ധാക്ക: റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ മ്യാന്‍മറിനെതിരെ യുദ്ധത്തിലേര്‍പ്പെടുന്നതു പോലെയുള്ള ആത്മഹത്യാപരമായ പരിഹാര നടപടികളെ രാജ്യം അവലംഭിക്കുകയില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബുല്‍ ഹസന്‍ മഹ്മൂദ് അലി. ‘അറാകാന്‍ റോഹിങ്ക്യ നാഷണല്‍ ഓര്‍ഗനൈസേഷന്റെ’ കണക്കനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് 25ന് തുടങ്ങിയ അറാകാനിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും അഴിച്ചുവിട്ട വംശഹത്യ ഇതുവരെ ഏകദേശം 7000 ജീവനുകളെയാണ് ഹനിച്ചത്. ഈ കൊടും മനുഷ്യാവകാശ ലംഘനത്തിന്റെ ഫലമായി 515000 പേര്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
റോഹിങ്ക്യന്‍ പ്രതിസന്ധി നയതന്ത്ര ശ്രമങ്ങളുടെ അടിസ്ഥാനത്തില്‍ സമാധാനപരമായി പരിഹരിക്കാനാണ് ധാക്ക ഉദ്ദേശിക്കുന്നതെന്ന് ‘ധാക്ക ട്രൈബ്യൂണല്‍’ എന്ന സ്വകാര്യ പത്രവുമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുദ്ധം ചെയ്യേണ്ടതിന്റെ ആവശ്യകതയെന്താണെന്നും ഞങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും വികസനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പാഴാക്കുന്നതിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. സിറിയയുടെയും ഇറാഖിന്റെയും നാശത്തിന് കാരണമായത് ഇത്തരം യുദ്ധങ്ങളാണെന്നും ബംഗ്ലാദേശാണെങ്കില്‍ നിലവില്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റു പല രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ വലിയ വികസന മോഡലാണെന്നും അദ്ദേഹം വ്യക്തമാക്കി.
റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ ബംഗ്ലാദേശിന്റെ നിലപാടുകളെ അന്താരാഷ്ട്ര സമൂഹം പൂര്‍ണമായും പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ധാക്കയില്‍വെച്ച് മ്യാന്‍മര്‍ സ്‌റ്റേറ്റ് അഡൈ്വസറിന്റെ പ്രതിനിധി ക്യാവ് ടിന്റ് സ്വീയുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു