ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ 11 പ്രതികളെയും വെറുതെ വിട്ട നടപടി ചോദ്യം ചെയ്തുള്ള കേസിലെ ഹരജി ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സി.ജെ രമണ അറിയിച്ചു. ബില്‍ക്കീസ് ബാനു കേസിലെ പ്രതികളുടെ ഇളവിനെതിരെ അഡ്വ. ശ്വേത ഭട്ട് നല്‍കിയ ഹരജി സുപ്രീം കോടതി പരാമര്‍ശിച്ചിട്ടുണ്ടെന്നും, ഇക്കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉറപ്പുനല്‍കിയതായും ചൊവ്വാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.
ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുള്ള ഹരജി അദ്ദേഹത്തിന്റെ കോടതിയില്‍ പരാമര്‍ശിച്ചതിന് ശേഷം
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ വിടുതല്‍ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു, തീരുമാനമെടുക്കാനുള്ള വിവേചനാധികാരം ഗുജറാത്ത് സര്‍ക്കാരിന് നല്‍കിയത് സുപ്രീംകോടതി ഉത്തരവിലൂടെയാണെന്നും ഭട്ട് പറഞ്ഞു. സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍ എന്നിവരുള്‍പ്പെടെ മൂന്ന് ഹര്‍ജിക്കാരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവും കുടുംബവും കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലെ പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 15ന് വെറുതെ വിട്ടിരുന്നു. ശിക്ഷാ ഇളവ് നയം അനുസരിച്ച് ശിക്ഷ കുറയ്ക്കാനുള്ള പ്രതികളുടെ അപേക്ഷ ഓഗസ്റ്റ് 15ന് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കുറ്റവാളികളെ ഗോധ്ര ജയിലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.
2002 മാര്‍ച്ച് മൂന്നിന് 19 വയസ്സായിരുന്ന അവര്‍ അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. അഹമ്മദാബാദിനടുത്ത് വെച്ച് നടന്ന കലാപത്തിനിടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ അവളുടെ കുടുംബത്തിലെ 14 പേരെ കലാപകാരികള്‍ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഒരു കലാപകാരി തന്റെ മൂന്ന് വയസ്സുള്ള മകളെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുകയും തല പാറയില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബാനുവിന്റെ കണ്‍മുന്നില്‍ വെച്ചാണ് ഈ ക്രൂരതകളെല്ലാം നടന്നത്.