വാഷിംഗ്ടണ്‍: മുസ്‌ലിമായതിന്റെ പേരില്‍ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം വര്‍ദ്ധിച്ചു വരുന്ന മുസ്‌ലിം വിരുദ്ധ ആക്രമണ സംഭവങ്ങളിലെ ഏറ്റവും പുതിയതാണിത്. നോര്‍ത്ത് കരോലീനയിലെ ചാര്‍ലറ്റ്-മെക്ലന്‍ബര്‍ഗ് എലമെന്ററി സ്‌കൂളിലാണ് സംഭവം. അധ്യാപിക വിദ്യാര്‍ത്ഥിയുടെ കഴുത്ത് പിടിച്ച് ഞെരുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് രംഗത്ത് വന്നിട്ടുണ്ട്.
പ്രസ്തുത സ്‌കൂളില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ‘അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളില്‍ നിന്ന് മാത്രമല്ല മറിച്ച് അധ്യാപകരില്‍ നിന്നും നിരന്തരം പീഢനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്’ എന്ന് സിവില്‍ റൈറ്റ്‌സ് അഡ്വക്കേറ്റ് മാഹാ സയ്യിദ് ചാര്‍ലറ്റ് മെക്ലന്‍ബര്‍ഗ് വിദ്യാഭ്യാസ ബോര്‍ഡിന് എഴുതിയ കത്തില്‍ വ്യക്തമാക്കി. ഉദാഹരണത്തിന്, മുസ്‌ലിം വിദ്യാര്‍ത്ഥികളെ പ്രത്യേകം മാറ്റി നിര്‍ത്തി ഒരുപാട് നേരം ഭാരമുള്ള ബാഗും ചുമന്ന് നിര്‍ത്തുന്നത് അധ്യാപകരുടെ ഒരു രീതിയാണെന്ന് മാഹാ സയ്യിദ് പറഞ്ഞു. ‘ചീത്ത മുസ്‌ലിം കുട്ടി’ എന്ന വാക്ക് ഉപയോഗിച്ച് മുസ്‌ലിം വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ അധിക്ഷേപിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍മ സിംപ്‌സണ്‍ എന്ന അധ്യാപികയാണ് മുസ്‌ലിം വിദ്യാര്‍ത്ഥിക്കെതിരെ വിവേചനപരമായി പെരുമാറിയതെന്ന് ന്യൂയോര്‍ക്ക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നുവെന്നും, സംഭവത്തെ കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും സ്‌കൂള്‍ വക്താവ് റെനേ മക്കോയി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് ശേഷം അമേരിക്കയില്‍ വംശീയ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.