ലണ്ടൻ: ഇസ്രായേലിന് 735 മില്യൺ ഡോളറിന്റെ ആയുധം വിൽക്കാനുള്ള യു.എസ് നീക്കത്തെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു. ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണിത്. ആയുധം വിൽക്കാനുള്ള തീരമാനം ലോകത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിപിടിക്കാനുള്ള യു.എസിന്റെ പ്രതിബദ്ധതയെ ചോദ്യംചെയ്യുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
യുദ്ധ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ആയുധം വിൽക്കുന്നതിലൂടെ സിവിലിയന്മാർക്കെതിരെ കൂടുതൽ അതിക്രമം വർധിപ്പിക്കുന്നതിൻ്റെയും, കൂടുതൽ ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നതിന്റെയും ഉത്തരവാദിത്തം യു.എസ് ഭരണകൂടത്തിന്റേതാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ യു.എസ്.എയുടെ മിഡിൽ ഈസ്റ്റ്, ഉത്തരാഫ്രിക്ക അഡ്വോക്കസി ഡയറക്ടർ ഫിലിപ്പ് നസ്സീഫ് പറഞ്ഞു. ബൈഡൻ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇസ്രായേൽ ബോംബാക്രമണം ഗസ്സ മുനമ്പിൽ ചൊവ്വാഴ്ചയും തുടരുകയാണ്. ആക്രമണത്തിന്റെ പ്രതികരണമെന്നോണം ഇസ്രായേൽ നഗരങ്ങളിലേക്ക് ഫല്സീതൻ വിഭാഗങ്ങൾ റോക്കറ്റ് വിക്ഷേച്ചു. ഇസ്രായേൽ പ്രധാനമന്ത്രിപദം കൈകാര്യം ചെയ്യുന്ന ബിന്യമിൻ നെതന്യാഹുവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മൂന്നാം തവണ ഫോൺ സംഭാഷണം നടത്തുകയും, വെടിനിർത്തലിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഒരാഴ്ചയിലേറെയായി തുടരുന്ന ആക്രമണത്തിൽ 61 കുട്ടികളുൾപ്പെടെ 212 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് കുട്ടികളുൾപ്പെടെ പത്ത് ഇസ്രായേലുകാരും കൊല്ലപ്പെട്ടു.