ആഗോള തലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകമാണ് അമേരിക്കന്‍ വംശജനും ജൂത പത്രപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബെന്‍ ക്രാമെര്‍ രചിച്ച ‘ഇസ്രായേല്‍ എങ്ങനെ പരാജയപ്പെട്ടു’ എന്നത്. ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. അമേരിക്കയിലെ വ്യത്യസ്ത പത്രങ്ങളില്‍ മധ്യപൗരസ്ത്യ റിപ്പോര്‍ട്ടറായി ജോലി ചെയ്തതിനാല്‍ തന്നെ മധ്യ പൗരസ്ത്യ ദേശങ്ങളെ പറ്റി കൂടുതല്‍ പഠനമനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. നാസിര്‍ അഫീഫിയാണ് അറബിയിലേക്ക് ഇത് മൊഴിമാറ്റം ചെയ്തത്.
ഇസ്രായേല്‍ പരാജയപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്്? പരാജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാമാണ്? ഇതിനുള്ള പരിഹാരം എന്താണ്? എന്നിവ നാല് ഭാഗങ്ങളിലായി നാല് ചോദ്യങ്ങളിലൂടെ അന്വേഷണ വിധേയമാക്കുകയയാണ് ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. അമേരിക്ക ഇസ്രായേലിന് ഇത്ര പരിഗണന നല്കാന് കാരണമെന്താണ്? ഇസ്രായേല്‍ പരാജയപ്പെടാന്‍ കാരണമെന്താണ്? എന്താണ് ജൂതരാഷ്ട്രം? അറബികളുമായി സമാധാനത്തില്‍ ജീവിക്കാന്‍ എന്തുകൊണ്ട് അവര്‍ കഴിയുന്നില്ല? എന്നിവയാണ് പ്രസ്തുത ചോദ്യങ്ങള്‍.
ഇസ്രായേലിന്റെ പരാജയത്തിന് കാരണം അവരുടെ പ്രശ്നങ്ങള്‍ തന്നെയാണെന്ന് അതിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന് ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളില്‍ വരെ മുമ്പുള്ളതിനേക്കാളും അവരോടുള്ള മതിപ്പും ദയയും കുറഞ്ഞുവരികയാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ വികാസങ്ങളെ അവര്‍ പരിഗണിക്കുന്നേയില്ല എന്നതും വളരെ പ്രധാനമാണ്. സയണിസ്റ്റ് രാജ്യത്തെകുറിച്ചും വിശുദ്ധ ഭൂമിയെകുറിച്ചുമുള്ള പ്രോപഗണ്ടക്കിടയില് അതിന്റെ നീതിയും ന്യായവും ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നതില്‍ അവര്‍ക്ക് പരാജയം സംഭവിച്ചിട്ടുണ്ട്. ഫലസ്തീനില്‍ ക്രൂരമായ അധിനിവേശം നടത്തുന്നതിന് മുമ്പ് അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ക്ക് ജൂതന്മാരോട് വളരെ അനുകമ്പയുണ്ടായിരുന്നുവെങ്കിലും അവര്‍ അതെല്ലാം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.
വീടുകള്‍ തകര്‍ക്കുക, ഭൂമി പിടിച്ചെടുക്കുക, വംശീയ വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ അജണ്ടകള്‍ പരസ്യമായി പ്രഖ്യാപിക്കുകയും അതില്‍ ദുരഭിമാനികളാകുകയും ചെയ്തതോടെ തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ അവര്‍ കൂടുതല്‍ പരാജിതരാകുകയാണുണ്ടായത്. ഞങ്ങള്‍ ഇരകളാണെന്ന് തെറ്റിദ്ധരിപ്പിക്കുക, മേഖലയില്‍ സംഘര്‍ഷങ്ങള്‍ നിരന്തരമായി ഉണ്ടാക്കുക എന്ന രണ്ടു ദൗത്യങ്ങളാണ് പ്രസ്തുത രാഷ്ട്രം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
പത്ത് മൈലുകള്‍ മാത്രം വീതിയുള്ള, ആറ് മണിക്കൂര്‍ വാഹനത്തില്‍ യാത്രചെയ്താല്‍ മുഴുവന്‍ പ്രദേശങ്ങളും എത്തിച്ചേരാന്‍ സാധിക്കുന്ന ഒരു പാരമ്പര്യവുമില്ലാത്ത ഭൂപ്രദേശത്തിന് നാമെന്തിനാണ് ഇത്ര പരിഗണന നല്‍കുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. യേശുവിന്റെ പുനരാഗമന സങ്കല്പത്തെയും ക്രൈസ്തവരുടെ വീക്ഷണത്തെയും അദ്ദേഹം ഇതില്‍ ചര്ച്ചവിധേയമാക്കുന്നു. ഫലസ്തീനികള്‍ ജൂതരില്‍ നിന്ന് എങ്ങനെയാണ് ദേശീയത ഉപയോഗിച്ച് ഭരണം നടത്തേണ്ടതെന്നും ലക്ഷ്യം നേടിയെടുക്കേണ്ടത് എന്നും ഇതുവരെ പഠിച്ചിട്ടില്ല എന്നും ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.
അവസാന അധ്യായത്തില്‍ ലേഖകന്‍ എന്തുകൊണ്ട് സമാധാനം അവര്‍ക്കിടയില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല എന്നതിനെ കുറിച്ച് ഗ്രന്ഥകാന് അന്വേഷിക്കുന്നുണ്ട്. ഇസ്രായേലില്‍ കഴിയുന്ന ജൂതന്മാരെ നിരന്തരമായി മാനസികരോഗങ്ങള്‍ വേട്ടയാടുന്നതെന്തുകൊണ്ട് എന്നും അദ്ദേഹം വിവരിക്കുന്നു. നേരായ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഇസ്രായേലില്‍ സമാധാനം കളിയാടാന്‍ കേവലം പത്ത് മിനുട്ട് മാത്രം മതി എന്ന് സൈപ്രസിന്റെയും വടക്കെ അയര്ലെന്റിനെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പ്രസ്താവിക്കുന്നു. യഥാര്‍ഥത്തില്‍ അറബികളും ജൂതരും തുര്‍ക്കി ഭരണത്തിനു കീഴില്‍ നൂറ്റാണ്ടുകളോളം സമാധാനത്തില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സമാധാനത്തിന് അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം വിവരിക്കുന്നു. 256 പേജുള്ള പുസ്തകം കൈറോയിലെ അല്‍ മര്‍കസുല്‍ ഖൗമിയാണ് പുറത്തിറക്കിയത്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്