അടിമത്ത കാലം
കൊളംബസിന്നു മുമ്പ് തന്നെ, മുസ്ലിംകള് അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം കൃതികളില്‍ നിന്നും, അക്കാലത്തെ അവരുടെ ഭൂമിശാസ്ത്ര – നാവിക വിവരങ്ങളില്‍ നിന്നും ഊഹിച്ചെടുത്ത ഭൂപടങ്ങള്‍, ആദികാല പര്യവേക്ഷകര്‍ ഉപയോഗപ്പെടുത്തിയിരുന്നുവെന്നത് ഉറപ്പാണ്.
ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന അടിമകളില്‍ 10 – 20 ശതമാനവും മുസ്ലിംകളായിരുന്നുവെന്ന് ചില പണ്ഡിതന്മാര് കണക്കാക്കിയിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടക്കുന്ന അടിമ കപ്പലിന്റെ ഡിക്കില്, പരസ്പരം ചങ്ങലകളാല്‍ ബന്ധിതരായി കൊണ്ടു പോകുന്ന അടിമകള്‍, പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതായി Amistad എന്ന ഫിലിം ചിത്രീകരിച്ചത്, ഈ വസ്തുതയിലേക്കാണ് ചൂണ്ടുന്നത്. വ്യക്തിപരമായ വിവരങ്ങളും ചരിത്രവും കണ്ടെത്താനാവില്ലെങ്കിലും, അവലംബാര്‍ഹമായ സ്രോതസ്സുകളിലൂടെ ചില കഥകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഇവയാണ്:
• ഇന്നത്തെ സൈഗാള്‍ എന്ന, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഫുറ്റാ റ്റോര്‍ എന്ന മുസ്ലിം സ്റ്റേറ്റിലാണ് ഉമര്‍ ബിന്‍ സഅദ് (1770 – 1864) ജനിച്ചത്. പണ്ഡിതനും വ്യാപാരിയുമായ ഇദ്ദേഹത്തെ പിടിച്ചു അടിമയാക്കുകയായിരുന്നു. 1807 ല്‍, തെക്കന്‍ കരോലിനയിലെത്തിയ ഇദ്ദേഹം, വടക്കന്‍ കരോലിനയിലെ ജയിംസ് ഒവന് എന്നയാള്‍ക്ക് വില്പന നടത്തപ്പെടുകയായിരുന്നു.
• സാലി ബുല്‍ അലി, ഒരു തോട്ടത്തിലെ അടിമയായിരുന്നു. ഇദ്ദേഹത്തിന്റെ ഉടമയായിരുന്ന ജയിംസ് കൂപ്പര്‍ എഴുതുന്നു: കണിശക്കാരനായ ഒരു മുഹമ്മദീയനാണ് ഇയാള്‍. ലഹരി മദ്യങ്ങള്‍ സ്വമേധയാ വര്‍ജ്ജിക്കുന്നു. പല വ്രതങ്ങളും, വിശിഷ്യാ റമദാന് വ്രതം, അനുഷ്ടിച്ചു പോരുന്നു.’
• ലോമെന് കെബെ എന്ന അടിമ, ആഫ്രിക്കയിലെ ഒരു സ്കൂള്‍ അധ്യാപകനായിരുന്നു. തന്റെ രാജ്യത്തെ ഇസ്ലാമിക വിദ്യാലയങ്ങളില്‍ ഉപയോഗിച്ചിരുന്ന പാഠ്യപുസ്തകങ്ങളും അധ്യാപന രീതികളും സംബന്ധമായ വിവരങ്ങള്‍ ഇദ്ദേഹം കൈമാറിയിരുന്നു.
• 40 വര്‍ഷത്തോളം അടിമത്തത്തില്‍ കഴിഞ്ഞ ശേഷം, അബ്ദുറഹ്മാന് ഇബ്രാഹിം സൂരി എന്നയാള്‍, ആഫ്രിക്കയില്‍ തിരിച്ചെത്തി അവിടെ മരണപ്പെടുകയായിരുന്നു. രണ്ട് ആത്മ കഥകളെഴുതിയിട്ടുണ്ട്. കരിക്കട്ട കൊണ്ടു വരച്ച സ്വന്തമായ ഒരു ചിത്രത്തില്‍ ഹെന്രി ഇന്മാം ഒപ്പുവെച്ചിട്ടുണ്ട്. ‘ഫ്രീഡ് മേന്‍സ് ജേണലി’ന്റെ മുഖചിത്രമായി ഇത് കൊടുത്തിട്ടുണ്ട്. ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സില്‍ ഇത് പ്രദര്‍ശനത്തിന്നു വെച്ചിട്ടുമുണ്ട്.
നിരവധി മുസ്ലിം അടിമകള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ പ്രോത്സാഹിക്കപ്പെടുകയൊ, നിര്ബന്ധിക്കപ്പെടുകയൊ ഉണ്ടായിട്ടുണ്ട്. ആദ്യകാല അടിമകളില്‍ ധാരാളം പേര് തങ്ങളുടെ ഇസ്ലാമിക വ്യക്തിത്വം വളരെയധികം പരിരക്ഷിച്ചിരുന്നു. എന്നാല്‍, ക്രൂരമായ അടിമത്ത വ്യവസ്ഥകളാല്‍, ഈ വ്യക്തിത്വം, പില്ക്കാല തലമുറക്ക് വലിയ തോതില്‍ വിനഷ്ടമാവുകയാണുണ്ടായത്.
പൗരാവകാശ കാലം
ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഇസ്ലാം എങ്ങിനെ പിടിമുറുക്കിയെന്നതിന്ന് ചരിത്രപരമായ പ്രാധാന്യമുണ്ട് എന്നത് തീര്‍ച്ച തന്നെ. എന്നാല്‍, ആധുനിക യുഗത്തില്‍ അതിന്നെങ്ങനെ രൂപാന്തരീകരണം ലഭിച്ചുവെന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
ആഫ്രിക്കന്‍ അമേരിക്കക്കാര്‍, ഇസ്ലാമില്‍ ആകൃഷ്ടരായതിന്നും ആകൃഷ്ടരായിക്കൊണ്ടിരുന്നതിന്നുമുള്ള ഹേതുക്കളില്‍ ചിലത് ഇവയാണ്:
1. പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ഇസ്ലാമിക പാരമ്പര്യം. ഇവരുടെ പൂര്‍വികരില്‍ ബഹുഭൂരിഭാഗവും എത്തിയത് അവിടെ നിന്നായിരുന്നുവല്ലോ.
2. തങ്ങളനുഭവിച്ചു കൊണ്ടിരുന്ന ക്രൂരവും വര്‍ഗീയവുമായ അടിമത്തം, ഇസ്ലാമിക വിരുദ്ധവും ഇസ്ലാമിക മുക്തവുമാണെന്ന വസ്തുത.
1900 ങ്ങളുടെ തുടക്കത്തില്‍, അടുത്ത കാലത്ത് സ്വതന്ത്രരാക്കപ്പെട്ട ആഫ്രിക്കന്‍ അടിമകള്‍ക്ക്, തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കാനും പാരമ്പര്യം തിരിച്ചു ചോദിക്കാനുമുള്ള ബോധമുണ്ടാക്കുന്നതിന്ന് സഹായിക്കാന്‍, ചില കറുത്ത നേതാക്കള്‍, ശ്രമിക്കുകയുണ്ടായി. 1913 ല്‍, ഡ്ര്യൂ അലി, ന്യൂ ജേഴ്സില്‍, ഒരു കറുത്ത വര്‍ഗ സമൂഹത്തിന്നു തുടക്കം കുറിക്കുകയുണ്ടായി. ‘ദി മൂറിഷ് സയന്‍സ് റ്റെമ്പിള്‍’. അദ്ദേഹത്തിന്റെ മരണാനന്തരം, വാലസ് ഫര്‍ദ് എന്നയാള്‍, 1930 ല്‍, ഡെറ്റ്രോയ്റ്റില്, ‘ലോസ്റ്റ് ഫൌണ്ട് നേഷന്‍ ഓഫ് ഇസ്ലാം’ സ്ഥാപിച്ചു. ആഫ്രിക്കക്കാരുടെ പ്രകൃതിമതം ഇസ്ലാമാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, യാഥാസ്ഥിതിക വിശ്വാസത്തിലൂന്നുന്നതിന്നു പകരം, കറുത്ത വര്‍ഗക്കാരുടെ പീഡനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള, ഒരു തിരുത്തല്‍ മിഥോളജി സഹിതമുള്ള കറുത്ത ദേശീയതയാണ് അദ്ദേഹം പ്രബോധനം ചെയ്തത്. ഇദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളില്‍ ബഹുഭൂരിഭാഗവും ഇസ്ലാമിന്നു നിരക്കാത്തതായിരുന്നു.
1934 ല്‍, ഫര്‍ദ് തിരോധാനം നടത്തുകയും, എലിജാ മുഹമ്മദ് മുസ്ലിം ജനതയുടെ നേതൃത്വമേറ്റെടുക്കുകയും ചെയ്തു. അതൊടെ, ഫര്‍ദ് ഒരു ‘രക്ഷകനാ’യി മാറുകയായിരുന്നു. ഫര്‍ദിന്റെ ജഡം സ്വീകരിച്ചു അല്ലാഹു ഭൂമിയില്‍ അവതരിച്ചതാണെന്നായിരുന്നു അനുയായികളുടെ വിശ്വാസം. വടക്കന്‍ ഗ്രാമീണ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച ദാരിദ്ര്യവും വര്‍ഗീയതയും, കറുപ്പ് മേധാവിത്വത്തെയും വെളുത്ത പിശാചുക്കളെയും കുറിച്ച അദ്ദേഹത്തിന്റെ സന്ദേശത്തിന്നു വ്യാപക സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അനുയായി മാല്‍കം എക്സ്, 1960 ല്‍, ഒരു ജനോപകാരിയായി തീര്‍ന്നു. പക്ഷെ, 1965 ല്‍ മരിക്കുന്നതിന്നു മുമ്പ്, ‘നേഷന്‍ ഓഫ് ഇസ്ലാമി’ല്‍ നിന്ന് അദ്ദേഹം സ്വയം വേര്‍പിരിയുകയായിരുന്നു.
ജീവിതാന്ത്യത്തില്‍, ‘നേഷന്‍ ഫ് ഇസ്ലാമി’ന്റെ വര്‍ഗീയവും ശിഥിലവുമായ അദ്ധ്യാപനങ്ങള്‍ കൈയൊഴിച്ച്, യഥാര്‍ത്ഥ ഇസ്ലാമിക സാഹോദര്യം കൈകൊണ്ട ഒരു മാതൃകാ പുരുഷനായാണ് മാല്‍കം എക്സിനെ (പിന്നീട് അല്‍ ഹാജ്ജ് മാലിക് ശബാസ് എന്നാണിദ്ദേഹം അറിയപ്പെട്ടത്) മുസ്ലിംകള് കാണുന്നത്. ഹജ്ജ് വേളയില്‍ മക്കയില്‍ നിന്നദ്ദേഹം എഴുതിയ ഒരു കത്തില്‍, ഈ മാറ്റത്തെ അദ്ദേഹം വിവരിക്കുന്നുണ്ട്. പിന്നീട്, ഭൂരിഭാഗം ആഫ്രിക്കന്‍ അമേരിക്കക്കാരും, ഈ മാറ്റത്തെ ന്യായീകരിച്ചു, ബ്ലാക്ക് നാഷനലിസ്റ്റ് ഇസ്ലാമിക സംഘങ്ങള്‍ കൈയൊഴിച്ച്, ലോകവ്യാപകമായ ഇസ്ലാമിക സാഹോദര്യത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ലോകത്ത് തുല്യതയില്ലാത്ത, ഒരു ബഹുവര്‍ണ സ്ഫടികത്തെയാണ്, ഇന്ന് അമേരിക്കന്‍ മുസ്ലിംകള് പ്രതിനിദാനം ചെയ്യുന്നത്. ദൈവത്തിന്നു മുമ്പില്‍, എല്ലാവരും സമാനരാണെന്നു മനസ്സിലാക്കി കൊണ്ട്, ഒരേ വിശ്വാസത്തോടെ, ആഫ്രോ – അമേരിക്കന്‍ തെക്കു കിഴക്കന്‍ ഏഷ്യക്കാരും വടക്കന്‍ ആഫ്രിക്കക്കാരും അറബികളും യൂറോപ്യരും പ്രാര്‍ത്ഥനക്കായി ഒരുമിച്ചു ചേരുന്നു.
അവലംബം : ഹുദാ ടി. വി
വിവ : കെ.എ. ഖാദര്‍ ഫൈസി