ജറുസലം: അടുത്ത മാസം നിശ്ചയിക്കപ്പെട്ടിരുന്ന പാർലമെന്ററി തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേൽ കൂട്ടിച്ചേർത്ത കിഴക്കൻ ജറുസലമിൽ വോട്ടുചെയ്യൽ സംബന്ധിച്ച തർക്കത്തിനും, ഫത്ഹ് പാർട്ടിയിലെ പിളർപ്പിനുമിടയിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നത്. ജറുസലം ഉൾപ്പെടെ ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലകളിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കുമോയെന്ന കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തെ ഫല്സതീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വിമർശിച്ചു.
15 വർഷത്തിന് ശേഷം ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമാകുന്നത്. അത് മഹ്മൂദ് അബ്ബാസിന്റെ പ്രസിഡൻസിയുൾപ്പെടെയുള്ള ഫലസ്തീൻ സ്ഥാപനങ്ങളുടെ ജനാധിപത്യ നിയമസാധുതക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങൾക്കുള്ള പ്രതികരണമെന്ന നിലയിലാണ്. മഹ്മൂദ് അബ്ബാസിന്റെ മുഖ്യ എതിരാളിയായ ഹമാസ് ഫത്ഹിനെ പരാജയപ്പെടുത്തുന്നതിന് സംഘടിത പ്രയത്നത്തിലാണ്.