ഈ പ്രാവശ്യവും എല്ലാവർക്കും ഈദ് ഗാഹിലോ, പള്ളിയിലോ ഒരുമിച്ച് കൂടി പെരുന്നാൾ നമസ്ക്കരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്ന് വിചാരിച്ച് പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ കഴിയാത്തവർ വിഷമിക്കേണ്ടതില്ല. അവർക്കും അവരുടെ ഗേഹങ്ങളിൽ വച്ച് പെരുന്നാൾ നമസ്ക്കരിക്കാവുന്നതാണ്. ആ സുന്നത്ത് ആരും ഒഴിവാക്കേണ്ടതില്ല. അവർക്കു വേണ്ടിയാണ് ഈ വിശദീകരണം.
നമസ്ക്കാരത്തിന്റെ രൂപം
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഒരുമിച്ചു നിന്ന് നമസ്കരിക്കാൻ പറ്റിയ ഒരു സ്ഥലം സൗകര്യപ്പെടുത്തുക.
സൂര്യനുദിച്ച് ഏകദേശം പത്തിരുപത് മിനിറ്റ് കഴിഞ്ഞാൽ പെരുന്നാൾ നമസ്ക്കാരത്തിന്റെ സമയമായി. ഉച്ചയ്ക്കു മുമ്പായി ഏത് സമയത്തും ഈദ് നമസ്കാരം നിർവ്വഹിക്കാമെങ്കിലും രാവിലെ തന്നെയാവുന്നതാണ് നല്ലത്.
ഈദുൽ അദ്ഹാ നമസ്ക്കരിക്കുന്നതിനു മുമ്പ് നാസ്ത കഴിക്കാതിരിക്കലാണ് ഉത്തമം. ഈദുൽ ഫിത്വിറിൽ, ഇത് നേരെ തിരിച്ചാണെന്ന് നാം പഠിച്ചതാണ്. ചെറിയ പെരുന്നാൾ ദിനത്തിൽ ഭക്ഷണം കഴിച്ചിട്ടേ നബി (സ) നമസ്കാരത്തിന് പോയിരുന്നുള്ളൂ, ബലി പെരുന്നാൾ ദിനത്തിൽ പെരുന്നാൾ നമസ്കരിച്ചിട്ടല്ലാതെ ഭക്ഷണം കഴിഞ്ഞിരുന്നുമില്ല.-(തിർമിദി: 545).
പെരുന്നാൾ നമസ്കാരത്തിനു വേണ്ടി എന്ന നിയ്യത്തോടെ രാവിലെ തന്നെ കുളിച്ച്, ഉള്ളതിൽ വച്ചേറ്റവും നല്ല വസ്ത്രം ധരിച്ച്, സുഗന്ധം പൂശി നമസ്കാരസ്ഥലത്ത് സ്വഫായി ഇരുന്ന് ഒരുമിച്ച് തക്ബീർ ചൊല്ലുക.
« اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، لَا إلَهَ إلَّا اللَّهُ اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ ».
പെരുന്നാൾ നമസ്കാരത്തിന് മുമ്പോ ശേഷമോ മറ്റു സുന്നത്തു നമസ്കാരങ്ങളില്ല. പെരുന്നാൾ നമസ്കാരത്തിന് ബാങ്കോ ഇഖാമത്തോ ഇല്ല.
നിശ്ചയിക്കപ്പെട്ട സമയമായാൽ കൂട്ടത്തിൽ ഖുർആൻ കൂടുതൽ അറിയുന്ന പുരുഷൻ നേതൃത്വം കൊടുക്കുക.
ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ഈദുൽ അദ്ഹാ ഇമാമായി / ജമാഅത്തായി നമസ്കരിക്കുന്നു എന്ന് നിയ്യത്തു ചെയ്യുക.
ആദ്യ റകഅത്തിൽ (വജ്ജഹ്തു) പ്രാരംഭ പ്രാർഥനക്കു ശേഷം ഇടവിട്ട് ഏഴ് തക്ബീർ പറയുക. വജ്ജഹ്തു തന്നെ വേണമെന്നില്ല, പകരം ഈ പ്രാർഥനയും ചോല്ലാവുന്നതാണ്:
« سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُك وَتَعَالَى جَدُّكَ وَجَلَّ ثَنَاؤُكَ وَلَا إلَهَ غَيْرُكَ ».
ഇമാമിനെ പോലെ മഅ്മൂമും തക്ബീറുകൾ ഉച്ചത്തിൽ ചൊല്ലുന്നത് അഭികാമ്യമാണ്. തക്ബീറുകൾക്കിടയിൽ സ്വഹാബിമാർ
« سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ ».
എന്ന് ചൊല്ലിയിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ശേഷം ഫാതിഹ ഓതി നമസ്കാരം തുടരുക. ഫാതിഹക്കു ശേഷം സബ്ബിഹിസ്മ ….
{سَبِّحِ اسْمَ رَبِّكَ الْأَعْلَى}
എന്ന് തുടങ്ങുന്ന സൂറത്ത് അറിയുന്നവർ അത് ഓതുക. അതറിയില്ലെങ്കിൽ അറിയുന്ന ഏതും ഓതാവുന്നതാണ്.
രണ്ടാം റകഅത്തിലേക്ക് എഴുന്നേറ്റ് കൈ കെട്ടിയ ശേഷം 5 തക്ബീർ പറയുക. തക്ബീറുകൾക്കിടയിൽ
« سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ ».
എന്ന് ചൊല്ലുക. തുടർന്ൻ ഫാതിഹ ഓതുക. ശേഷം അറിയുന്നവർ{ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ } എന്ന് തുടങ്ങുന്ന സൂറത്ത് ഓതുക. അതറിയാത്തവർ അറിയുന്നത് ഓതുക. ബാക്കി സാധാരണ നമസ്കാരം പോലെ പൂർത്തിയാക്കുക.
وَلَوْ قَرَأَ فِي الْأُولَى بِسَبِّحْ وَفِي الثَّانِيَةِ بِهَلْ أَتَاكَ كَانَ سُنَّةً. -نِهَايَةُ الْمُحْتَاجِ: بَابُ صَلَاةُ الْعِيدَيْنِ
ഖുതുബയുടെ രൂപം
നമസ്കാരം കഴിഞ്ഞ ഉടനെ ഖുതുബയ്ക്കു വേണ്ടി എഴുന്നേൽക്കുക, സലാം പറയുകയും ശേഷം ഖുതുബ ആരംഭിക്കുകയും ചെയ്യുക. പെരുന്നാൾ ഖുതുബ നിർവ്വഹിക്കാൻ നിൽക്കൽ നിർബന്ധമില്ല അതിനാൽ നിൽക്കാൻ പ്രയാസമുള്ളവർക്ക് ഇരുന്നുകൊണ്ട് ഖുതുബ നിർവഹിക്കാവുന്നതാണ്.
فَيَجُوزُ لَهُ أَنْ يَخْطُبَ قَاعِدًا.-نِهَايَةُ الْمُحْتَاجِ: بَابُ صَلَاةُ الْعِيدَيْنِ.
എഴുന്നേറ്റ ഉടനെ ഒമ്പത് തക്ബീറുകൾ ചൊല്ലുക.
« اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ».
« اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ».
« اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ».
« اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا وَصَلَّى اللَّهُ عَلَى مُحَمَّدٍ وَسَلِّمْ تَسْلِيمًا كَثِيرًا ».
തുടർന്ന് ഖുത്വുബയുടെ ആമുഖം പറയാം.
« الْحَمْدُ لِلَّهِ نَحْمَدُهُ وَنَسْتَغْفِرُهُ وَنَسْتَعِينُهُ وَنَسْتَهْدِيهِ ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ وَمَنْ يُضْلِلْ فَلَا هَادِيَ لَهُ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. { يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إلَّا وَأَنْتُمْ مُسْلِمُونَ } . {يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلاً سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا}».
ഇത് പറയാൻ കഴിയാത്തവർ ലഘുവായ വാക്കുകളിൽ പറഞ്ഞാലും മതി.
« الْحَمْدُ لِلَّهِ والصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ ».
അതോടൊപ്പം കഴിയുന്നവർ, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാൻ ഹൃദയത്തിൽ നിന്നുള്ള കുറഞ്ഞ വാക്കുകളിൽ കുടുംബക്കാരെ ഉപദേശിക്കുക. ശേഷം അല്ലാഹു നമ്മളെ സ്വീകരിക്കട്ടെ എന്ന് പറഞ്ഞ് ഇരിക്കുക.
ഉടനെ എഴുന്നേറ്റ് ഏഴു തക്ബീറുകൾ ചൊല്ലുക, ശേഷം ആദ്യ ഖുതുബയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക.
ശേഷം മുഅ്മിനീങ്ങൾക്കു വേണ്ടി പ്രാർഥിക്കുക…..
« اللَّهُمَّ اغْفِرْ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ ».
ഖുതുബ കഴിഞ്ഞാൽ പിന്നെ പെരുന്നാൾ സന്തോഷം പങ്കുവെക്കാം. പരസ്പരം ആശംസകൾ കൈമാറാം.
« عِيدُكُم مُبَارَكٌ ، وَكُلّ عَامٍ وَأَنْتُم بِخَيْر ، وَتَقَبَّلَ اللَّهُ مِنَّا وَمِنْكُمْ ».
ഈദുകും മുബാറക്, തഖബ്ബലല്ലാഹു മിന്നാ വ മിൻകും …. തുടങ്ങിയ ആശംസാ വാക്കുകൾ.
ഈദുൽ അദ്ഹായ്ക്ക് അറഫ ദിനത്തിന്റെ സുബ്ഹ് മുതൽ തുടങ്ങി അയ്യാമുത്തശിരീഖിന്റെ (ദുൽഹിജ്ജ 13) അസ്വർ നമസ്ക്കാരം വരെയാണ് തക്ബീർ ചൊല്ലേണ്ടത്.
സ്ത്രീകൾ മാത്രമേ ഉള്ളൂ എങ്കിൽ അവർക്കും പെരുന്നാൾ നമസ്കാരം സുന്നത്താണ്. അവർ കൂട്ടത്തിൽ ഒരാളെ ഇമാമാക്കി നമസ്ക്കരിക്കുകയാണ് വേണ്ടത്. അവർക്ക് നമസ്കാരം മാത്രമേ ഉള്ളൂ, ഖുത്വുബ ഇല്ല. എന്നാൽ കൂട്ടത്തിൽ ഒരുവൾ വല്ല ഉത്‌ബോധനവും നടത്തുന്നതിന് കുഴപ്പമില്ല. ഇക്കാര്യം തുഹ്ഫയുടെ ഹാശിയയിൽ ഇമാം ശർവാനി വിശദീകരിച്ചിട്ടുണ്ട്. – (ഹാശിയത്തുശ്ശർവാനി, പെരുന്നാൽ നമസ്ക്കാത്തിന്റെ അധ്യായം).
قَالَ الْإِمَامُ ابْنُ حَجَرٍ الْهَيْتَمِيُّ: وَتُسَنُّ لِلْمُنْفَرِدِ وَلَا خُطْبَةَ لَهُ وَالْعَبْدِ وَالْمَرْأَةِ…. تُحْفَةُ الْمُحْتَاجِ. (قَوْلُهُ: وَلَا خُطْبَةَ لَهُ) أَيْ وَلَا لِجَمَاعَةِ النِّسَاءِ إلَّا أَنْ يَخْطُبَ لَهُنَّ ذَكَرٌ فَلَوْ قَامَتْ وَاحِدَةٌ مِنْهُنَّ وَوَعَظَتْهُنَّ فَلَا بَأْسَ.-حَاشِيَةُ الشَّرْوَانِي عَلَى تُحْفَةِ الْمُحْتَاجِ.