കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിൽ ഗുജറാത്ത് വംശഹത്യയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ ഇറങ്ങിപ്പോയ ഗുജറാത്ത് മുഖ്യമന്ത്രിയെ (ഇപ്പോഴത്തെ പ്രധാന മന്ത്രി) ഓർമയില്ലേ? ചോദ്യം രസിക്കാതെ മോദിയുടെ പാത പിന്തുടര്‍ന്ന് അഭിമുഖത്തിന്റെ മധ്യത്തിൽ ഇറങ്ങിപ്പോയി പാരമ്പര്യം കാത്തിരിക്കുന്നത് ‘കശ്‌മീര്‍ ഫയൽസ്’ എന്ന നുണ സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി.
പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും താങ്കളുടെ സിനിമയെ പ്രമോട്ട് ചെയ്യുന്നുണ്ടോ എന്ന ചോദ്യമാണ് സംവിധായകനെ ചൊടിപ്പിച്ചത്. പ്രസ്‌തുത ചോദ്യത്തിനു പിന്നാലെ വിവേകിന്റെ പി.ആര്‍ മാനേജര്‍ പ്രത്യക്ഷപ്പെട്ട് അഭിമുഖം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
എഴുന്നേൽക്കുന്നതിന് മുമ്പ് ഇന്റര്‍വ്യൂ ചെയ്യുന്ന മാധ്യമ പ്രവർത്തകയോട് സംവിധായകന്‍ ഭീഷണിയും മുഴക്കി: “നിങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും എനിക്കറിയാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്”. തെറ്റായ രീതിയിലാണ് അഭിമുഖം പുറത്തു വരുന്നതെങ്കിൽ തനിക്ക് പ്രതികരിക്കേണ്ടി വരുമെന്നും ഓഫ് ദ റെക്കോര്‍ഡായി ഇയാള്‍ പറയുന്നുണ്ട്.
“കശ്‌മീര്‍ ഫയൽസ്” മുസ്ലിം വിരുദ്ധ വികാരം ഉത്തേജിപ്പിക്കുന്നില്ലേ എന്ന ചോദ്യത്തിന്, അതിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. സിനിമ റിലീസ് ചെയ്‌ത നാളുകളിൽ ദൽഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പ്രേക്ഷകരിൽനിന്ന് മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതു സംബന്ധിച്ച ചോദ്യത്തോടുള്ള പ്രതികരണമാണ് രസകരം. “പ്രേക്ഷകര്‍ അങ്ങനെ പലരീതിയിലും പ്രതികരിക്കും. ചിലപ്പോള്‍ അവര്‍ നൃത്തം ചെയ്യും, മറ്റു ചിലപ്പോള്‍ വില്ലനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കും. അത് ഇന്ത്യന്‍ സംസ്‌കാരമാണ്. ആ സംസ്‌കാരവുമായി പുല ബന്ധമില്ലാത്തതുകൊണ്ടാണ് നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്”.
ബി.ജെ.പിയും മോദി സര്‍ക്കാറും സിനിമയെ പ്രമോട്ട് ചെയ്യുന്നില്ലെന്ന പച്ച നുണയാണ് അഭിമുഖത്തിൽ വിവേക് അഗ്നിഹോത്രി തട്ടിവിടുന്നത്. എന്നാൽ യാഥാര്‍ഥ്യമെന്താണ്? സിനിമ റിലീസാകുന്നതിന്റെ തൊട്ടുമുമ്പ് പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച് അഭിനന്ദനം ഏറ്റുവാങ്ങുകയുണ്ടായി അഗ്നിഹോത്രിയും ടീമും. തൊട്ടുപിന്നാലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യവെ “കശ്‌മീര്‍ ഫയൽസ്”ന് പൂര്‍ണ പിന്തുണ നൽകുകയും അതിലെ മുസ്ലിം വിരുദ്ധതയെ അപലപിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയുമാണ് മോദി ചെയ്‌തത്. മോദിയുടെ പ്രസംഗം ബി.ജെ.പിയുടെ ഐ.റ്റി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്‌തിരുന്നു.
“കശ്‌മീര്‍ ഫയൽസ്” റിലീസായ 2022 മാര്‍ച്ച് രണ്ടാം വാരം തന്നെ ബി.ജെ.പി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങള്‍ (ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഗോവ, ത്രിപൂര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്) നികുതിയിളവ് പ്രഖ്യാപിച്ചാണ് സിനിമയെ പ്രമോട്ട് ചെയ്‌തത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ പലരും ട്വിറ്ററിലൂടെ (ഇപ്പോഴത്തെ X ) ഇത് പ്രഖ്യാപിക്കുകയും ചെയ്‌തു.
നുണയന്മാർ നുണകൾ പറഞ്ഞു കൊണ്ടിരിക്കും. സംഘപരിവാരത്തിനും അതിന്റെ കുഴലൂത്തുകാർക്കും അതൊരു ദൗത്യമാണ്, തങ്ങളുടെ ഫാഷിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മാർഗം.
????കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU