ന്യൂയോര്‍ക്ക്: സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന അതിരൂക്ഷമായ വ്യോമാക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി യു.എന്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കിഴക്കന്‍ ഗൂതയില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. സംഭവം തങ്ങളെ ആഴത്തില്‍ അസ്വസ്ഥരാക്കുന്നുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.
എല്ലാ വിധത്തിലുള്ള പ്രാഥമിക നിയമങ്ങളും മനുഷ്യാവകാശങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. സിവിലയന്‍മാരുടെ സംരക്ഷണവും അവതാളത്തിലാണ് ഗുട്ടറസ് പറഞ്ഞു. സാധാരണക്കാരായ ജനങ്ങളെ നിശ്ശേഷം തുടച്ചുനീക്കുന്ന അവസ്ഥയാണ് അവിടെയുള്ളത്. നിലവിലെ രൂക്ഷമായ അവസ്ഥയെ യു.എന്‍ വളരെ ആഴത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
കിഴക്കന്‍ ഗൂതയിലെ വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ആരംഭിച്ച വ്യോമാക്രമണങ്ങളില്‍ ഇതിനോടകം 250ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 800നു മുകളിലായി. റഷ്യയുടെ സഹായത്തോടെ സിറിയന്‍ സൈന്യമാണ് പ്രദേശത്ത് കൂട്ടക്കുരുതി നടത്തുന്നത്. വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുഴുവനും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണ്. ട്രംപ് അടക്കമുള്ള ലോക നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കകുയാണ്.
യു.എന്നിന്റെ കണക്കുപ്രകാരം നാലു ലക്ഷം ആളുകളാണ് കിഴക്കന്‍ ഗൂതയിലുള്ളത്. ഇവിടുത്തെ പ്രധാന നഗരങ്ങളെല്ലാം 2013 മുതല്‍ സിറിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തിലാണ്. ഞായറാഴ്ച മുതല്‍ ശക്തമായ വ്യോമാക്രമണമാണ് ഇവിടെ സൈന്യം നടത്തുന്നത്. തിങ്കളാഴ്ച മാത്രം 127 പേരാണ് കൊല്ലപ്പെട്ടിരുന്നത്.