ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിനടുത്ത് ദഹിയയിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ അക്രമണത്തിലാണ് ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അല്‍ ആറൂരി കൊല്ലപ്പെടുന്നത്. ഫലസ്‍തീൻ ചെറുത്തുന്ൽപ്പ് പ്രസ്ഥാനമായ ഹമാസിനെ സംബന്ധിച്ചിടത്തോളം അവരുടെ മുൻനിര നേതാക്കളിൽ ഒരാളാണ് ശഹാദത്ത് വരിച്ചിരിക്കുന്നത്. “ഈ പ്രായം വരെ ജീവിക്കുമെന്ന് ഞാൻ കരുതിയതല്ല. ഇതൊക്കെ അധികമായി കിട്ടിയ സമയമാണ്. ഞങ്ങളെ ഭീഷണിപെടുത്താനായി ഇവിടെ ഒന്നും തന്നെയില്ല” – ദുനിയാവിൻറെ നൈമിഷികതയും ശഹാദത്തിൻറെ മാധുര്യവും അദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ഈ വാക്കുകളിൽ പ്രകടമാണ്. അല്ലാഹുവിൻറെ മാർഗത്തിലുള്ള ശഹാദത്ത് കാത്തിരുന്ന ജീവിതം.
സ്വാലിഹ് മുഹമ്മദ് സുലൈമാൻ അൽ അരൂരി (ആഗസ്റ്റ് 19, 1966 – ജനുവരി 2, 2024 ). ഫലസ്തീൻ രാഷ്ട്രീയ- സൈനിക മേധാവിയും ഹമാസിന്റെ മുൻ പൊളിറ്റിക്കൽ ബ്യൂറോ ചെയർമാനും ആയിരുന്നു. ഖസ്സാം ബ്രിഗേഡ്സിന്റെ പ്രധാന നേതാവായിരുന്ന സ്വാലിഹ് അൽ അരൂരി വെസ്റ്റ് ബാങ്കിലെ അൽ ഖസ്സാമിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയായി വർത്തിച്ചിട്ടുണ്ട്. 15 വർഷത്തോളം ഇസ്രയേലിൽ ജയിൽവാസമനുഷ്ഠിച്ച ശേഷം ഫലസ്തീനിൽ നിന്നും അദ്ദേഹം താമസം മാറി. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട ‘ഷാലിത് ഡീലി’ ൽ പ്രധാനിയായിരുന്നു അദ്ദേഹം. വിവാഹിതനും രണ്ട് പെൺകുട്ടികളുടെ പിതാവും ആയിരുന്ന സ്വാലിഹ് അൽ അരൂരി ലെബനാനിലായിരുന്നു താമസം.
ജനനം, വളർച്ച
1966-ൽ റാമല്ലയിലെ അറോറ എന്ന ഗ്രാമത്തിൽ ജനനം. ഫലസ്തീനിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹെബ്രോൺ യൂണിവേഴ്സിറ്റിയിൽ നിന്നും ശരീഅ യിൽ ഡിഗ്രി കരസ്ഥമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ ഇസ്‌ലാമിക പ്രവർത്തനങ്ങളിലും പള്ളി പരിപാലനങ്ങളിലമൊക്കെ സജീവമായിരുന്ന സ്വാലിഹ് അൽ അരൂരി 1985 മുതൽ 1992 ൽ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
അൽ ഖസ്സാം ബ്രിഗേഡ്സും സാലിഹ് അൽ അരൂരിയും
വെസ്റ്റ് ബാങ്കിലെ ഖസ്സാം ബ്രിഗേഡ്സിന്‍റെ സ്ഥാപകരിൽ ഒരാളായിട്ടാണ് ഇദ്ദേഹത്തെ ഇസ്രയേൽ കണക്കാക്കുന്നത്. ഹെബ്രോണിലെ മൂന്ന് കുടിയേറ്റക്കാരെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ഇദ്ദേഹമാണെന്ന് ഇസ്രയേൽ ആരോപിക്കുകയും. തുടർന്ന് അദ്ദേഹത്തിൻ്റെ വീട് തകർക്കാൻ ഇസ്രയേൽ പദ്ധതിയിടുകയും ചെയ്തു. 1991 – 1992 കാലയളവിൽ വെസ്റ്റ് ബാങ്കിലെ അൽഖസ്സാമിന്റെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ സൈനിക ഉപകരണങ്ങൾ സാലിഹ് അൽ അരൂരി രൂപകൽപ്പന ചെയ്തിരുന്നു.
ഏതാണ്ട് 18 വർഷത്തോളമാണ് ഇസ്രയേൽ ജയിലിൽ സ്വാലിഹ് അൽ അരൂരി കഴിഞ്ഞത്. 2010-ൽ അവസാനമായി ജയിൽ മോചിതനായപ്പോൾ മൂന്നുവർഷത്തേക്ക് സിറിയയിലേക്ക് നാടുകടത്തപ്പെടുകയും അവിടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനാൽ തുർക്കിയിലേക്ക് പോവുകയും ചെയ്തു.
ഇസ്രയേൽ തടവറയിൽ
1990 മുതൽ 2007 വരെ (15 വർഷം) വെസ്റ്റ് ബാങ്കിൽ ഖസ്സാം ബ്രിഗേഡ്സിന്റെ സെല്ലുകൾ രൂപീകരിച്ചതിന്റെ പേരിൽ സാലിഹ് അൽ അരൂരി തടവറ പുൽകി. ജയിൽ മോചിതനായി മൂന്നുമാസത്തിനു ശേഷം വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2010 ൽ ഇസ്രയേൽ സുപ്രീം കോടതി അദ്ദേഹത്തെ മോചിപ്പിക്കാനും ഫലസ്തീനിന്റെ പുറത്തേക്ക് നാടുകടത്താനും തീരുമാനിച്ചു.
ആദ്യം അദ്ദേഹം സിറിയയിലേക്ക് നാളുകടത്തപ്പെടുകയും അവിടെ മൂന്നുവർഷം കഴിയുകയും ചെയ്തു. പിന്നീട് 2012 ൽ സിറിയയിൽ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ തുടക്കത്തിൽ തന്നെ തുർക്കിയിലേക്ക് ചേക്കേറി . ശേഷം ഖത്തറിലും മലേഷ്യയിലും മാറിമാറി താമസിച്ചു പോന്നു. ഒടുവിൽ കുടുംബസമേതം ലബനാനിൽ സ്ഥിര താമസമാക്കി.
രാഷ്ട്രീയ മേഖല
2010 മുതൽ 2017 വരെ ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗമായി സേവനമനുഷ്ഠിച്ചു. ഒക്ടോബർ 9 2017 ൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ സംഘടനയുടെ ശൂറ കൗൺസിലായി ചുമതലയേറ്റപ്പോൾ സാലിഹ് അൽ അരൂരിയെ ഹമാസിന്റെ പോളിറ്റ് ബ്യൂറോ ഡെപ്യൂട്ടി ചെയർമാനായി നിയമിക്കപ്പെട്ടു. ബന്ദി മോചനവുമായി ബന്ധപ്പെട്ട ‘ഷാലിത് ഡീൽ ‘ ചർച്ചയിലെ പ്രധാനി കൂടിയായിരുന്നു സാലിഹ് അൽ അരൂരി .
വീടിന് നേരെയുള്ള അക്രമണം
2014 ജൂൺ 20 ന്, വെള്ളിയാഴ്ച പുലർച്ചെ, ഇസ്രായേൽ അധിനിവേശ സേന റാമല്ലയുടെ വടക്കുപടിഞ്ഞാറുള്ള അറോറയിലെ അദ്ദേഹത്തിന്റെ വീട് പൊളിക്കാൻ തുടങ്ങി. അന്ന് അർദ്ധരാത്രിയിൽ ഇസ്രയേൽ സേന വീട് പൊളിക്കാനുള്ള തീരുമാനം കുടുംബത്തിന് കൈമാറി. ഏഴ് ദിവസം മുമ്പ് വെസ്റ്റ് ബാങ്കിൽ 3 കുടിയേറ്റക്കാരെ കാണാതായതിന് മറുപടിയായി വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാക്കളുടെ വീടുകൾ ലക്ഷ്യമിടുമെന്ന് തുടക്കം മുതലേ ഇസ്രയേൽ സൈന്യം ഭീഷണിപ്പെടുത്തിയിരുന്നു. 2023 നവംബർ 1 ന്, തൂഫാനുൽ അഖ്സയോടനുബന്ധിച്ച അക്രമണത്തിൽ ഇസ്രയേൽ സേന റാമല്ലയിലെ അദ്ദേഹത്തിന്റെ ഒഴിഞ്ഞ വീട് വീണ്ടും തകർത്തിരുന്നു.