അങ്കാറ: തുര്‍ക്കിയിലെ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്കെതിരെ വ്യത്യസ്ത രൂപത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത സിറിയന്‍ മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ച് തുര്‍ക്കി. ഒന്‍പത് ദിവസത്തെ തടവിന് ശേഷമാണ് മജീദ് ഷമായെ വിട്ടയച്ചത്.
തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ വാഴപ്പഴം വാങ്ങുകയും കിലോക്കണക്കിന് കഴിച്ചുകൂട്ടുകയും ചെയ്യുമ്പോള്‍ നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ലെന്ന ചില തുര്‍ക്കിക്കാരുടെ ആരോപണത്തെത്തുടര്‍ന്ന് പ്രതിഷേധസൂചകമായി സിറിയന്‍ അഭയാര്‍ത്ഥികള്‍ വാഴപ്പഴം കഴിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഉടനീളം പ്രചരിപ്പിച്ചിരുന്നു. ഇതോടെ വീഡിയോകള്‍ പല തുര്‍ക്കികളെയും പ്രകോപിപ്പിച്ചു, വാഴപ്പഴം കഴിക്കുന്ന ‘പ്രകോപനപരമായ പോസ്റ്റുകള്‍’ കാരണം വിദേശ പൗരന്മാരെയും അഭയാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യാനും തടവിലടക്കാനും അധികാരികളെ പ്രേരിപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ പരിഹാസ്യം കലര്‍ന്ന നര്‍മ വീഡിയോ ഷമായും പോസ്റ്റ് ചെയ്തിരുന്നു. പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്ത് എന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഏഴു വര്‍ഷമായി തുര്‍ക്കിയില്‍ താമസിക്കുന്ന ഷമാ ഓറിയന്റ് ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകനാണ്.
സിറിയന്‍ അതിര്‍ത്തി പ്രവിശ്യയായ ഗാസിയാന്‍തപിലെ കരുതല്‍ തടങ്കലില്‍ ആയിരുന്നു അദ്ദേഹം. ഇദ്ദേഹത്തെ നാടുകടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമാകുന്നത് വരെ ഇവിടെ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഷമാ ചൊവ്വാഴ്ച ജയില്‍ മോചിതനായെന്നും വരും ദിവസം ഇസ്താംബൂളിലേക്ക് മടങ്ങുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മുഹമ്മദ് അലി ഹര്‍താവി പറഞ്ഞു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU