ശ്രീനഗര്‍: ജമ്മുകശ്മീറിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ താഴ്‌വരയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 50 ദിവസം പിന്നിടുന്നു. നിയന്ത്രണം വലിയ മാറ്റമില്ലാതെ തുടരുമ്പോഴും ജനജീവിതം ഇപ്പോഴും സാധാരണനിലയിലായില്ല എന്നാണ് ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രധാന രാഷ്ട്രീയ നേതാക്കളടക്കം ഇപ്പോഴും വീട്ടുതടങ്കലിലാണ്.ബന്ധുക്കള്‍ക്ക് പോലും ഇവരെ സന്ദര്‍ശിക്കാന്‍ ആകുന്നില്ല.
അതിനിടെ ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ നേരിയ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ലാന്റ് ഫോണുകള്‍ ബന്ധം പുനസ്ഥാപിച്ചെങ്കിലും മൊബൈല്‍,ടി.വി എന്നിവ ലഭ്യമല്ല. കഴിഞ്ഞ ഏഴാഴ്ചയായി തുടരുന്ന നിയന്ത്രണം മൂലം ജനജീവിതവും സ്തംഭിച്ചിരിക്കുകയാണ്. പൊതുഗതാഗതം ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. സ്‌കൂളുകള്‍ തുറന്നെങ്കിലും കുട്ടികള്‍ എത്തുന്നില്ല. സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വരുമാനമായ ആപ്പിള്‍ കര്‍ഷകരും ഇതോടെ ദുരിതത്തിലായി.
വടക്കന്‍ കശ്മീരിലെ സോപോറിലെ മൂന്ന് ജില്ലകളിലും തെക്കന്‍ കശ്മീരിലും ആപ്പിള്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. സെപ്റ്റംബര്‍ വരെ ഇവിടെ 30000 ടണിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ ഈ സമയത്ത് 80000 ടണ്‍ ഉത്പാദനമുണ്ടായിരുന്നത് ഇപ്പോള്‍ 50000 ടണ്‍ ആയി കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. തോട്ടം ഉടമകളുടെ പീഡനവും തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണിയും ട്രക്കുകളിലും വള്ളങ്ങളിലും ആപ്പിള്‍ ചരക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതുമെല്ലാമാണ് ഉത്പാദനം കുറയാന്‍ കാരണം.