കൊലാലമ്പൂര്‍: അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തു നിന്നും ശക്തമായ അടിയന്തിര ഇടപെടല്‍ ഉണ്ടാവാത്ത പക്ഷം മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ വിഭാഗം ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തങ്ങളുടെ നാട്ടില്‍ നിന്നും പൂര്‍ണമായി ആട്ടിയോടിക്കപ്പെടുമെന്ന് ആക്ടിവിസ്റ്റുകളുടെ മുന്നറിയിപ്പ്. ചരിത്രപരമായി അറാകാന്‍ എന്നറിയിപ്പെട്ടിരുന്ന പ്രദേശത്ത് താമസിച്ചിരുന്ന റോഹിങ്ക്യന്‍ വംശജരില്‍ അവശേഷിച്ചിരുന്ന പത്ത് ശതമാനമാണ് കഴിഞ്ഞ ആഴ്ച്ചയില്‍ കൊല ചെയ്യപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്തതെന്ന് ഗ്ലോബല്‍ രോഹിങ്ക്യ സെന്ററിന്റെ മലേഷ്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. അറാകാന്‍ പ്രവിശ്യയുടെ പേര് മ്യാന്‍മര്‍ ഭരണകൂടം റാഖേന്‍ എന്നാക്കി മാറ്റിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
റോഹിങ്ക്യകള്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍ക്കും വംശീയ ഉന്മൂലനത്തിനും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ ന്യായങ്ങള്‍ കണ്ടെത്താനാണ് മ്യാന്‍മര്‍ ശ്രമിക്കുന്നത്. ഭീകരതക്കെതിരെയുള്ള പോരാട്ടം എന്ന പ്രചരണം അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ചിലേറെ വര്‍ഷമായി അറാകാന്‍ നിവാസികള്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയാണ്. റോഹിങ്ക്യന്‍ ന്യൂനപക്ഷ വിഭാഗത്തെ വലിയ ദുരിതത്തിലേക്കാണത് തള്ളിവിട്ടത്. അടിച്ചമര്‍ത്തലുകളെ നിരാകരിക്കുകയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന ജനകീയ പ്രസ്ഥാനം അവരില്‍ ഉണ്ടായതിന് പിന്നിലെ കാരണവും അതാണ്. എന്ന് അബ്ദുല്‍ ജബ്ബാര്‍ വിശദീകരിച്ചു. പ്രദേശത്തിന്റെ വടക്കു ഭാഗത്ത് ആഗസ്റ്റ് 25ന് റോഹിങ്ക്യന്‍ സായുധസംഘം പോലീസ് ആസ്ഥാനം ആക്രമിച്ച് ഏതാനും പോലീസുകാരെ കൊലപ്പെടുത്തിയതായി മ്യാന്‍മര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സായുധസംഘം പോലീസ് ആസ്ഥാനം ആക്രമിച്ചു എന്ന ആരോപണത്തെ അബ്ദുല്‍ ജബ്ബാര്‍ നിഷേധിച്ചു. പോലീസ് ആസ്ഥാനത്ത് കൊടിയ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടു കൊണ്ടിരുന്ന തങ്ങളുടെ ബന്ധുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് പ്രദേശവാസികള്‍ ചെയ്തതെന്നും അവര്‍ സായുധരായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ഈ നടപടിക്കെതിരെയുള്ള മ്യാന്‍മര്‍ സൈന്യത്തിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും മറുപടി വളരെ ആസൂത്രിതമായിരുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തര്‍ പറയുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും അവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ആരോപിച്ചു.