Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് കെണി വീണ്ടും പൊടിതട്ടിയെടുക്കുന്നവര്‍

മക്കാമുശ്രിക്കുകള്‍ ഹുദൈബിയയില്‍ വെച്ച് മുസ്ലിംകളുടെ കഅ്ബാസന്ദര്‍ശനത്തെ തടഞ്ഞ സന്ദര്‍ഭം. അറബികളുടെ പഴയ പാരമ്പര്യമനുസരിച്ച് ശത്രുമിത്ര ഭേദമന്യേ ഏവരെയും കഅ്ബാസന്ദര്‍ശനത്തിന് അനുവദിക്കേണ്ടതായിരുന്നു. പക്ഷേ, മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആ കീഴ്‌വഴക്കത്തെ മക്കക്കാര്‍ അതിലംഘിക്കുകയാണ് ചെയ്തത്. അതിനാല്‍, തങ്ങളുടെ അധീന പ്രദേശങ്ങളുടെ സമീപത്തൂടെ കടന്നുപോകുന്ന ശത്രുഗോത്രങ്ങളുടെ തീര്‍ഥാടകസംഘങ്ങളെ തടയണമെന്ന് മുസ്ലിംകളില്‍ ചിലര്‍ക്ക് തോന്നാതിരുന്നില്ല. ആ വിഷയത്തില്‍ ഖുര്‍ആന്‍ നല്‍കിയ ഉത്തരം ഇങ്ങിനെയായിരുന്നു. ‘………..നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്ക് വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല. നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല. അല്ലാഹുവിനെ ഭയപ്പെടുവിന്‍. അവന്റെ ശിക്ഷ അതികഠിനമാകുന്നു’.

മക്കാ മുശ്‌രിക്കുകളും മുസ്‌ലിംകളും തമ്മിലുള്ളതിനേക്കാള്‍ ശത്രുതയിലാണോ മുസ്ലീം സംഘടനകള്‍ തമ്മില്‍ എന്നു തോന്നിപ്പോകും പലരുടേയും നിലപാട് കണ്ടാല്‍. കേരള മുസ്ലിം സമുദായത്തിനെതിരെ അടുത്തായി ഉന്നയിക്കപ്പെട്ട ആരോപണമാണ് ഐ എസ് ബന്ധം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഭരണകൂടത്തിനും മറ്റു അനുബന്ധ സ്ഥാപനങ്ങള്‍ക്കും കൃത്യമായ ഉത്തരം പറയാന്‍ കഴിയാത്ത കാര്യം. സംഘപരിവാറും കൂട്ടരും ആരോപിക്കുന്നത് സലഫി,സമസ്ത എന്ന സംഘടനയുടെ പേരിലല്ല. അവര്‍ക്ക് ഒരു നാമമേ അറിയൂ അത് ഇസ്ലാമാണ്.

ഞങ്ങളുടെ ചെറുപ്പകാലത്ത് റമദാന്‍ മാസം വരുന്നത് ഞങ്ങളറിഞ്ഞിരുന്നത് കടകളില്‍ കാരക്ക ഭരണി കാണുമ്പോഴായിരുന്നു. അത് പോലെ ഇപ്പോള്‍ തിരഞ്ഞെടുപ്പുകള്‍ അറിയുന്നത് പല മുസ്ലീം പേരുള്ള സംഘടനകളുടെ പേരില്‍ അറസ്റ്റ് നടക്കുമ്പോഴാണ്. ഇന്നലെയും അതു നടന്നു. ഇനി അത് വര്‍ദ്ധിക്കാനാണ് സാധ്യത. മൂന്നു സംസ്ഥാനങ്ങളില്‍ നിന്നും സംഘപരിവാര്‍ നിഷ്‌കാഷിതമായി എന്നത് മറ്റൊരു കാരണമാണ്. മുസ്ലിം തീവ്രവാദത്തെ ഞങ്ങള്‍ക്കു മാത്രമേ തടഞ്ഞു നിര്‍ത്താന്‍ കഴിയൂ എന്നു കാണിക്കേണ്ടതും ഒരു കാരണമാകാം. ഐ എസ് ഇസ്ലാമല്ല എന്ന് മുസ്ലീംകള്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഐ എസിന്റെ ഒന്നും അവര്‍ക്ക് ബാധകമല്ല.

നമ്മുടെ നാട്ടില്‍ ഒരു ആണും പെണ്ണും വിവാഹം കഴിച്ചപ്പോള്‍ അതിന്റെ വേരുകള്‍ ഐ എസില്‍ കണ്ടവരാണ് എന്‍.ഐ.എ. അവസാനം അവര്‍ കൊടുത്ത അന്വേഷണ റിപ്പോര്‍ട്ടിന്റെ കവര്‍ പോലും തുറക്കാന്‍ കോടതി തയ്യാറായില്ല എന്നത് നാം നേരില്‍ കണ്ടതാണ്. അങ്ങിനെ വന്നാല്‍ ഐ എസ് ഒരു മുസ്ലീം വിരുദ്ധ കൂട്ടമാണ്. അതില്‍ ചേരാന്‍ പോയവര്‍ ഏറ്റവും ചുരുങ്ങിയത് ഫാസിഖുകളാണ് . അങ്ങിനെയുള്ള ഒരാളുടെ വോയിസ് ക്ലിപ്പിന്റെ പേരിലാണ് കേരളത്തിലെ സമസ്ത സംഘടനകള്‍ സലഫി സംഘടനകള്‍ക്ക് നേരെ ക്രൂരമായ ആരോപണം ഉന്നയിക്കുന്നത്. ഒരു ഫാസിഖിന്റെ വര്‍ത്തമാനം സ്വീകരിക്കുന്നതിന് മുമ്പ് എന്തു വേണമെന്ന് ഖുര്‍ആന്‍ പറയുന്നു. പക്ഷേ അന്തമായ സംഘടന പക്ഷപാതിത്വത്തില്‍ ആ മൂല്യങ്ങളെ വേണ്ടെന്നു വെക്കുന്നു.

കേരളത്തിലെ സലഫി സംഘടകള്‍ (ഇസ്ലാഹി സംഘടനകള്‍ എന്നതാണ് നല്ല പദം) തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു എന്നത് ശരിയായ നിലപാടല്ല. അവര്‍ പലപ്പോഴും ഇസ്സാമിനെ കുടുസ്സായി പരിചയപ്പെടുത്താറുണ്ട്. ഇസ്ലാമിന്റെ സമഗ്രതയെക്കുറിച്ച് പറയുന്ന പ്രസ്ഥാനങ്ങളെ അവര്‍ തീവ്രവാദി ലിസ്റ്റില്‍ പെടുത്താറുണ്ട്. എന്നിട്ടം അവരില്‍ ചില ഗ്രൂപ്പുകളില്‍ പെട്ടവരാണ് ഐ എസ് ബന്ധത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നത്. അതിന്റെ കാരണം ആ സംഘടനകള്‍ തന്നെ വിലയിരുത്തണം. എന്നുവെച്ച് ആരുടേയോ ഒരു ക്ലിപ്പിന്റെ പേരില്‍ മൊത്തം സംഘടനകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുക എന്നത് അനീതിയാണ്.

മുസ്ലീംകള്‍ക്കിടയില്‍ ഐ എസ് സ്വാധീനം വര്‍ധിച്ചു വരുന്നു എന്നത് ശത്രുക്കളുടെ പുതിയ ആരോപണമാണ്. ഈ ആരോപണത്തെ മുസ്ലിം സംഘടനകള്‍ തന്നെ ഏറ്റെടുത്താല്‍ അത് ആരെയാണ് സഹായിക്കുക. എം എം അക്ബറിനെ നിശബ്ദനാക്കാന്‍ അവര്‍ ഐ എസ് ബന്ധം ഉപയോഗിച്ചു. സാക്കിര്‍ നായിക്കിനെ നാട്ടില്‍ നിന്നും പുറത്താക്കി. മഅ്ദനിയെ അകത്താക്കി. അവരുടെ വിഷയം ഇസ്ലാമിലെ ആഭ്യന്തര ചര്‍ച്ചയല്ല. ഇസ്ലാം തന്നെയാണ്. അതുകൊണ്ടാണ് മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ വാക്യം നാം എപ്പോഴും വായിക്കേണ്ടി വരുന്നതും.

Related Articles