ഗുവാഹതി: അസമില്‍ പ്രളയ ജിഹാദെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ച് മുസ്ലിം യുവാക്കളെ വിട്ടയച്ചത് 15 ദിവസത്തിനു ശേഷം. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് കനത്ത വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം ഇവരുടെ ചെയ്തികളാണെന്ന് ആരോപിച്ചാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നിനാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. 15 ദിവസത്തോളം ഇവരെ ജയിലില്‍ പാര്‍പ്പിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നെന്ന് മുസ്ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
സില്‍ച്ചാറിലെ മുസ്ലിം ആധിപത്യമുള്ള ബേത്തുകണ്ടിയില്‍ താമസിക്കുന്ന മുസ്ലിംകളെയാണ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ‘പ്രളയ ജിഹാദ്’ സിദ്ധാന്തവുമായി ബന്ധപ്പെടുത്തുന്നതിനുള്ള തെളിവുകളൊന്നും പോലീസിന് ലഭിക്കാത്തതിനാലാണ് ഇവരെ വിട്ടയച്ചത്.
ഈ വര്‍ഷം ആദ്യത്തിലും മെയ് മാസത്തിലും പിന്നീട് ജൂണിലും മഴ പതിവിലും കൂടുതലായതിനാല്‍ രണ്ട് പ്രളയങ്ങള്‍ക്കാണ് പതിവുപോലെ അസം സാക്ഷ്യം വഹിച്ചത്. മരണവും നാശനഷ്ടങ്ങളും ഇതിന്റെ ഭാഗമായി സാധാരണമായി സംഭവിക്കുന്നതാണ്.
എന്നാല്‍, ഈ വര്‍ഷം അസം വെള്ളപ്പൊക്കത്തിന് പുതിയ കാരണം കണ്ടെത്തുകയായിരുന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയില്‍ ‘പ്രളയ ജിഹാദ്’ എന്ന പേരില്‍ പുതിയ സിദ്ധാന്തം പ്രചരിപ്പിക്കുകയും ഇതിലൂടെ വെള്ളപ്പൊക്കത്തിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തുകയുമായിരുന്നു.
‘ഫ്‌ളഡ് ജിഹാദ്’ എന്ന പദം ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂട്ടത്തോടെ പ്രചരിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യുകയും പിന്നീട് ചില പ്രാദേശിക മാധ്യമങ്ങള്‍ അവ ആവര്‍ത്തിക്കുകയും ചെയ്തു.
ഹിന്ദു ഭൂരിപക്ഷ നഗരമായ സില്‍ച്ചാറില്‍ മനഃപൂര്‍വം വെള്ളപ്പൊക്കമുണ്ടാക്കിയത് ഒരു കൂട്ടം മുസ്ലിംകളുടെ പ്രവൃത്തി മൂലമാണെന്നായിരുന്നു ഇതിന്റെയെല്ലാം ഉള്ളടക്കം.