ദമസ്‌കസ്: കിഴക്കന്‍ ഗൂതയില്‍ നിന്ന് വിമതരോട് രക്ഷപ്പെടാന്‍ റഷ്യന്‍ സൈന്യം നിര്‍ദേശം നല്‍കി. ഇതിനായി സുരക്ഷിതമായ വഴി ഉപയോഗിക്കാമെന്നും ഗൂതയിലെ കലാപകാരികളോട് നിര്‍ദേശിക്കുകയാണെന്നാണ് സൈന്യം അറിയിച്ചത്. അതേസമയം, റഷ്യ മുന്നോട്ടു വച്ച നിര്‍ദേശം വിമതര്‍ തള്ളിക്കളഞ്ഞു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വിമതരോട് കുടുംബവും ആയുധങ്ങളുമെടുത്ത് എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്നും ഇതിനായി സുരക്ഷിതമായ ഇടനാഴി ഉണ്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ പിന്തുണയുള്ള സഖ്യസേന ഇതിനോടകം ഗൂതയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നും റഷ്യ പറഞ്ഞു. അതേസമയം, വിമതരോട് എങ്ങോട്ടാണ് രക്ഷപ്പെടേണ്ടതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. സിറിയയുടെ വടക്കു ഭാഗമായ തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തേക്കാണ് നേരത്തെ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമതര്‍ രക്ഷപ്പെട്ടിരുന്നത്.
‘ഗൂതയില്‍ നിന്നും ആയുധങ്ങളും കുടുംബവുമൊന്നിച്ച് രക്ഷപ്പെടാന്‍ തീരുമാനിച്ച വിമതര്‍ക്ക് എല്ലാ സുരക്ഷയും നല്‍കും. ഇതിനായി വാഹന സൗകര്യവും യാത്രയില്‍ സുരക്ഷയും ഒരുക്കും’ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സിറിയയില്‍ ഏറ്റവും കൂടുതല്‍ വിമതര്‍ അവശേഷിക്കുന്ന ശക്തി കേന്ദ്രമാണ് കിഴക്കന്‍ ഗൂത. സിറിയന്‍ തലസ്ഥാനമായ ബഗ്ദാദിനു സമീപം വിമതരെ ലക്ഷ്യമിട്ടാണ് റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സഖ്യസേന രൂക്ഷമായ വ്യോമാക്രമണങ്ങളും ബോംബിങ്ങും നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 18ന് ആരംഭിച്ച യുദ്ധത്തില്‍ ഇതിനോടകം 800ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 177 പേര്‍ കുട്ടികളാണ്.