ഗസ്സ സിറ്റി: ഇസ്രായേല്‍ അധിനിവേശത്തിനെതിരെ മാര്‍ച്ച് നടത്തിയ ഫലസ്തീനികളെ വെടിവെച്ചു കൊന്ന ഇസ്രായേല്‍ നടപടിക്കെതിരെയുള്ള ഗ്രേറ്റ് മാര്‍ച്ച് നാലാം വാരത്തിലേക്ക് കടന്നു. വെള്ളിയാഴ്ച നടന്ന ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ നാലു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ കൗമാരപ്രായക്കാരനാണ്. 700ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പതിനായിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസത്തെ ബഹുജന പ്രക്ഷോഭത്തില്‍ പങ്കാളികളായത്. ഗസ്സ മുനമ്പില്‍ വച്ചു നടന്ന റാലിക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിവെക്കുകയായിരുന്നു. ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ അവകാശ സംരക്ഷണം ആവശ്യപ്പെട്ടും ഇസ്രായേലിന്റെ അധിനിവേശത്തിനുമെതിരെയായിരുന്നു റാലി സംഘടിപ്പിച്ചത്.
മാര്‍ച്ചിനു നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതിന്റെ വാതകം ശ്വസിച്ചാണ് നിരവധി പേര്‍ക്ക് പരുക്കേറ്റത്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണിന്റെ ഓര്‍മ പുതുക്കാനാണ് വെള്ളിയാഴ്ച ഫല്‌സതീനികള്‍ മാര്‍ച്ച് നടത്തുന്നത്. ഇതുവരെയായി മാര്‍ച്ചിനിടെ 39 പേര്‍ കൊല്ലപ്പെടുകയും 4000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.