കാബൂള്‍: അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല. അഫ്ഗാനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഓരോ പ്രദേശങ്ങളിലും പിടിച്ചെടുത്ത് മുന്നേറ്റം തുടരുന്ന താലിബാനെ തടയിടാന്‍ ലക്ഷ്യമിട്ടാണ് അഫ്ഗാന്‍ സൈന്യം ബോംബിങ് കനപ്പിച്ചത്.
പടിഞ്ഞാറന്‍ നഗരമായ ഹെരാതില്‍ നൂറുകണക്കിന് കമാന്‍ഡോകളെയാണ് സൈന്യം വിന്യസിച്ചത്. ഇവിടെ ഞായറാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ തീവ്രവാദികള്‍ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ തുടരുകയാണെന്നും പ്രധാനനഗരങ്ങളിലെല്ലാം അഫ്ഗാന്‍ സൈന്യം താലിബാനെതിരെ ബോംബിങ് നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
താലിബാന്‍ ബോംബാക്രമണം നടത്തിയ വിമാനത്താവളമടക്കമുള്ള ഹെറാത്ത്, ലഷ്‌കര്‍ ഗാഹ്, കാണ്ഡഹാര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം താലിബാന്‍ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സേന പോരാടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലെ തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയില്‍ ഞായറാഴ്ച ടാക്‌സിയില്‍ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. താലിബാനും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാണ്ഡഹാര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം.
മെയ് ആദ്യം മുതലാണ് അഫ്ഗാനിസ്ഥാനിലുടനീളം ആഭ്യന്തര യുദ്ധം ശക്തമായത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ ശക്തികള്‍ അഫ്ഗാനില്‍ നിന്നും അന്തിമമായി സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അത് ഇപ്പോള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്.