ദമസ്‌കസ്: ഭൂകമ്പം നാശം വിതച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ആഭ്യന്തര സംഘര്‍ഷം മൂലം ദുരിതനമനുഭവിക്കുന്ന സിറിയയിലേക്ക് സഹായമെത്തുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായിരിക്കുകയാണിപ്പോള്‍. പുതിയ അതിര്‍ത്തി തിറന്നതോടെ വടക്കുപടിഞ്ഞാറന്‍ സിറിയയിലേക്കുള്ള സഹായങ്ങള്‍ എത്തിത്തുടങ്ങി.
അതേസമയം, ഭൂകമ്പം നാശം വിതച്ച് 200ലേറെ മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളുകളെ ജീവനോടെ കണ്ടെത്താനുകുമെന്ന പ്രതീക്ഷ മങ്ങി. പകരം അതിജീവിച്ച ആളുകള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നതിലാണ് സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുവരെയായി സിറിയയിലെ മരണസംഖ്യ 5800 കവിഞ്ഞു.
2020ല്‍ അടച്ച തുര്‍ക്കി-സിറിയ അതിര്‍ത്തിയായ ബാബ് അല്‍സലാം തുറന്നുനല്‍കിയതോടെ സഹായവുമായുള്ള ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹം ആദ്യമായി ഈ ക്രോസിംഗ് ഉപയോഗിച്ച് കടന്നുപോയി. അടിയന്തര സഹായവുമായി 11 ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ട്രക്കുകള്‍ ബാബ് അല്‍-സലാം ക്രോസിംഗിലൂടെ കടന്നുപോയതായി യു.എന്‍ അറിയിച്ചു.
മറ്റൊരു അതിര്‍ത്തിയായ ബാബ്-അല്‍ ഹവ അതിര്‍ത്തിയിലൂടെ 26 ട്രക്കുകളും കടന്നുപോയി. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ജനങ്ങളിലേക്ക് നേരിട്ട് സഹായം എത്തിക്കാനുള്ള ഏക പ്രവേശന കേന്ദ്രമാണിത്. ‘അതിര്‍ത്തി കടന്നുള്ള യു.എന്നിന്റെ സഹായം ഒരു ജീവനാഡിയാണ്,” യുഎന്‍ മാനുഷിക കാര്യ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ട്വിറ്ററില്‍ കുറിച്ചു.
സിറിയന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷിയായ റഷ്യയുടെ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യു.എന്‍ സഹായത്തിനായുള്ള ഈ അതിര്‍ത്തി 2020 മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പകരം യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലൂടെ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസ് തുര്‍ക്കിയില്‍ നിന്നുള്ള രണ്ട് അതിര്‍ത്തി ക്രോസിംഗുകളിലൂടെ യു.എന്‍ സഹായം പ്രവേശിക്കാന്‍ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വാഹനവ്യൂഹം കടന്നുപോയത്.
പുതിയ അതിര്‍ത്തികള്‍ തുറക്കുന്നതിലെ കാലതാമസം മൂലം, ഫലപ്രദമായ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള സമയം തീര്‍ന്നുകൊണ്ടിരിക്കുകയും അടിയന്തര ദുരിതാശ്വാസവും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.