അബ്ദുല്ലാഹിബ്നുൽ മുബാറക് വിശ്വവിഖ്യാതനായ ഇസ്ലാമികപണ്ഡിതനാണ്. അറിയപ്പെടുന്ന ഗുരു വര്യനാണ്. തുർക്കുമാനിസ്ഥാനിലുള്ള ഖുറാസാനിലെ മർവിലുള്ള ആയിരങ്ങളാണ് അദ്ദേഹത്തിൽ നിന്ന് അറിവ് നേടിയത്. അദ്ദേഹം ഹജ്ജിന് പുറപ്പെട്ടു. കൂടെ ഭൃത്യനുമുണ്ടായിരുന്നു. യാത്രക്കാവശ്യമായ പണത്തോടൊപ്പം അറുത്ത് ഭക്ഷിക്കാനുള്ള പക്ഷികളെയും കൂടെ കരുതിയിരുന്നു. വഴിയിൽ വെച്ച് ഒരു പക്ഷി ചത്തു. അതിനെ കുപ്പത്തൊട്ടിയിൽ കൊണ്ടു പോയിട്ടു. മടങ്ങിവരുമ്പോൾ ഒരു സ്ത്രീ അതെടുത്ത് തൊലി പൊളിക്കുന്നത് കാണാനിടയായി. എന്താണ് ആ സ്ത്രീ ചെയ്യാൻ പോകുന്നതെന്നറിയാൻ ഭൃത്യനോടൊപ്പം അവരെ പിന്തുടർന്നു. ഏറെ കഴിയും മുമ്പേ അവരുടെ കുടിലിലെത്തി. ജീർണിച്ച് പൊളിഞ്ഞു വീഴാറായ ഒരു കൊച്ചു കൂരയായിരുന്നു അത്. അവരുമായി സംസാരിച്ചപ്പോൾ അവരുടെ ദാരിദ്ര്യത്തിൻറെ കാഠിന്യം ബോധ്യമായി. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ദിവസങ്ങളോളം പട്ടിണി കിടന്നാണ് അവർ ജീവിക്കുന്നത്. ധരിക്കാനാണെങ്കിൽ അവർക്കും സഹോദരനും കൂടി ഒരൊറ്റ വസ്ത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാം മനസ്സിലാക്കിയ അബ്ദുല്ലാഹിബ്നുൽ മുബാറക് ഭൃത്യനോട് കൈവശമുള്ള സംഖ്യ കൊണ്ടുവരാനാവശ്യപ്പെട്ടു. അതിൽനിന്ന് നാട്ടിലേക്ക് തിരിച്ചുപോകാനാവശ്യമായ ഇരുപത് ദീനാറെടുത്ത് ബാക്കി ആ വീട്ടുകാർക്ക് നൽകി. അങ്ങനെ അദ്ദേഹവും ഭൃത്യനും ഹജ്ജ് നിർവഹിക്കാതെ തിരിച്ചു പോന്നു. ചരിത്രത്തിൽ ഇടം നേടിയ ഈ സംഭവം അബ്ദുല്ലാഹിബ്നു മുബാറകിൻറെ മഹത്വത്തിനും കീർത്തിക്കും മാറ്റ് കൂട്ടുകയാണുണ്ടായത്.