ലണ്ടന്‍: യു.എ.ഇ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. പ്രമുഖരായ മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ അടുത്ത മാസം നടക്കുന്ന ദുബൈ എക്‌സ്‌പോ ബഹിഷ്‌കരിക്കാനും അംഗരാജ്യങ്ങളോട് യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വിയോജിപ്പ് അറിയിക്കുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.
യു.എ.ഇ ജയിലിലടച്ച അഹ്‌മദ് മന്‍സൂര്‍, മുഹമ്മദ് അല്‍ റോഖന്‍, നാസര്‍ ബിന്‍ ഹെയ്ത് എന്നവരെയും ഇതുപോലുള്ള യു.എ.ഇ രാഷ്ട്രീയ ആക്റ്റിവിസ്റ്റുകളെയും വിമതരെയും നിരുപാധികം വിട്ടയക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചെന്നാരോപിച്ചും രാജ്യത്തിന്റെ സല്‍പ്പേര് നശിപ്പിക്കാന്‍’ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു എന്നും ആരോപിച്ച് 2017ലാണ് മന്‍സൂറിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കത്തുകള്‍ അനുസരിച്ച്, 52-കാരനായ അദ്ദേഹം അറസ്റ്റിലായത് മുതല്‍ പുറം ലോകത്തുനിന്നും സഹതടവുകാരില്‍ നിന്നും ബന്ധം വിച്ഛേദിക്കപ്പെട്ട് ഏകാന്തതടവില്‍ കഴിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സര്‍വകലാശാല പ്രൊഫസര്‍ ആയ റോഖന്‍ 2012 ജൂലൈയിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘടന രൂപീകരിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. സാമ്പത്തികകാര്യ വിദഗ്ധനായ ഗെയ്തിനെ 2015ലാണ് അറസ്റ്റ് ചെയ്യുന്നത്. യു.എ.ഇയുടെ അടുത്ത സഖ്യകക്ഷിയായ ഈജിപ്തിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തെ ജയിലിലടച്ചത്.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5