ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 44 പേരാണെന്ന് റിപ്പോര്‍ട്ട്. 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കണക്കാണിത്. ആള്‍കൂട്ടകൊലപാതകം എന്ന പേരുപറഞ്ഞ് സംഘ്പരിവാര്‍ ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിത്. ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര എന്‍.ജി.ഒ ആയ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി നൂറിലധികം ആക്രമണങ്ങളാണ് പശുസംരക്ഷകര്‍ എന്ന മറവില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ടത്. 280ല്‍ ആധികം ആളുകള്‍ക്ക് പരുക്കേറ്റതായും 104 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ആക്രമണങ്ങളും ന്യൂനപക്ഷങ്ങളെയും മറ്റു പിന്നാക്ക ജനതയെയും ലക്ഷ്യം വെച്ചായിരുന്നു. കൊല്ലപ്പെട്ടവരില്‍ 36 പേര്‍ മുസ്‌ലിംകളാണെന്നും ആക്രമികള്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമികള്‍ക്ക് ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും മറ്റും പിന്തുണ ലഭിക്കുന്നുണ്ടെന്നും ബി.ജെ.പിയുടെ സഹായത്താലാണ് ഗോരക്ഷ ഗുണ്ടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.