തൻ്റെ പ്രജകളുടെ ക്ഷേമം അന്വേഷിച്ച് രാത്രി കാലങ്ങളിൽ വേഷപ്രച്ഛന്നനായി രാഷ്ട്രത്തിൻ്റെ മുക്കുമൂലകളിൽ റോന്ത് ചുറ്റാറുണ്ടായിരുന്നു നീതിമാനായ ഭരണാധികാരിയെന്നു കേളി കേട്ട ഉമറുൽ ഫാറൂഖ്.
ഒരിക്കൽ ഒരു കൊച്ചു കുടിലിന്നടുത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ ഉമർ നിന്നു.
കാര്യം അറിയാൻ അദ്ദേഹം കാതോർത്തു:
“എന്താ അനങ്ങാതിരിക്കുന്നത്? ആ വെള്ളമെടുത്ത് പാലിൽ ഒഴിക്കാനല്ലേ പറഞ്ഞത്?”
പരുഷമായ ആ ശബ്ദം ഒരു മുതിർന്ന സ്ത്രീയുടേതായിരുന്നു.
“പാലിൽ വെള്ളം ചേർക്കരുതെന്ന ഉമറിൻ്റെ ഉത്തരവ് വിളംബരം ചെയ്തത് നിങ്ങൾ കേട്ടില്ലേ?”
ഒരു കൊച്ചു ബാലികയുടെ മൃദുല സ്വരം.
“ആ വെള്ളം പാലിൽ ചേർക്കാനാണ് ഞാൻ നിന്നോട് പറഞ്ഞത്. ഉമർ ഇവിടെ നോക്കി നിൽക്കുന്നില്ലല്ലോ? ”
ഭീഷണി കലർന്ന വാക്കുകൾ.
“ഉമറിനെ പരസ്യമായി അനുസരിക്കാനും രഹസ്യമായി ധിക്കരിക്കാനും എനിക്കാവില്ല. ഉമർ ഇവിടെ ഇല്ലായിരിക്കാം. എങ്കിലും ദൈവം / അല്ലാഹു കാണുമല്ലോ”
ബാലികയുടെ വാക്കുകൾ ഖലീഫാ ഉമറിനെ അത്യധികം ആഹ്ലാദ ചിത്തനാക്കി.
സത്യസന്ധയായ ആ പെൺകുട്ടിക്ക് അവിസ്മരണീയമായ ഒരു സമ്മാനം നൽകാൻ ഉമർ തീരുമാനിച്ചു.
വർഷങ്ങൾ കഴിഞ്ഞു. തൻ്റെ മകൻ ആസ്വിമിൻ്റെ കല്യാണപ്രായമായി. അന്നൊരു നാൾ ഖലീഫാ ഉമർ ആ പഴയ കൊച്ചു കുടിലിലെത്തി പാൽക്കാരി യുവതിയെ തൻ്റെ മകനു വേണ്ടി വിവാഹം ആലോചിച്ചു.
ആ കുടുംബത്തിൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
അങ്ങനെ പാൽക്കാരിയുടെ സത്യസന്ധതക്കുള്ള സമ്മാനമായി ഭരണാധികാരി ഉമർ അവളെ സ്വന്തം മകളാക്കി!
കുറിപ്പ്: ആ പാൽക്കാരിക്ക് ഒരു മകളുണ്ടായി. ലൈല. ലൈലയുടെ മകനാണ് പിൽക്കാല ചരിത്രത്തിൽ ഉമർ രണ്ടാമൻ എന്നറിയപ്പെടുന്ന നീതിമാനായ ഭരണാധികാരി ഉമറുബ്നു അബ്ദിൽ അസീസ്.
????കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW