിന് നേരെ മോര്‍ട്ടാറുകളും റോക്കറ്റുകളും പ്രയോഗിച്ചു.
ഡിസംബര്‍ 25ന് ഒമ്പത് സ്ഥലങ്ങളിലും ഡിസംബര്‍ 26 ന് നാല് സ്ഥലങ്ങളിലുമായി അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടി. തെക്കന്‍ ലെബനനുമായുള്ള ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ലെബനീസ് ഹിസ്ബുള്ള പോരാളികള്‍ ഇതേ ദിവസങ്ങളില്‍ ഇസ്രായേലിനെതിരെ 19 ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.