ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ അടിച്ചുകൊന്ന തബ്‌രീസ് അന്‍സാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയ പ്രതിഷേധ സംഗമങ്ങള്‍ അരങ്ങേറി. ബുധനാഴ്ച ജന്തര്‍ മന്ദറില്‍ നടന്ന പ്രക്ഷോഭ റാലിയില്‍ ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. വിദ്വേഷ കൊലപാതകങ്ങള്‍ക്കെതിരെ ഇന്ത്യ ഒന്നിക്കുക,മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന മോദി സര്‍ക്കാറിനെതിരെ ഒന്നിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
ഈ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തി. ഡല്‍ഹിക്കു പുറമേ ഇന്ത്യയിലെ പ്രധാനപ്പെട്ട 50 നഗരങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു. രാത്രി മെഴുകുതിരി കത്തിച്ചാണ് ജാഗ്രത സംഗമങ്ങള്‍ നടത്തിയത്. ഇന്ത്യ ആള്‍ക്കൂട്ട ഭീകരതക്കെതിരെ എന്ന പേരില്‍ വ്യാപക ഹാഷ്ടാഗ് ക്യാംപയിനും ട്വിറ്ററിലും ഫേസ്ബുക്കിലും അരങ്ങേറുന്നുണ്ട്.
കഴിഞ്ഞയാഴ്ചയായിരുന്നു ജാര്‍ഖണ്ഡില്‍ 24കാരനായ അന്‍സാരിയെ ഒരു കൂട്ടം സംഘ്പരിവാര്‍ ഗുണ്ടകള്‍ മോഷണക്കുറ്റമാരോപിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയത്.മോഷ്ടാവാണെന്നാരോപിച്ച് തബ്‌രീസിനെ 18 മണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിടുകയും ആക്രമികള്‍ നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം,ജയ് ഹനുമാന്‍’ എന്നു വിളിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അനന്‍സാരിയെ അവസാനം അതിഗുരുതരാവസ്ഥയില്‍ 22നാണ് ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അന്ന് തന്നെ അന്‍സാരി മരണത്തിനു കീഴടങ്ങി.