അങ്ങിനെ അമേരിക്കന്‍ ചരിത്രത്തിലെ ഇമ്പീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ പ്രസിടന്റ്റ് എന്ന പദവി ട്രംപിനു ലഭിച്ചു. അധികാര ദുർവിനിയോഗവും പാർലമെൻറിന്റെ പ്രവർത്തനത്തിൽ കൈകടത്തലുമാണ് പ്രസിഡന്റിനെതിരായ കുറ്റങ്ങൾ. അമേരിക്കന്‍ ജനപ്രതിനിധി സഭ പാസ്സാക്കിയ പ്രമേയം സെനറ്റില്‍ കൂടി അംഗീകാരം ലഭിച്ചാല്‍ പ്രസിടന്റ്റ് പുറത്താകും. സെനറ്റില്‍ റിപബ്ലിക് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്നതിനാല്‍ അവിടെ ഈ പ്രമേയം പാസാകാനുള്ള സാധ്യത കുറവാണ്. എങ്കിലും അടുത്ത പ്രസിടന്റ്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രതിച്ചായ കുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് വിഭാഗം.
‘പ്രസിഡന്റിന്റെ അശ്രദ്ധ കൊണ്ട് രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലായിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗമില്ല” എന്നാണു ഇമ്പീച്ച്മെന്റ് നടപടിയെ കുറിച്ച് സ്പീക്കര്‍ Nancy Pelosi പറഞ്ഞത്. 2020 ല്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള Joe Biden നേരെ ഗ്യാസ് കമ്പനിയുടെ പേരില്‍ ഒരു അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിടന്റ്റ് Volodymyr Zelenskyy വുമായി ഫോണില്‍ സംസാരിച്ചു എന്നതാണു ഇമ്പീച്ച്മെന്റ് നടപടിക്കു കാരണമായ കാര്യം. പക്ഷെ എല്ലാ ആരോപണങ്ങളും പ്രസിഡന്റും പാര്‍ട്ടിയും തള്ളിക്കളഞ്ഞു. ലോകത്തിലെ വന്‍ ശക്തിയായ അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയം മാത്രമാണ് ഇമ്പീച്ച്മെന്റ് എങ്കിലും അത് ഇന്നത്തെ നിലയില്‍ ലോകത്തെ തന്നെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും നയ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ അമേരിക്കന്‍ ഭരണ കൂടത്തിനു ശക്തമായ സ്വാദീനമുണ്ട്. അമേരിക്കന്‍ ഭരണ കൂടത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും പല രാജ്യങ്ങളിലും വലിയ പ്രത്യാഘാതമുണ്ടാക്കും. അമേരിക്കന്‍ ഭരണ ഘടന പ്രകാരം പ്രസിഡന്‍റ് ഒരു പാട് അധികാരമുള്ള പദവിയാണ്. അതെ സമയം പാര്ലിമെന്റിനെ കവച്ചു വെച്ച് മുന്നോട്ട് പോകാന്‍ പ്രസിഡന്റിനു കഴിയില്ല. പാര്‍ലിമെന്റ് പാസ്സാക്കിയ കാര്യങ്ങള്‍ നടപ്പിലാക്കുക എന്നതും പ്രസിഡന്റിനെ ചുമതലയാണ്.
അമേരിക്ക ഒരു ജനാധിപത്യ രാജ്യമാണ്. നമ്മുടെതും അങ്ങിനെ തന്നെ. നമ്മുടെ ഭരണ നിര്‍വഹണത്തില്‍ നമ്മുടെ പാര്‍ലിമെന്റ് എന്ത് തരം നിലപാട് സ്വീകരിക്കുന്നു എന്നത് കൂടി പരിശോധിക്കണം. നിയമ നിര്‍മാണ സഭയാണ് പാര്‍ലിമെന്റ്. അതിനു യോഗ്യരായ ആളുകളെയാണു ആദ്യമായി തിരഞ്ഞെടുക്കേണ്ടത്. അതെ സമയം നമ്മുടെ സഭകളിലെ അംഗങ്ങളുടെ അവസ്ഥ നമ്മെ അത്ഭുതപ്പെടുത്തും. ശുദ്ധ ക്രിമിനലുകളും കുറ്റവാളികള്‍ പോലും നമ്മുടെ സഭകളുടെ ഭാഗമാണ്. അവര്‍ നിയമ നിര്‍മാണത്തില്‍ ഒരിക്കലും ഭാഗമാകുന്നില്ല. അത് കൊണ്ട് തന്നെ കാര്യമായ ചര്‍ച്ചകള്‍ കൂടാതെയാണ് നമ്മുടെ സഭകള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും. നമ്മുടെ പാര്ലിമെന്റിനെ അറിയിക്കാതെയാണ് ചരിത്രത്തിലെ വലിയ മണ്ടത്തരമായ നോട്ടു നിരോധനം നടപ്പാക്കിയത്. റാഫേല്‍ യുദ്ധ വിമാനം പോലുള്ള കാര്യങ്ങള്‍ വേറെയും. അതിലെ ദുരൂഹത ഇന്നും നമ്മെ വിട്ടു മാറിയിട്ടില്ല. തങ്ങളുടെ ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം പടിഞ്ഞാറന്‍ ജനാധ്യപത്യ വ്യവസ്തക്കുണ്ട്. തങ്ങളുടെ ഭരണാധികാരികള്‍ നിയമം അനുസരിക്കുന്നവരാണ് എന്നവര്‍ ഉറപ്പിക്കുന്നു. അതെ സമയം ഭരണാധികാരികളുടെ മേല്‍ ഒരു സ്വാദീനവുമില്ല എന്നതാണ് നാം നേരിടുന്ന വലിയ പ്രതിസന്ധി. അതിന്റെ വലിയ ദുരന്തമാണ് നാമിന്നു കാണുന്ന പല അനുഭവങ്ങളും. പാര്‍ട്ടിയില്‍ പോലും ചര്‍ച്ച ചെയ്യാതെ വ്യക്തികളുടെ ഇംഗിതം നടപ്പാക്കാന്‍ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പടിഞ്ഞാറും നാമും തമ്മിലുള്ള അന്തരം.
ട്രമ്പ് വീഴുമോ ഇല്ലെയോ എന്നതിനേക്കാള്‍ ഭരണാധികാരി എന്തും ചെയ്യാന്‍ കഴിയുന്നവനാണ് എന്ന ബോധത്തെ ഇത്തരം നടപടികള്‍ ഇല്ലാതാക്കുന്നു. ജനാധിപത്യം എന്നതില്‍ ജനങ്ങളാണ് ഒന്നാം സ്ഥാനത്തു എന്ന ബോധം നല്‍കാന്‍ ഇമ്പീച്ച്മെന്റ് നടപടികള്‍ ഉപകരിക്കും. പടിഞ്ഞാറ് നിന്നും പലതും നമുക്ക് പഠിക്കാനുണ്ട് എന്ന് പറയുന്നതാവും ഏറ്റവും നല്ലത്.