Current Date

Search
Close this search box.
Search
Close this search box.

ഉപരോധം: പുതുതലമുറക്ക് നിഷേധിക്കുന്ന ഗള്‍ഫ് ഐക്യം

പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മോന്‍ടികാര്‍ലൊ ദൗലിയ എന്ന റേഡിയോവിലെ ഗള്‍ഫ് ഹവര്‍ എന്ന അറബിക് ആഴ്ചവട്ട പരിപാടിയില്‍ ഖത്തര്‍ വിദേശകാര്യ വക്താവ് ലുല്‍വ റാഷിദ് അല്‍ഖാത്തര്‍,എമിറേറ്റ്സിലെ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. അബ്ദുല്ല ഖാലിക് അബ്ദുല്ലയും പങ്കെടുത്തിരുന്നു. പ്രസ്തുത പരിപാടിയുടെ സംക്ഷിപ്ത വിവരം ദി പെനിന്‍സുല എന്ന ഇംഗ്ലീഷ് പത്രത്തില്‍ ലേഖകന്‍ മുഹമ്മദ് ഉസ്മാന്‍ പങ്കുവെച്ചതിന്റെ ഭാഷാന്തരം.

ഖത്തര്‍ ഉപരോധം രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഉത്തരവാദപ്പെട്ടവരുടെ നിഷേധാത്മക നിലപാട് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. അഭിപ്രായ ഭിന്നതകള്‍ സംഭാഷണം വഴി പരിഹരിക്കാമെന്ന ഖത്തറിന്റെ നിരന്തരമായ അഭ്യര്‍ഥന മുഖവിലക്കെടുക്കപ്പെടുന്നേ ഇല്ല. ഖത്തര്‍ വക്താവ് ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഒരു മേശക്ക് ചുറ്റുമിരുന്ന് പരസ്പരം സംഭാഷണത്തിലേര്‍പ്പെടുക എന്നതിനപ്പുറം ഒരു വക പരിഹാരവും പരിസമാപ്തിയും ഈ വിഷയത്തില്‍ സാധ്യമാകുകയില്ല എന്നതത്രെ ഖത്തറിന്റെ വിശ്വാസം. ഉപരോധം അനന്തമായി നീണ്ടു പോകുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ വിശിഷ്യാ ഗള്‍ഫ് മേഖലയുടെ ഭാവിയുമായി ബന്ധപ്പെട്ട് റേഡിയോ അവതാരിക ഈമാന്‍ അല്‍ ഹമൂദിന്റെ ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു ഖത്തര്‍ വിദേശകാര്യ വക്താവ്.

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും പരസ്പര വിശ്വാസവും നഷ്ടമായി എന്നതൊഴിച്ചാല്‍ മറ്റൊന്നും ഈ പ്രതിസന്ധി മേഖലയ്ക്ക് നല്‍കിയില്ല എന്നും ഇതിന്റെ കാരണക്കാര്‍ തങ്ങളുടേതു മാത്രമായ ഒരു പാത വെട്ടി തെളിയിക്കാനുള്ള ഖത്തറിന്റെ നടപടിയാണെന്നും അതിനാല്‍ പ്രശ്നങ്ങള്‍ രൂപപ്പെട്ടതിന്റെയും പരിഹാരമാകാതെ തുടരുന്നതിന്റെയും ഉത്തരവാദിത്തം ഖത്തറിനാണെന്നും ഡോ.അബ്ദുല്ല ആരോപിച്ചു.

ഖത്തര്‍ പൗരന്മാരെ തിരസ്‌കരിച്ചതും വിദ്യാഭ്യാസവും ചികിത്സയും നിഷേധിച്ചതും എന്തിനേറെ അവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ പോലും അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടുംബ ബന്ധങ്ങള്‍,ബന്ധുക്കള്‍ അവരുടെ സാമൂഹ്യ സാമ്പത്തികമായ അവകാശങ്ങള്‍ എല്ലാം നിഷേധിച്ച ഉപരോധ രാജ്യങ്ങളുടെ കടുത്ത നിലപാടുകളാണ് എല്ലാം തകിടം മറിച്ചത്. അവര്‍ തന്നെയാണ് ഇതിന്റെ ഉത്തരവാദികളും. അല്‍ഖാത്തര്‍ പ്രതികരിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍ എന്നാല്‍ സഊദി അറേബ്യയും എമിറേറ്റ്സും മാത്രമല്ല. അതു കൊണ്ട് തന്നെ ഖത്തര്‍ ഒറ്റപ്പെട്ടിട്ടുമില്ല. കുവൈറ്റുമായും ഒമാനുമായും വളരെ നല്ല ബന്ധം കാത്തു സൂക്ഷിച്ചു പോരുന്നുണ്ട്. വിവിധ ഗള്‍ഫ് പരിപാടികളില്‍ ഖത്തറിന്റെ സാന്നിധ്യവും തുടരുന്നുണ്ട്. ഈയിടെ മക്കയില്‍ വിളിച്ച് ചേര്‍ക്കപ്പെട്ട മൂന്ന് ഉച്ചകോടികളില്‍ ഖത്തര്‍ പങ്കെടുത്തിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരും ഒക്കെയായിരുന്നു ഖത്തറിനെ പ്രതിനിധീകരിച്ചത്. അവര്‍ പറഞ്ഞു.

ഗള്‍ഫ് അറബ് ഉച്ചകോടിയില്‍ ക്രോഡീകരിക്കപ്പെട്ട സംയുക്ത പ്രസ്താവനകളില്‍ ചില കാര്യങ്ങളിലുള്ള ഖത്തറിന്റെ ഭിന്നസ്വരം സ്വാഭാവികമാണ്. വര്‍ത്തമാന ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒന്നും പരാമര്‍ശിക്കാനോ ചര്‍ച്ചക്കെടുക്കാനൊ സന്നദ്ധമാകാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഗള്‍ഫ് പ്രതിസന്ധി രണ്ട് വര്‍ഷമായി ചര്‍ച്ചക്കെടുക്കാത്തതും,എമിറേറ്റ്സും സഊദി അറേബ്യയും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങളെ മൊത്തം അറബ് ലോകത്തിന്റെയും ഗള്‍ഫ് രാജ്യങ്ങളുടേയും ഭിന്നതയായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനെ പറ്റിയും ഖത്തര്‍ വക്താവിനോട് റേഡിയോ പരിപാടിയില്‍ ആരാഞ്ഞു.

പുതുതലമുറ ഐക്യത്തിന്റെ മുദ്രാവാക്യത്തിനു പകരം അനൈക്യത്തിന്റെ സ്വരങ്ങളിലും അതിന്റെ ദൂരവ്യാപകമായ കാലാവസ്ഥയിലുമാണ് വളര്‍ന്നു വരുന്നത് എന്നതായിരിക്കണം ഏറെ ദൗര്‍ഭാഗ്യകരമായ കാര്യം. അന്തര്‍ ദേശീയ കോടതി, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍,ജനീവയിലെ അന്തര്‍ ദേശീയ മനുഷ്യാവകാശ സമിതി തുടങ്ങിയവയെ പ്രശ്ന പരിഹാരത്തിന് ആശ്രയിക്കേണ്ടി വന്നു. ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണ മിഷനറിയുടെ പരാജയമാണിത് സൂചിപ്പിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പുന:ക്രമീകരണം ആവശ്യമാണെന്നും അല്‍ഖാത്തര്‍ അഭിപ്രായപ്പെട്ടു.

ഉപരോധ രാജ്യങ്ങളുടെ ആശയ വൈരുദ്ധ്യത്തേയും ആശയ പാപ്പരത്തേയും കുറിച്ചും അല്‍ഖാത്തര്‍ വിശദീകരിച്ചു. ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നു എന്ന് ആരോപിക്കുമ്പോള്‍ തന്നെ ഭീകരവാദ സാമ്പത്തിക സഹായങ്ങളുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് മാസത്തിലും മെയ് മാസത്തിലും റിയാദില്‍ വിളിച്ച് ചേര്‍ക്കപ്പെട്ട ഉച്ചകോടികളില്‍ ഖത്തര്‍ പങ്കെടുത്തിരുന്നു. ഈ ഉച്ചകോടികളിലെ സംയുക്ത പ്രസ്താവനകളില്‍ ഭീകരവാദത്തിനെതിരെയുള്ള ഖത്തറിന്റെ നിലപാടുകള്‍ പ്രശംസിക്കപ്പെട്ടു എന്നതും ശ്രദ്ദേയമാണ്. ഭീകരവാദത്തിനെതിരെയുള്ള സമീപനങ്ങളില്‍ പ്രകീര്‍ത്തിക്കുകയും ഒപ്പം അരോപിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യത്തെ കുറിച്ച് ഖത്തര്‍ വക്താവ് ആശ്ചര്യം പ്രകടിപ്പിച്ചു.

ഡോ.ഖാലിഖ് അബ്ദുല്ലയുടെ തുടര്‍ന്നുള്ള വിശദീകരണത്തില്‍,അയല്‍ രാജ്യങ്ങളായ സഊദി അറേബ്യയും എമിറേറ്റ്സും ഭീകരവാദ പട്ടികയില്‍ ഉള്‍പെടുത്തിയ ബ്രദര്‍ ഹുഡുമായുള്ള ഖത്തറിന്റെ സഹകരണത്തെയാണ് വളരെ പ്രാഥമികമായി ഭീകരവാദം ആരോപിക്കുന്നതിന്റെ ഹേതു. ഇത് ആദ്യമായാണ് ഉപരോധ രാജ്യങ്ങള്‍ ഇത്രയും വ്യക്തമായി ഭീകരവാദാരോപണം നടത്തുന്നതിന്റെ കാരണം വ്യക്തമാക്കുന്നതെന്ന് ഖത്തര്‍ വക്താവ് പ്രതികരിച്ചു.ബ്രദര്‍ഹുഡുമായൊ മറ്റേതെങ്കിലും സംഘടനകളുമായൊ ഖത്തര്‍ ഇടപാടുകള്‍ ചെയ്യുന്നില്ല. മറിച്ച് സര്‍ക്കാറുകളുമായാണ് നമ്മുടെ സഹകരണവും സഹായങ്ങളും. അവര്‍ വ്യക്തമാക്കി.

നാല്‍പതു വര്‍ഷമായി ഖത്തറില്‍ സ്ഥിര താമസമുള്ള ഖത്തര്‍ പൗരത്വമുള്ള വ്യക്തിയാണ് ഡോ. യൂസുഫുല്‍ ഖറദാവി. ഉപരോധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ വിശിഷ്ട വ്യക്തിത്വത്തിനുള്ള പുരസ്‌കാരങ്ങള്‍ റിയാദില്‍ വെച്ചും അബൂദാബിയില്‍ വെച്ചും സമ്മാനിച്ച് ആദരിച്ച ഒരു പണ്ഡിതന്‍ പെട്ടെന്നു ഒരു ദിവസം ഭീകരവാദിയായതെങ്ങനെ. അവര്‍ അന്വേഷിച്ചു.

ഫ്രാന്‍സില്‍ 25 ഇസ്ലാമിക് ഫൗണ്ടേഷനുകളുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ സംബന്ധിച്ച്, ഫ്രഞ്ച് പുസ്തകമായ ‘ഖത്തര്‍ പേപ്പേഴ്‌സ്’ പരാമര്‍ശിച്ച അല്‍ ഖാതര്‍, ഫ്രാന്‍സില്‍ 500ലധികം പള്ളികള്‍, ഇസ്ലാമിക് സെന്ററുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇതില്‍ ഫ്രാന്‍സില്‍ നിന്നും വരുന്ന ഫണ്ട് 92 ശതമാനവും വിദേശത്തു നിന്നുള്ള ഫണ്ട് എട്ട് ശതമാനം മാത്രവുമാണ്. ഈ എട്ട് ശതമാനം വിദേശ ഫണ്ടിലെ ഖത്തരി വിഹിതം എത്രയായിരിക്കാം. അവര്‍ ചോദിച്ചു.

ഫ്രാന്‍സിലെ ഗവണ്‍മെന്റ് സംഘടനകളുടെ അഭ്യര്‍ത്ഥനയും ഫ്രഞ്ച് സര്‍ക്കാരിന്റെ അറിവും സമ്മതവുമൊക്കെയായിരുന്നു ഈ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കിയത്. ഫ്രഞ്ച് സര്‍ക്കാറിനും നിയമനിര്‍മാണത്തിനും അനുസരിച്ചാണ് ഈ ഇസ്ലാമിക സ്ഥാപനങ്ങള്‍ സ്ഥാപിതമായതും. ഖത്തറിന് അവരുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് അഭ്യന്തര സംവാദങ്ങളിലും ഫ്രഞ്ച് ആഭ്യന്തര പ്രശ്നങ്ങളിലേക്കും ആവശ്യമില്ലാതെ ഖത്തറിനെ വലിച്ചിഴക്കുകയാണ്. യൂറോപ്പിലെ പരിമിതമായ അവകാശങ്ങളുടെ സ്വാധീനവും അധികാരവും ഉപയോഗപ്പെടുത്തി ഖത്തറിനെ ബലിയാടാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്.ലുല്‍വ റാഷിദ് അല്‍ഖാത്തര്‍ അടിവരയിട്ടു.

അവലംബം: ദി പെനിന്‍സുല
വിവര്‍ത്തനം: അസീസ് മഞ്ഞിയില്‍

Related Articles