ദമസ്‌കസ്: കിഴക്കന്‍ അലപ്പോയിലെ ഒരു കെട്ടിടത്തില്‍ കുടുംബങ്ങളില്‍ നിന്നും ഒറ്റപ്പെട്ട നൂറില്‍ പരം സിറിയന്‍ കുട്ടികള്‍ ഉപരോധിക്കപ്പെട്ട അവസ്ഥിലുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി യുനിസെഫിന്റെ റീജിണല്‍ ഡയറക്ടര്‍ ഗീര്‍റ്റ് കാപ്പഌയര്‍ വ്യക്തമാക്കി. കനത്ത ആക്രമണത്തിന് കീഴിലാണ് അവര്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തുന്നതായിട്ടുള്ള അലപ്പോയില്‍ നിന്നുള്ള റിപോര്‍ട്ടുകളില്‍ സംഘടനക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും യുനിസെഫ് അറിയിച്ചു. കുട്ടികളെ ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യണമെന്ന് മുഴുവന്‍ കക്ഷികളോട് യുനിസെഫ് ആവശ്യപ്പെടുകയും ചെയ്തു. അലപ്പോയിലെ കുട്ടികള്‍ക്ക് വേണ്ടി ലോകം രംഗത്ത് വരാനും അവരുടെ ദുസ്വപ്‌നങ്ങള്‍ക്ക് അറുതി വരുത്താനും സമയായിരിക്കുന്നുവെന്ന് കാപ്പഌയര്‍ പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ തിങ്കളാഴ്ച്ച സിറിയന്‍ സൈന്യം അലപ്പോയില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അഞ്ചുമാസത്തോളം നീണ്ട ഉപരോധത്തിന് ശേഷം കിഴക്കന്‍ അലപ്പോയിലെ പുതിയ പ്രദേശങ്ങളിലേക്ക് എത്തിചേരാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി നഗരത്തില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശം വളരെ ചുരുങ്ങിയിരിക്കുകയാണ്. നിലവില്‍ വിമതര്‍ കേന്ദ്രീകരിച്ചിരിക്കുന്നിടത്ത് ഒരു ലക്ഷത്തോളം സിവിലിയന്‍മാര്‍ വസിക്കുന്നുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം സിറിയന്‍ ഭരണകൂടം നടത്തിയ ആക്രമണത്തില്‍ 82 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 11 സ്ത്രീകളും 13 കുട്ടികളും ഉണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി.