ഓരോ നൂറ്റാണ്ടിലും ചില വഴിത്തിവുകള്‍ ഉണ്ടാകും. ലോകത്തിന്റെ ഒഴുക്കിനെ അത് വഴിമാറ്റി വിടും. ഒന്നാം ലോകയുദ്ധവും രണ്ടാം ലോക യുദ്ധവും കമ്യുണിസത്തിന്റെ തകര്‍ച്ചയും ഗള്‍ഫു യുദ്ധവുമാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ കൂടുതല്‍ സ്വാദീനിച്ച കാര്യങ്ങള്‍ എന്ന് തോന്നുന്നു. പുതിയ ശാക്തിക രാഷ്ട്രങ്ങളും ചേരികളും പിന്നീട് രൂപം കൊണ്ടു.
ഈ നൂറ്റാണ്ടില്‍ ലോകത്തെ ബാധിച്ച പലതുമുണ്ട്. 2008 ല്‍ രൂപം കൊണ്ട സാമ്പത്തിക മാന്ദ്യം അതിലൊന്നാണ്. അതിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ ലോകം മുക്തമായി എന്ന് പറയാന്‍ കഴിയില്ല.അതിനിടെ ഓരോ രാജ്യത്തും വിവിധ തരത്തില്‍ പലതും സംഭവിച്ചു. രാഷ്ട്രീയ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും തുടങ്ങി പലതും. 2008 ലോക സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചില്ല എന്നാണു നാം മനസ്സിലാക്കിയത്.
ലോകത്തെ മൊത്തം ബാധിച്ച ഒന്നിനെ കുറിച്ച് ഇതുവരെ നാം കേട്ടുകാണില്ല. രണ്ടു ലോകയുദ്ധങ്ങള്‍ കേരളത്തെ അങ്ങിനെ ബാധിച്ചിട്ടില്ല. പക്ഷെ കൊറോണ അങ്ങിനെയല്ല. ലോകത്തിന്റെ മൊത്തം ചര്‍ച്ച ഇന്ന് ഒരേ വിഷയമാണ്. അതുണ്ടാക്കിയ പ്രതിസന്ധി ലോകം മൊത്തം അനുഭവിക്കുന്നു. അത് കൊണ്ട് തന്നെ ഇനി ലോക ചരിത്രം കുറിക്കപ്പെടുക കൊറോണക്ക് മുമ്പും പിമ്പും എന്നാകും. പ്രത്യേകിച്ച് നാം കേരളക്കാര്‍ക്ക് കൊറോണ വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്.
ഗള്‍ഫ് നാടുകളിലാണ് കേരളത്തിനു പുറത്തു ഏറ്റവും കൂടുതല്‍ കേരളീയര്‍ ജോലി ചെയ്യുന്നത്. തിരിച്ചു പോകാന്‍ താല്പര്യപ്പെടുന്നവരെ തിരിച്ചു കൊണ്ട് പോകണം എന്ന് യു എ ഇ മറ്റു രാജ്യങ്ങള്‍ക്ക് അന്ത്യ ശാസനം നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ തൊഴില്‍ കരാര്‍ നിയമങ്ങളില്‍ മാറ്റം വരുത്തും എന്നും അവര്‍ പറയുന്നു. യാത്ര വിലക്കുള്ളത് കൊണ്ട് ഇപ്പോള്‍ ആളുകളെ കൊണ്ട് വരാന്‍ കഴിയില്ല എന്നതായിരുന്നു ഇന്ത്യന്‍ നിലപാട്. ദശ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ യു എ ഇ യില്‍ ജോലി ചെയ്യുന്നു. അതില്‍ വലിയ ഒരു ശതമാനം കേരളക്കാരാണ്. ഗള്‍ഫില്‍ ഭീതി പരത്തുന്ന രീതിയില്‍ രോഗം പടര്‍ന്നു പിടിക്കുന്നു. അത് കൊണ്ട് തന്നെ തങ്ങളുടെ നാട്ടില്‍ നിന്നും ആളുകളെ പരമാവധി കുറയ്ക്കുക എന്ന അവരുടെ നിലപാട് ശരിയാണ്.
Also read: പടർന്നു പിടിക്കുന്ന മുസ്ലിം വിരുദ്ധ വൈറസ്
അങ്ങിനെ വന്നാല്‍ വലിയ വിഭാഗം തിരിച്ചു വരും. അവരുടെ പിന്നീടുള്ള മടക്കമാണ് നമ്മെ ബാധിക്കുക. വരുന്നവരില്‍ വലിയ ശതമാനം ഉന്നത ജോലി ചെയ്തിരുന്നവര്‍ ആകും. അവരെ സംബന്ധിച്ചിടത്തോളം ആ രീതിയിലുള്ള തൊഴില്‍ നാട്ടില്‍ കിട്ടുക എന്നത് ബുദ്ധിമുട്ടാണ്. ഗള്‍ഫിലെ അവസ്ഥ വെച്ച് നോക്കിയാല്‍ അതികം പേരും ബാങ്ക് ലോണ്‍ പോലുള്ളവയില്‍ പെട്ടിരിക്കും. സാധാരണ ജോലിക്കാര്‍ക്കും അവരുടെ അതെ നിരക്കില്‍ നാട്ടില്‍ ജോലി ലഭിക്കുക അസാധ്യമാകും. കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ സാമ്പത്തിക സ്രോതസ്സുകളില്‍ മുഖ്യം ഗള്‍ഫു പണം തന്നെയാണ്. അത് നിലക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ എല്ലാ തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ പതുക്കെയാകും. കൊറോണക്ക് ശേഷം മറ്റു പുതിയ ദുരന്തമോന്നും വന്നില്ലെങ്കില്‍ ഈ സാമ്പത്തിക മാന്ദ്യം അവസാനിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം പിടിക്കും. അതുവരെ ജീവിക്കാന്‍ സാധാ പ്രവാസികളുടെ കയ്യില്‍ പണം കാണില്ല.
കൊറോണയെ നാം അതിജീവിക്കും. അതിനുള്ള സാമൂഹിക വിദ്യാഭ്യാസം നമുക്ക് ലഭിച്ചിട്ടുണ്ട്. നമ്മുടേത് ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് എന്നതിനാല്‍ നമുക്ക് പണവും സാധനവും പുറത്തു നിന്ന് വരണം. ഇതില്‍ ഒന്ന് കുറഞ്ഞാല്‍ മറ്റേതിനെ സ്വാഭാവികമായി ബാധിക്കും. നാം തുടങ്ങി വെച്ച ജീതിത രീതികള്‍ അതെ സ്വഭാവത്തില്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ നമുക്ക് കഴിയണമെന്നില്ല. വിദേശ പണം മുന്നില്‍ കണ്ടു കടം വാങ്ങി കൂട്ടുന്ന കാര്യത്തില്‍ കേരളം മുന്നിലാണ്. ഇപ്പോള്‍ നിലവിലുള്ള കടങ്ങള്‍ വലിയ സാമൂഹിക പ്രശ്നമായി മാറും. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും കൊറോണ ബാധിക്കും എന്നുറപ്പാണ്.
ചുരുക്കത്തില്‍ കേരളത്തെ കൊറോണ ബാധിക്കാന്‍ പോകുന്നു എന്ന് സാരം. ലോക്ക് ഡൌണ്‍ ഒരു ശാശ്വത പരിഹാരമായി ആരും പറയുന്നില്ല. കുറച്ചു കാലത്തേക്ക് മാത്രമേ അത് സാധ്യമാകൂ. ഗള്‍ഫു രാജ്യങ്ങളുടെ സമ്മര്‍ദ്ദം കാരണം തിരിച്ചു വരുന്ന പ്രവാസികളെ താമസിപ്പിക്കാന്‍ കേരളത്തിനു വലിയ വിഷമം വരില്ല. സര്‍ക്കാര്‍ മാത്രമല്ല കേരളം മൊത്തം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ കൂടെയുണ്ട്. അത് കൊണ്ട് പ്രവാസികളുടെ തിരിച്ചു വരവിനെ ആ അര്‍ത്ഥത്തില്‍ നാം ഭയക്കുന്നില്ല. പക്ഷെ പ്രവാസിയുടെ ഒറ്റപ്പെടല്‍ അവരെ മാത്രമല്ലമൊത്തം രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തെയും ഒറ്റപ്പെടുത്തും എന്നുറപ്പാണ്.
Also read: ഇമാം മുസ്ഹഫിൽ നോക്കി ഓതൽ
സര്‍ക്കാരും വിദഗ്ധരും പൊതു ജനവും ഒന്നിച്ചു നേരിടേണ്ട യതാര്‍ത്ഥ ദുരന്തം വരാനിരിക്കുന്നു. സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ നാം കാണിക്കുന്ന ജാഗ്രത മാത്രമാകും നമ്മുടെ ഭാവി നിര്‍ണയിക്കുക. കൊറോണക്ക് മുമ്പ് സാങ്കേതിക രംഗത്ത് അമേരിക്കയെ ലോകം ആശ്രയിച്ചു. അതെ സമയത്ത് തന്നെ രോഗം ലോകത്ത് ഏറ്റവും കൂടുതല്‍ ജനം മരിക്കുന്ന നഗരം ന്യൂയോര്‍ക്ക് എന്നത് അവരെ മാത്രമല്ല നമ്മെയും ഭയപ്പെടുത്തുന്നു. വികസിത രാജ്യങ്ങളെയാണ് ഈ രോഗം കൂടുതല്‍ ബാധിച്ചത് എന്നത് ഒരു അത്ഭുതമായി ഇപ്പോഴും നില്‍ക്കുന്നു. ജീവിത രീതി കൊണ്ടാണ് രോഗം പടരുന്നത്. സാമൂഹിക വ്യാപനം നടക്കാന്‍ മാത്രം പാകത്തില്‍ വികസിത രാജ്യങ്ങളില്‍ കൊറോണ എങ്ങിനെ സ്വാധീനം ഉറപ്പിച്ചു എന്നതിനെ കുറിച്ച് ലോകം പഠനം നടത്തും തീര്‍ച്ച. സാരമായ മാറ്റം ജന ജീവിതത്തില്‍ വരണമെന്ന സന്ദേശമാണ് കൊറോണ നല്‍കുന്നത് എന്നാണ് വിദഗ്ദ മതം. ഒരേ സമയത്ത് സമ്പത്തും ശരീരവും ചര്‍ച്ചയാക്കാന്‍ കഴിഞ്ഞു എന്നിടത്താണ് ലോകം കണ്ട മറ്റെല്ലാ ദുരന്തത്തെക്കാളും കൊറോണക്കുള്ള പ്രാധാന്യം.