ഗസ്സ: ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമുള്ള അവകാശം മാനിക്കാത്ത ഏത് പരിഹാരത്തെയും ഒത്തുതീര്‍പ്പിനെയും ഫലസ്തീന്‍ ജനത ചെറുക്കുമെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ. വൈറ്റ്ഹൗസില്‍ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി എത്തിയത് മുതല്‍ ഫലസ്തീന്‍ പ്രശ്‌നം ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഗസ്സയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘നൂറ്റാണ്ടിന്റെ ഉടമ്പടി’ എന്ന് പറഞ്ഞും അതിന് ഫലസ്തീന്‍ അറബ് ഇസ്‌ലാമിക മറയിട്ടും കൊണ്ടുവന്നിട്ടുള്ള പദ്ധതി അതാണ്. ഈ പദ്ധതികള്‍ വിജയിക്കുന്നതല്ല. എന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തുമായി നിരവധി സംഭാഷണങ്ങള്‍ നടത്തുകയും ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിന്റെ ഫലം ഉപരോധം ലഘുകരിക്കുന്നതില്‍ പ്രകടമാവുമെന്നും ഹനിയ്യ പറഞ്ഞു. ഗസ്സക്ക് എതിരെയുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ നടപടികള്‍ക്ക് ഉണ്ടായതിന് ശേഷമാണ് ഹമാസ് പ്രതിനിധി സംഘങ്ങള്‍ ഈജിപ്തിലേക്ക് പോയത്. ഫലസ്തീന്‍ അതോറിറ്റി ഗസ്സക്കെതിരെ അവസാനമായി എടുത്ത തീരുമാനങ്ങള്‍ ഫലസ്തീന്റെ ദേശീയ ഘടനനയെ തന്നെ ദോഷകരമായി ബാധിക്കുന്നതാണ്. തടവുരാടുയും രക്തസാക്ഷികളുടെയും കുടുംബങ്ങളെ ഉപേക്ഷിക്കാന്‍ ട്രംപ് ഭരണകൂടം ഫലസ്തീന്‍ അതോറിറ്റിയെ നിര്‍ബന്ധിക്കുകയാണ്. കെയ്‌റോയിലും ദോഹയിലും ബൈറൂത്തിലുമെല്ലാം ഒപ്പുവെക്കപ്പെട്ട ഉടമ്പടികള്‍ പ്രായോഗികമാക്കുന്നതിന് തുടക്കം കുറിക്കാന്‍ ഫതഹിനോടും മറ്റ് ഫലസ്തീന്‍ ഗ്രൂപ്പുകളോടും അദ്ദേഹം ആഹ്വാനം ചെയ്തു. വിയോജിപ്പുകളെ ചര്‍ച്ച ചെയ്ത് നീതിയുക്തമായി പരിഹരിക്കാന്‍ ഗള്‍ഫിലെ സഹോദര രാഷ്ട്രങ്ങളോട് ഹനിയ്യ ആഹ്വാനം ചെയ്തു. മുമ്പുണ്ടായിട്ടാത്ത വിധത്തില്‍ കടുത്ത ആഭ്യന്തര പോരാട്ടങ്ങള്‍ക്കും ആഗോളതലത്തില്‍ തന്നെയുള്ള എതിര്‍പ്പുകള്‍ക്കുമിടയിലൂടെയാണ് ഇസ്‌ലാമിക സമൂഹം കടന്നു പോകുന്നത്. ഈ അവസ്ഥ തുടരണമെന്നും ശക്തിപ്പെടണമെന്നും ആഗ്രഹിക്കുന്നവരുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ലോകത്തെ അഭയാര്‍ഥികള്‍ക്ക് നേരെയുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഐക്യരാഷ്ട്രസഭയോട് അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അന്തസ്സോടെ ജീവിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അറബ് രാഷ്ട്രങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധത്തിന്റെ വര്‍ഷങ്ങളില്‍ ഗസ്സക്കൊപ്പം നിലകൊണ്ട രാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഗസ്സക്ക് രാഷ്ട്രീയമായും സാമ്പത്തികമായും അകമഴിഞ്ഞ പിന്തുണ നല്‍കിയ ഖത്തറിനും തുര്‍ക്കിക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. അപ്രകാരം സൗദിക്കും ഇറാനും നന്ദിയറിക്കാനും അദ്ദേഹം മറന്നില്ല.