Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയെ സാധാരണ തടവുകാരനായി കാണരുതെന്ന് ബ്രിട്ടീഷ് എം.പിമാര്‍

ലണ്ടന്‍: തടവിലാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് പിന്തുണയുമായി ഒരു കൂട്ടം ബ്രിട്ടീഷ് എം.പിമാര്‍ രംഗത്ത്. മുര്‍സിയെ ഈജിപ്ത് ഒരു സാധാരണ തടവുകാരനായി കാണരുതെന്നും അദ്ദേഹം ജയിലില്‍ വച്ച് മരണപ്പെടുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാകുമെന്നും ബ്രിട്ടീഷ് പാര്‍ലമെന്റംഗം ക്രിസ്പിന്‍ ബ്ലന്‍ഡ് മുന്നറിയിപ്പ് നല്‍കി. അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വെസ്റ്റ് മിനിസ്റ്റേര്‍സ് വിദേശകാര്യ സമിതിയുടെ തലവനാണ് ക്രിസ്പിന്‍ ബ്ലന്‍ഡ്. നേരത്തെ ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ മുര്‍സിയെ സന്ദര്‍ശിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഈജിപ്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും ഈജിപത് ഇതിന് മറുപടി നല്‍കിയിട്ടില്ല. 10 ദിവസത്തിനകം ലണ്ടനിലെ ഈജിപ്ത് എംബസി വഴി മറുപടി നല്‍കണമെന്നായിരുന്നു എം.പിമാര്‍ അറിയിച്ചിരുന്നത്.

മുര്‍സിയുടെ ആരോഗ്യനില മോശമാണെന്നും അടിയന്തര ചികിത്സ നല്‍കണമെന്നും ജയിലില്‍ ചികിത്സ സഹായം ലഭ്യമല്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന് അടിയന്തിര ചികിത്സ നല്‍കണമെന്ന് മുര്‍സിയുടെ മകന്‍ അബ്ദുല്ല നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണയില്‍ വിഷയമുന്നയിച്ചപ്പോള്‍ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദത്തിനോ പ്രമേഹത്തിനോ വേണ്ട ചികിത്സ ലഭ്യമാക്കിയില്ല. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞുവരികയാണെന്നും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അബ്ദുല്ല പറഞ്ഞു.

മുര്‍സിയെ ജയിലിലെ ഉന്നതാധികാര റിവ്യൂ പാനലിനു മുന്‍പില്‍ ഹാജരാക്കണമെന്നും ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ പറഞ്ഞു. മുര്‍സിയുടെ കേസിനെക്കുറിച്ച് പഠിക്കാനും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാനും തങ്ങളെ അനുവദിക്കണമെന്നാണ് ബ്രീട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും അന്താരാഷ്ട്ര അഭിഭാഷകരും ഈജിപ്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ബ്രിട്ടീഷ് എം.പിമാരായ ക്രിസ്പിന്‍ ബ്ലന്‍ഡ്,പോള്‍ വില്യംസ്,എഡ്വാര്‍ഡ് ഫോള്‍ക്സ് എന്നിവരും ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സിലെ മുതിര്‍ന്ന അഭിഭാഷകനും ചേര്‍ന്ന പാനലാണ് കത്തയച്ചിരുന്നത്.

2013 മുതല്‍ ഈജിപ്തിലെ ജയിലില്‍ കഴിയുന്ന മുര്‍സിയെ സന്ദര്‍ശിക്കണമെന്നും അദ്ദേഹത്തെ ഇത്രയും കാലം ജയിലിനകത്തിടാനുള്ള കാരണങ്ങളും കുറ്റങ്ങളും അന്വേഷിക്കുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. ഇത്തരം തടങ്കലിന് ഈജിപ്തിലെയോ അന്താരാഷ്ട്ര നിയമമോ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

 

Related Articles