മനാമ: ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള തന്റെ പ്രഥമ പ്രസ്താവനയില്‍ ഖത്തറിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ലതീഫ് സയാനി. ഖത്തര്‍ മാധ്യമങ്ങള്‍ ജി.സി.സിക്കും അതിന്റെ സെക്രട്ടറിയേറ്റിനും എതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളും നൈതികതയും ലംഘിച്ചു കൊണ്ടുള്ള കാമ്പയിനാണ് അവ നടത്തുന്നത്. പരിധിവിട്ടതും അപകീര്‍ത്തികരവുമായ ഗള്‍ഫ് ജനതക്ക് പരിചിതമല്ലാത്ത അഭിസംബോധനാ ശൈലികളാണ് അവ സ്വീകരിക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെ ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചിട്ട് അഞ്ച് മാസത്തോളമാകുന്ന വേളയിലാണ് ഇതുസംബന്ധിച്ച ജി.സി.സി ജനറല്‍ സെക്രട്ടറിയുടെ ആദ്യ പ്രസ്താവന വരുന്നത്.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കേണ്ട ഉത്തരവാദവിത്വം ജി.സി.സി ജനറല്‍ സെക്രട്ടറിക്ക് മേല്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് ഖത്തര്‍ മാധ്യമങ്ങള്‍ അതിലൂടെ നടത്തുന്നത്. പ്രതിസന്ധിയുടെ പരിഹാരം ഗള്‍ഫ് രാഷ്ട്ര നേതാക്കളുടെ കരങ്ങളിലാണെന്നത് ഖത്തര്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും അവിടത്തെ മാധ്യമങ്ങള്‍ക്കും അറിയാം. സുപ്രീം കൗണ്‍സിലിന്റെയും മന്ത്രിതല സമിതിയുടെയും തീരുമാനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ജനറല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്വമല്ല പ്രതിസന്ധിക്ക് പരിഹാരം കാണല്‍. എന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടിനെയും താന്‍ ബഹ്‌റൈന്‍കാരനാണെന്നതിനെയും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെയും സയാദി അപലപിച്ചു. ജി.സി.സിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബഹ്‌റൈന്റെ തീരുമാനങ്ങളില്‍ യു.എ.ഇക്കുള്ള സ്വാധീനത്തിന്റെ സൂചനയായിട്ടാണ് സയാനിയുടെ പ്രസ്താവനയെ ഖത്തറിലെ അല്‍അറബ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ അബ്ദുല്ല അദ്ബ വിലയിരുത്തുന്നത്. ബഹ്‌റൈന്‍ രാജാവിന്റെയും വിദേശകാര്യ മന്ത്രിയുടെയും ഖത്തറിനെതിരെയാ പ്രസ്താവനകള്‍ക്ക് ശേഷമാണ് സയാനിയുടെ ഈ പ്രസ്താവനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെയും ഗള്‍ഫ് ഉച്ചകോടിയെയും പരാജയപ്പെടുത്താനുള്ള ശ്രമങ്ങളില്‍ അബൂദാബിക്ക് പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിന്ധിയുടെ പരിഹാരം ജി.സി.സി ജനറല്‍ സെക്രട്ടറിയുടെ കരങ്ങളിലാണെന്ന് ഒരു ഖത്തര്‍ മാധ്യമവും അഭിപ്രായപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.