Current Date

Search
Close this search box.
Search
Close this search box.

വിവരാവകാശ നിയമത്തെയും തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന മോദി

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള മാര്‍ഗമായിട്ടാണ് 2005ല്‍ വിവരാവകാശ നിയമം നിലവില്‍ വന്നത്. സ്വതന്ത്രമായ ഒരു സ്ഥാപനമായാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പ് കമീഷന്‍ പോലെ തികച്ചും സ്വതന്ത്രമായ ഘടനയില്‍ അത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും സര്‍ക്കാരുകളുടെ കള്ളത്തരങ്ങള്‍ വെളിച്ചത്ത് വരിക എന്നത് സ്വാഭാവികമായിരുന്നു. അടുത്ത കാലത്തായി നാട്ടിലെ തൊഴിലില്ലായ്മയുടെ കണക്കും മറ്റും പുറത്തു വന്നത് വിവാദമായിരുന്നു.

ഒന്നാം യു പി എ സര്‍ക്കാരാണ് ചരിത്ര പ്രസിദ്ധമായ ഈ നിയമം കൊണ്ട് വന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും പല വിവരങ്ങളും ജനത്തിനു ലഭിച്ചിരുന്നു. നിയമ പ്രകാരം അപേക്ഷ കൊടുത്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷകന് യഥാര്‍ത്ഥ വിവരം നല്‍കണം എന്നതാണ് നിയമം. താഴെ പറയുന്ന കാര്യങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും പുറത്താണ്.

– ഇന്ത്യയുടെ സമഗ്രതയെയും സുരക്ഷയെയും മോശമായി ബാധിക്കുന്ന വിവരങ്ങള്‍,
– പാര്‍ലമെന്റിന്റെയോ നിയമസഭയുടെയോ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിവരങ്ങള്‍
– കോടതിയോ ട്രൈബ്യൂണലിന്റെ നിയമമോ നിരോധിച്ചിരിക്കുന്ന വിവരങ്ങള്‍.
– വ്യാപാര രഹസ്യങ്ങള്‍, വാണിജ്യ രഹസ്യങ്ങള്‍, എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഒരു മൂന്നാം കക്ഷിയുടെ മത്സര സ്ഥാനത്തെ ദോഷകരമായി ബാധിക്കുന്നതായാല്‍
– അന്വേഷണ പ്രക്രിയയെ മോശമായി ബാധിക്കുന്ന വിവരങ്ങള്‍.
– ഒരു വ്യക്തിയുടെ ജീവന്‍ അപകടത്തിലാക്കുന്ന വിവരങ്ങള്‍.
– ഒരു വിദേശ രാജ്യത്തെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍
– മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും രേഖകള്‍ മന്ത്രിസഭാ പ്രബന്ധങ്ങള്‍.
– ഏതെങ്കിലും പൊതുപ്രവര്‍ത്തനത്തിനോ പൊതുതാല്‍പര്യത്തിനോ യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുടെ വിവരങ്ങള്‍ അല്ലെങ്കില്‍ വ്യക്തിഗത വിശദാംശങ്ങള്‍.

താഴെ പറയുന്ന സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും പുറത്താണ്:

IB RAW CBI
Narcotic control Bureau.
Directorate of Revenue Intelligence.
Directorate of Enforcement.
BSF
CRPF
CISF
NSG
CID
CID-CB
Crime Branch
Special Service Bureau.
Lakswa Deep Police.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകയില്‍ സര്‍ക്കാരുകളില്‍ നിന്നും യാതൊരു തരത്തിലുള്ള ഇടപെടലും ഇല്ലാതെയായിരുന്നു ഇതുവരെ വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. അവിടെ നിന്നാണ് പുതിയ ഭേദഗതിയുടെ മറവില്‍ കമ്മീഷനെ ഒരു സര്‍ക്കാര്‍ നിയന്ത്രിത രൂപത്തിലേക്ക് കൊണ്ട് വരാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമഭേദഗതി ബില്‍-2019ല്‍ പറയുന്ന പ്രധാന കാര്യം ഇതാണ്-മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണര്‍മാരുടെയും കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് നിശ്ചയിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പമുള്ള തുല്യ പദവിയും എടുത്തുകളയും. ശമ്പളവും സര്‍ക്കാറിന് തീരുമാനിക്കാം. ചുരുക്കത്തില്‍ വിവരാവകാശ കമ്മീഷന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമായി മാറും. ഇനിയെല്ലാം സര്‍ക്കാര്‍ പറയുന്നതു പോലെ എന്ന് വരും. ചുരുക്കതില്‍ മറ്റൊരു നോക്കുകുത്തി സ്ഥാപനം എന്നിടത്തേക്ക് കാര്യങ്ങള്‍ മാറിപ്പോകും.

മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായുള്ള വിഷയത്തില്‍ വിവരം നല്‍കാന്‍ ഒരിക്കല്‍ കമീഷന്‍ ഉത്തരവ് നല്‍കിയിരുന്നു. പൊതു കടവും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടത്തെ സംബന്ധിച്ച ആര്‍ടിഐ ചോദ്യവും കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കി. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് വിവരങ്ങള്‍ അപേക്ഷകന് ലഭിച്ചത്. ഭാവിയില്‍ അത്തരം ചോദ്യങ്ങളെ ഇല്ലാതാക്കുക എന്നത് കൂടി ഈ നിയമ ഭേദഗതിയുടെ ഭാഗമാണ് എന്നാണ് പ്രതിപക്ഷം പറയുന്നത്. ചുരുക്കത്തില്‍ ചരിത്ര പ്രധാനമെന്ന് നാം പറഞ്ഞിരുന്ന ഒരു ബില്ലിന്റെ ചരമ ഗീതമാണ് ലോക്‌സഭ പാസാക്കിയത്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സുതാര്യത ഒരു പരിധി വരെ നിലനിര്‍ത്താന്‍ ഈ നിയമത്തിനു കഴിഞ്ഞിട്ടുണ്ട്. പക്ഷെ പുതിയ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ ഈ നിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും. സര്‍ക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാനും ആനുകൂല്യം നല്‍കുവാനും കഴിഞ്ഞാല്‍ പിന്നെ അത് കൊണ്ട് പ്രത്യേകിച്ചൊന്നും ലഭിക്കില്ല. സര്‍ക്കാരിനെ കുറിച്ച് പൊതുജനത്തിന് കിട്ടേണ്ട ഒന്നും കിട്ടില്ല എന്ന് ചുരുക്കം.

രാജ്യസഭയില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും എന്നാണ് പറഞ്ഞു വരുന്നത്. അത് കൊണ്ട് തന്നെ പെട്ടെന്ന് അവിടേക്ക് ഈ നിയമം കൊണ്ട് വരില്ല എന്നുറപ്പാണ്. അതിനു സാധ്യമാകുന്ന സമയം വരെ മോഡി സര്‍ക്കാര്‍ കാത്തിരിക്കും എന്നുറപ്പാണ്.

Related Articles