Current Date

Search
Close this search box.
Search
Close this search box.

പുലിപ്പുറത്തുള്ള സഞ്ചാരം അവസാനിപ്പിച്ചാൽ അത്രയും നന്ന്!

മണിപ്പൂരിൽ നിന്നെത്തുന്ന വാർത്തകൾ നാം കേട്ടതിനേക്കാളും ഹൃദയഭേദകങ്ങളാണ്. നിസ്സഹായരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മനുഷ്യരെ പച്ചക്ക് കൊത്തിക്കീറിയും ചുട്ടുകൊന്നും ആർത്തട്ടഹസിക്കുന്ന ഭീകരക്കൂട്ടങ്ങൾ! ഇതിനകം 300 ലധികം ക്രൈസ്തവർ വധിക്കപ്പെട്ടുവെന്നും 500 ലധികം ചർച്ചുകൾ തച്ചുടക്കപ്പെട്ടുവെന്നും 3000 ലധികം ക്രൈസ്തവ ഭവനങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും (അവ പലതും നേരത്തേ മാർക്കു ചെയ്യപ്പെട്ടവയാണ്!) ആയിരങ്ങൾ അഭയാർത്ഥികളായെന്നും സംഭവസ്ഥലത്തുണ്ടായവരും അല്ലാത്തവരുമായ ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും വിലപിച്ചു കൊണ്ട് വിളിച്ചു പറയുന്നു! എന്നിട്ടും നമ്മുടെ ഭരണാധികാരികൾ നീറോ ചക്രവർത്തിയുടെ റോളിൽ വീണ വായിക്കുന്നു! (രണ്ടു മാസത്തിലധികം സ്വന്തം ജനത ആക്രമിക്കപ്പെട്ടിട്ടും തെരുവുകൾ കത്തിയമർന്നിട്ടും പ്രതികരിക്കാത്ത ഒരു പ്രധാനമന്ത്രി ലോകത്ത് വേറെ ഉണ്ടാകുമോ?!)

കെ.സി.ബി.സി സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ആൻ്റോ അക്കര സംഘ് ഫാഷിസത്തിൻ്റെ മണിപ്പൂര് ക്രൈസ്തവ വംശഹത്യയെക്കുറിച്ചു നടത്തിയ ക്ലാസ് സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ ഏറെ സഹായകമാണ്. അകം പൊള്ളുന്ന ഒട്ടേറെ യാഥാർഥ്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ആൻ്റോ അക്കര പറയുന്ന സുപ്രധാനമായ ഒരു വസ്തുത, “കുക്കി ക്രിസ്ത്യൻ മേഖലയിലെ 10 എം.എൽ.എമാരിൽ 7 പേരും ബി.ജെ.പിക്കാരാണ് ” എന്നതത്രെ! എന്നു പറഞ്ഞാൽ പാല് കൊടുത്ത കൈ കളിൽ തന്നെയാണ് പാമ്പ് കൊത്തിയിരിക്കുന്നത്!

മണിപ്പൂരിൽ നടന്ന കൂട്ട നരമേധങ്ങൾക്കു പിന്നിൽ കൃത്യമായ സംഘ് ഫാഷിസ കരങ്ങളും ഭരണകൂട പിന്തുണയും ഉണ്ടെന്ന് ആൻ്റോ അക്കര അനുഭവങ്ങൾ നിരത്തി സ്ഥാപിക്കുന്നു. അതിൻ്റെ അനേക ഉദാഹരണങ്ങളിൽ ഒന്ന് വംശഹത്യയുടെ ആദ്യ ദിവസങ്ങളായ മെയ് 3, 4 തീയ്യതികളിലെ രണ്ടു രാത്രികൾ കൊണ്ടു മാത്രം 247 ചർച്ചുകൾ അഗ്നിക്കിരയാക്കി എന്നതാണ്!

മണിപ്പൂര് വാർത്തകൾ നാം കൃത്യമായി അറിയാത്തതിൻ്റെ സുപ്രധാന കാരണം ആൻ്റോ അക്കര പറയുന്നുണ്ട്: “ഏറ്റവും പുതിയ മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ അഫ്ഗാനിസ്ഥാനും പിറകിലത്രെ ഇന്ത്യ! ” (അഫ്ഗാൻ: 152, ഇന്ത്യ: 161)

മെയ്തേയ് ഭീകരന്മാർക്കു മുന്നിൽ പട്ടാളം പോലും ഏറക്കുറെ മൗനമാണു പോൽ! (26.6.23 ൻ്റെ ഒരു പത്രവാർത്ത പ്രകാരം 13 “കാംഗലെയ് യാവോൽ കന്ന ലുപ് ” – കെ.വൈ.കെ.എൽ – ഭീകരവാദികളെ സൈന്യം പിടികൂടിയെങ്കിലും ഒടുവിൽ അവരെ വിട്ടയക്കണ്ടി വന്നു! )

പൊലീസിൻ്റെ ആയുധങ്ങൾ മുതൽ സൈന്യത്തിൻ്റെ യൂണിഫോം വരെ ചില ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ടത്രെ!

എല്ലാ ക്രൈസ്തവ വിഭാഗത്തിലും പെട്ട ചില പിതാക്കൾ വേണ്ട വിധം മനസ്സിലാക്കാത്ത, അല്ലെങ്കിൽ സ്വന്തം നിക്ഷിപ്ത താൽപര്യങ്ങൾ കാരണം മറച്ചുവെക്കുന്ന ഒരടിസ്ഥാന കാര്യമുണ്ട്: മുസ് ലികളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും തങ്ങളുടെ ആഭ്യന്തര ശത്രുക്കളാണ് എന്ന് വേദപുസ്തകത്തിൽ (വിചാരധാര) എഴുതി വെച്ച് അവരെ തുരത്താൻ ആർ.എസ്.എസ്, ബജ്റംഗ്ദൾ, വി.എച്ച്.പി തുടങ്ങി നിരവധി സംഘടിത സായുധ പ്രസ്ഥാനങ്ങൾക്ക് ചെല്ലും ചെലവും നൽകി വളർത്തുന്ന വിഭാഗമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്!

അതുകൊണ്ടു തന്നെ ഒഡീഷ (കണ്ഡമാൽ ), ആസാം (നെല്ലി) ഗുജറാത്ത്, മുസഫർനഗർ, വടക്കുകിഴക്കൻ ഡൽഹി, മണിപ്പൂര് ഉൾപ്പെടെയുള്ള സംഘടിത വംശഹത്യകളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇടക്കെല്ലാം പുറത്തു വരുന്ന ക്രൈസ്തവ വിരുദ്ധ അക്രമങ്ങളും മുന്നിൽ വെച്ച് അച്ചന്മാരിലെ ഒരു വിഭാഗവും “കാസ” പോലുള്ള സംഘങ്ങളും ഫാഷിസ്റ്റ് പുലിപ്പുറത്തുള്ള സഞ്ചാരം അവസാനിപ്പിച്ചാൽ അത്രയും നന്ന്!

കുറിപ്പ്: പുലിപ്പുറ സഞ്ചാരിയുടെ കഥ പ്രസിദ്ധമാണ്. പുറപ്പെടുമ്പാൾ ആൾ പുലിയുടെ പുറത്തായിരുന്നു. തിരികെ വരുമ്പോൾ പക്ഷെ ആൾ പുലിയുടെ വയറ്റിലും!

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles