ജറൂസലേം: കഴിഞ്ഞ മാസം മാത്രം മസ്ജിദുല്‍ അഖ്‌സയിലേക്ക് 1300-ലധികം ജൂത കുടിയേറ്റക്കാരും ഇസ്രായേലി സുരക്ഷാസൈന്യവും അതിക്രമിച്ച് കയറിയതായി ഫലസ്തീന്‍ അധികൃതര്‍. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മൂന്നാമത്തെ പുണ്യസ്ഥലമാണ് മസ്ജിദുല്‍ അഖ്‌സ. ജൂത വിശ്വാസികള്‍ അവരുടെ ഭാഗത്തെ ‘ടെംബിള്‍ മൗണ്ട്’ എന്ന് വിളിക്കും. പൗരാണിക കാലത്ത് ഇവിടം രണ്ട് ജൂത ദേവാലയങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ജൂതവിശ്വാസികളുടെ വാദം.
‘നവംബറില്‍ ഏതാണ്ട് 1178 ജൂതകുടിയേറ്റക്കാരും, 184 ഇന്റലിജന്‍സ് ഓഫീസര്‍മാരും വിശുദ്ധ ദേവാലയ അങ്കണത്തിലേക്ക് അതിക്രമിച്ച് കടന്നിട്ടുണ്ട്,’ അല്‍അഖ്‌സ അഫേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ശൈഖ് അസ്സാം അല്‍കാത്തിബ് അനദോലും ഏജന്‍സിയോട് പറഞ്ഞു.
നവംബറില്‍ തന്നെ കിഴക്കന്‍ ജറൂസലേമില്‍ ഒരു ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. കൂടാതെ ഇസ്രായേല്‍ അധിനിവിഷ്ഠ നഗരത്തിലെ ഫലസ്തീനികളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള വ്യാപകമായ അറസ്റ്റ് കാമ്പയിനും അരങ്ങേറുകയുണ്ടായി.
വാദി ഹില്‍വെ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്ക് പ്രകാരം, ആറ് സ്ത്രീകളെയും, 80 കുട്ടികളെയുമടക്കം 167 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍, മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ജറൂസലേമിലെ 17-ഓളം ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ അധികൃതര്‍ പൊളിച്ചുമാറ്റിയതായി ഫലസ്തീനിയന്‍ എന്‍.ജി.ഒ ചൂണ്ടികാട്ടി.
1967-ലെ യുദ്ധത്തിന്റെ സമയത്താണ് മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറൂസലേം ഇസ്രായേല്‍ പിടിച്ചെടുത്തത്. 1980-ല്‍ ജറൂസലേം നഗരം തലസ്ഥാന നഗരമെന്ന നിലയില്‍ ഔദ്യോഗികമായി ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഈ നീക്കത്തിന് പക്ഷെ അന്താരാഷ്ട്രാ സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.