തെഹ്‌റാന്‍: ഫലസ്തീന്‍ – ഇസ്രയേല്‍ സംഘട്ടനത്തില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതിനായി മുസ്‌ലിംകള്‍ക്കിടയിലുള്ള സുന്നീ – ശിയാ വിയോജിപ്പുകളെ പാശ്ചാത്യ ശക്തികള്‍ ചൂഷണം ചെയ്യുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ പുറത്തുവിട്ടത്. ആഗോള ധിക്കാരി (അമേരിക്കയും സഖ്യങ്ങളും) മുസ്‌ലിംകള്‍ക്കിടില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്റെ സുസ്ഥിരത വീണ്ടെടുക്കാനുള്ള ഏക മാര്‍ഗം ഐക്യമാണ്. അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട ഫലസ്തീന്‍ ജനതക്കൊപ്പം ഞങ്ങള്‍ നിലകൊള്ളും. എന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ഇറാനികള്‍ ഖുദ്‌സ് ദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ഇറാന്‍ റിപബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുല്ല ഖുമൈനിയുടെ കാലം മുതലാണ് ഇറാന്‍ ഖുദ്‌സ് ദിനം ആചരിക്കാന്‍ തുടങ്ങിയിട്ടുള്ളത്. ഇസ്രയേലിനും അമേരിക്കക്കും എതിരെ പ്രകടനക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് നിരവധി പ്രകടനങ്ങള്‍ പലയിടത്തും നടന്നു.
ഇസ്രയേലിനെ അംഗീകരിക്കാത്ത ഇറാന്റെ നയമാണ് ഇസ്രയോലിനോടുള്ള വിരോധം. 1979ലെ ഇറാന്‍ ഇസ്‌ലാമിക വിപ്ലവം മുതല്‍ ഈ നിലപാടാണ് ഇറാന്‍ ഇസ്രയേലിനോട് സ്വീകരിച്ചിരിക്കുന്നത്. അപ്രകാരം ഇസ്രയേലിന്റെ സമാധാനം കെടുത്തുന്ന ഫലസ്തീനിലെയും ലബനാനിലെയും സായുധ ഗ്രൂപ്പുകളെ ഇറാന്‍ സഹായിക്കുകയും ചെയ്യുന്നു.