റാമല്ല: വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള ദേര്‍ അബൂമിശ്അല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ബുള്‍ഡോസറുകളുമായി ഇരച്ചുകയറിയ ഇസ്രയേല്‍ സൈന്യം അവിടെത്തെ മൂന്ന് ഫലസ്തീന്‍ രക്തസാക്ഷികളുടെ വീടുകള്‍ തകര്‍ത്തു. അതിനിടെ ഗ്രാമവാസികളും ഇസ്രയേല്‍ സൈനികരും തമ്മില്‍ ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. വെടിയുതിര്‍ത്തും കത്തിയുപയോഗിച്ച് കുത്തിയും ആക്രമണം നടത്തുകയും ഒരു ഇസ്രയേല്‍ സൈനികനെ കൊലപ്പെടുത്തുകയും ചെയ്തതിന് ശേഷം അധിനിവിഷ്ട ഖുദ്‌സിലെ ആമൂദ് ഗേറ്റിനടുത്ത് വെച്ച് ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റാണ് മൂന്ന് പേരും രക്തസാക്ഷികളായിരുന്നത്. ബര്‍റാഅ് ഇബ്‌റാഹീം സാലിഹ്, ഉസാമ അത്വാ, ആദില്‍ ഹസന്‍ അന്‍കൂശ് എന്നീ മൂന്ന് പേരാണ് ജൂണ്‍ മധ്യത്തോടെയുണ്ടായ സംഭവത്തില്‍ രക്തസാക്ഷികളായത്.
നിരവധി സൈനിക വാഹങ്ങളും ബുള്‍ഡോസറുകളുമായെത്തിയ ഇസ്രയേല്‍ സൈന്യത്തിന്റെ വീടുകള്‍ തകര്‍ക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുകളുണ്ടായത്. ഇസ്രയേലികള്‍ക്കെതിരെ ആക്രമണം നടത്തുന്നവരെ ഭയപ്പെടുത്തുക എന്നതാണ് ഈ നടപടിയുടെ ഉദ്ദേശ്യമെന്നാണ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ ന്യായീകരണം. ആക്രമണം നടത്തിയവരുടെ കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന ഈ നടപടിയോട് വിയോജിക്കുന്ന ഇസ്രയേലികളും ഉണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. 2012നും 2015നും ഇടയില്‍ ഓരോ വര്‍ഷവും 450നും 560നും ഇടയില്‍ ഫലസ്തീന്‍ വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തിട്ടുണ്ട്. 2016ല്‍ അത് 876 വീടുകളായി ഉയര്‍ന്നെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.