കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴില്‍ പുറത്തിറക്കിയ മുസ്‌ലിം വിരുദ്ധ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകം വിവാദമായതോടെ ഖേദപ്രകടനവുമായി രൂപത രംഗത്ത്. 120ഓളം പേജുകളുള്ള പുസ്തകത്തിലെ ഭൂരിഭാഗവും പരമത വിദ്വേഷവും മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെയുള്ള അവാസ്തവ കഥകളുമായിരുന്നു.
‘സത്യങ്ങളുടെ വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന തലക്കെട്ടിലുള്ള പുസ്തകം താമരശ്ശേരി രൂപതക്ക് കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ പേരിലായിരുന്നു പുറത്തിറക്കിയിരുന്നത്.
കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി വ്യാഴാഴ്ച രൂപത പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല പുസ്തകം ഇറക്കിയത്. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുക എന്നതുമായിരുന്നു പുസ്തകത്തിന് പിന്നിലെ ലക്ഷ്യമെന്നും രൂപതയ്ക്ക് ഏതെങ്കിലും മതത്തോടോ വിശ്വാസത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ലെന്നും വാര്‍ത്തകുറിപ്പില്‍ പറയുന്നു.
മതപ്രബോധന കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പള്ളിക്കാവയിലിന്റെ പേരിലാണ് വാര്‍ത്തകുറിപ്പ്. മതസൗഹാര്‍ദ്ദത്തിനെതിരായുള്ള എല്ലാ തെറ്റായ പ്രബോധനങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാര്‍ദ്ദം വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ലവ് ജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നത് ഉള്‍പ്പെടെയുള്ള വിവാദ പരാമര്‍ശങ്ങളാണ് പുസ്തകത്തിലുള്ളത്. ലവ് ജിഹാദിന്റെ ഭാഗമായി മുസ്ലിം യുവാക്കള്‍ പെണ്‍കുട്ടികളെ കണ്ടെത്തുന്നത് മുതല്‍ വിവാഹം കഴിക്കുന്നത് വരെയുള്ള നീക്കങ്ങളെന്ന പേരില്‍ ഒമ്പത് കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
സത്യത്തോട് പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിലുടനീളം വിശദീകരിക്കുന്നത്. ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മതപഠന ക്ലാസ്സിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിനായാണ് പുസ്തകം തയ്യാറാക്കിയത്. താമരശ്ശേരി രൂപതക്ക് കീഴില്‍ നിരവധി സണ്‍ഡേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1