1990 ഓഗസ്റ്റ് 2 ലെ കുവൈറ്റ് അധിനിവേശം, 2001 സെപ്റ്റംബർ 11 ലെ ടവറുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണം എന്നീ രണ്ട് ഫിത്‌നകളുടെ രഹസ്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശൈഖ് യൂസുഫ് തുടർന്നു കൊണ്ടേയിരുന്നു. ഈ രണ്ട് ഫിത്‌നകളിലും യുഎസ് ഇന്റലിജൻസിന്റെ പങ്ക് എന്താണെന്നും സദ്ദാം ഹുസൈനെയും ഉസാമ ബിൻ ലാദനെയും എങ്ങനെ അവയിലേക്ക് വലിച്ചിഴച്ചുവെന്നും നമുക്ക് ഇന്നും നിശ്ചയമില്ല. മാത്രമല്ല, ഇസ്‌ലാമും ക്രിസ്ത്യൻ പാശ്ചാത്യരും തമ്മിലുള്ള തെറ്റിദ്ധാരണ (അല്ലെങ്കിൽ ശീതയുദ്ധം) രണ്ട് നാഗരികതകൾ തമ്മിലുള്ള ഏറ്റുമുട്ടലല്ല, മറിച്ച് കാര്യങ്ങളെ തീവ്രവൽക്കരിക്കുന്ന, ദുർവ്യാഖ്യാനങ്ങളുടെയും സൈദ്ധാന്തിക ന്യായീകരണങ്ങളുടെയും കൂമ്പാരങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് വിഭാഗം മതമൗലികവാദികൾ തമ്മിലുള്ള യുദ്ധമാണെന്ന് ഞാൻ എല്ലായ്‌പ്പോഴും വിശ്വസിച്ചിട്ടുണ്ട്.
അതിനിടെ, ഈ സംഘട്ടന വിഷയങ്ങൾ പരാമർശിക്കാൻ മാത്രം ഞാൻ ഇരുപതു പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്നു പറഞ്ഞ് ഗെല്ലസ് കെപ്ൾ ചർച്ചയിൽ ഇടപെട്ടു. ഞാൻ പറഞ്ഞു: ‘ഇസ്ലാമും നാഗരികതകളുടെ സംഘട്ടനവും’ എന്ന പേരിൽ ഞാനെഴുതിയ പുസ്തകം 1995 ൽ ദോഹയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അമേരിക്കൻ പ്രൊഫസർ സാമുവൽ ഹണ്ടിംഗ്ടൺ നാഗരികതകളുടെ സംഘട്ടനത്തിന്റെ സിദ്ധാന്തത്തെ അതിൽ ഞാൻ തെളിവുസഹിതം എതിർത്തിട്ടുണ്ട്. എന്റെ പുസ്തകത്തിന്റെ ആകെത്തുകയെന്നത്, ഇന്ന് നിലനിൽക്കുന്ന യുദ്ധം രണ്ട് മതങ്ങൾ തമ്മിലുള്ളതല്ല, മറിച്ച് രണ്ട് തീവ്രവാദചിന്തകൾ തമ്മിലുള്ളതാണ് എന്നതാണ്.’
ശൈഖ് ഖറദാവി കൂട്ടിച്ചേർത്തു: ‘ഈ രണ്ട് രാജ്യദ്രോഹങ്ങളുടെ ഫലമായി, അമേരിക്കൻ – യൂറോപ്യൻ ശക്തികൾ അതിന്റെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും മൊത്തമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകൾ ദിവസേന പീഡനങ്ങൾക്കും അറസ്റ്റുകൾക്കും അവകാശധ്വംസനങ്ങൾക്കും വിധേയരാകുന്നു. വംശീയ പാർട്ടികൾ മുസ്‌ലിംകളെ പിന്തുടർന്ന്, അവർ ജനിച്ച് വളർന്ന മണ്ണിൽ നിന്ന് അവരെ പുറത്താക്കുകയും ചെയ്യുന്നു’. അതിനിടെ കെപ്ൾ വീണ്ടും ഒരു കാര്യം കൂട്ടിച്ചേർത്തു. ‘ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രത്തെക്കുറിച്ചുള്ള എന്റെ നീണ്ട പഠനത്തിലൂടെ ഞാൻ എത്തിച്ചേർന്നിട്ടുള്ള നിഗമനപ്രകാരം, ജിഹാദിന്റെ വാതിലുകൾ തുറക്കുന്നത് മുസ്‌ലിം യുവാക്കൾക്ക് എളുപ്പമാണെങ്കിലും അത് അടയ്ക്കുന്നത് ഏറ്റവും ബുദ്ധിമുട്ടാണ്. കാരണം, പ്രത്യയശാസ്ത്രതീവ്രവാദമെന്നത് അതിവേഗം വ്യാപിക്കുകയും വികസിക്കുകയും ചെയ്യുന്നതാണ്’.
ഞാൻ ക്രിസ്ത്യാനിയായ ഒരാളെക്കുറിച്ച് അവിശ്വാസിയെന്ന് പറയുകയോ അയാളിൽ നിന്ന് ദൈവത്തോട് കാവൽ തേടുകയോ ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ ‘അമുസ്‌ലിം’ എന്ന് വിളിക്കുന്നു.
ഈ സംഭാഷണം പ്രസിദ്ധീകരിക്കാൻ ഞാൻ രണ്ടുപേരോടും അനുവാദം ചോദിച്ചു. കാരണം, വായനക്കാരിലേക്കും ഗവേഷകരിലേക്കും ഈ സംഭാഷണം കൈമാറുന്നത് ആധുനിക ചരിത്രത്തിന്റെ ഗതിയെത്തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ ഒരു ഡോക്യുമെന്റേഷനാണ്. ഗെല്ലസ് കെപ്ൾ ശൈഖ് ഖറദാവിയോട് അടുത്തതായി ചോദിച്ചു: ‘നിരവധി ഇസ്‌ലാമിസ്റ്റുകൾ ക്രിസ്ത്യാനികളെ അവിശ്വാസികളാക്കുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ നിലപാട്?’ അദ്ദേഹം മറുപടി പറഞ്ഞു: ‘ഇസ്‌ലാം അവസാനത്തെ മതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ക്രിസ്ത്യാനി ഞാനുമായി വിശ്വാസം പങ്കിടുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. മുസ്‌ലിമായ ഞാൻ എന്റെ ക്രിസ്ത്യൻ സഹോദരനുമായി സഹകരിച്ചാൽ, അവരവരുടെ മതത്തിന്റെ വിശ്വാസികളായിരിക്കെത്തന്നെ വ്യത്യസ്തതരം ദൈവനിഷേധങ്ങളെ നമുക്ക് ഒരുമിച്ചു തടയാനാവും. മാനവരാശിയെ ബഹുദൈവവിശ്വാസത്തിലേക്കും നഷ്ടത്തിലേക്കും ധാർമിക അപചയത്തിലേക്കും നയിക്കുന്ന മതേതരവും ഭൗതികവുമായ നിരീശ്വരവാദം ഉൾപ്പെടെയുള്ളവയെ നമുക്ക് പ്രതിരോധിക്കാനാവും.
ഞാൻ ക്രിസ്ത്യാനിയായ ഒരാളെക്കുറിച്ച് അവിശ്വാസിയെന്ന് പറയുകയോ അയാളിൽ നിന്ന് ദൈവത്തോട് കാവൽ തേടുകയോ ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ ‘അമുസ്‌ലിം’ എന്ന് വിളിക്കുന്നു. ഈ അടിസ്ഥാനത്തിൽ ഞാൻ മാർപ്പാപ്പയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒരു ഇറ്റാലിയൻ ക്രിസ്ത്യൻ അസോസിയേഷനിൽ നിന്നുള്ള ഒരു പരിപാടിക്കുള്ള ക്ഷണം സ്വീകരിക്കുകയുണ്ടായി. അന്നത്തെ സെമിനാറിന്റെ വിഷയം സെപ്തംബർ പതിനൊന്നിലെ ഭീകരതയിൽ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും നിലപാടുകൾ എന്നായിരുന്നു. തീവ്രവാദത്തിന്റെ അർഥം കൃത്യമായി നിർവചിക്കാൻ ഞങ്ങൾ തീരുമാനമെടുക്കുകയും സൂറത്തുൽ കാഫിറൂൻ പാരായണം ചെയ്ത് സെമിനാറിലെ ശ്രോദ്ധാക്കൾക്ക് ഇസ്‌ലാമിന്റെ ആ വിഷയത്തിലെ നിലപാട് ഞാൻ വ്യക്തമാക്കുകയും ചെയ്തു. ”(നബിയേ,) പറയുക: സത്യനിഷേധികളേ, നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നില്ല. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം”. ഇസ്‌ലാമിന്റെ ഏറ്റവും സത്യസന്ധമായ നിലപാട് ഈ അധ്യായത്തിന്റെ അവസാനത്തെ സൂക്തത്തിലുണ്ട്. ഇസ്‌ലാമിന്റെ സഹിഷ്ണുതയും അത്യുദാത്ത രീതിയുള്ള സംവാദവും ഇത് കാണിച്ചുതരുന്നുണ്ട്.
അതിനിടെ പ്രൊഫസർ കെപ്ൾ ജിഹാദിനെക്കുറിച്ചുള്ള ശൈഖ് യൂസഫിന്റെ നിലപാടുകളെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചു. ശൈഖ് ഖറദാവി പറഞ്ഞു: ‘ജിഹാദ് രണ്ടുവിധമാണ്. ഒന്ന് പ്രതിരോധത്തിന്റെയും മറ്റൊന്ന് പര്യാപ്തതയുടെയും. രണ്ടും വിശദീകരിക്കാം. ഫലസ്തീനിലെ പോലെ അധിനിവേശ സൈന്യം കൈവശപ്പെടുത്തി സ്വന്തം നാട്ടിൽ നിന്ന് പുറത്തുപോവാൻ വിധിക്കപ്പെട്ടവരുടെ ചെറുത്തുനിൽപ്പാണ് പ്രതിരോധത്തിന്റെ ജിഹാദ്. മുസ്‌ലിംകളും കൃസ്ത്യാനികളുമായി ഫലസ്തീനിന്റെ മണ്ണിൽ നിന്ന് പുറത്താക്കപ്പെട്ടവർ ഒട്ടനവധിയാണ്. ഇവിടെ നടക്കുന്ന പോരാട്ടം ഇസ്‌ലാമിക ശരീഅത്തും എല്ലാ വിധ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് ഇസ്രായേലിന്റെയും പാശ്ചാത്യ വലതുപക്ഷത്തിന്റെയും കാഴ്ചപ്പാടിൽ നിന്ന് ഫലസ്തീൻ ചെറുത്തുനിൽപ്പിനെ ഒരു തീവ്രവാദ പ്രസ്ഥാനമായി തരംതിരിക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നത്.
ഇത്തരത്തിലുള്ള പ്രതിരോധത്തിന്റെ ജിഹാദ് തന്നെയാണ് തെക്കൻ ലെബനാനിലെ ലെബനീസ് ജനതയും നടത്തുന്നത്. ഗോലാനിലെ സിറിയക്കാരും ചെച്‌നിയ, ചൈനയിലെ ഉയ്ഗൂർ, ബോർമൻ മുസ്‌ലിംകൾ എന്നിവിടങ്ങളിലൊക്കെയും ഞങ്ങൾ കാണുന്ന അതേ ജിഹാദ്. അതേസമയം ആവശ്യത്തിന്റെ ജിഹാദ് എന്നത് ഇസ്‌ലാം പ്രചരിപ്പിക്കുക, അതിന്റെ വ്യാപ്തി വികസിപ്പിക്കുക, രാഷ്ട്രത്തെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾക്കു വേണ്ടി നടത്തപ്പെടുന്നതാണ്.
ഇന്ന്, ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് ആഗോളവൽക്കരണം എന്ന ആശയത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട പരമ്പരാഗത പ്രവർത്തനങ്ങൾ ഇല്ല. അതുകൊണ്ടാണ് അവസാനം പറഞ്ഞ ജിഹാദിന് അതിന്റെ ഉള്ളടക്കവും ലക്ഷ്യങ്ങളും നഷ്ടപ്പെട്ടത്. സെപ്തംബർ പതിനൊന്നാം തയ്യതിയിലെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലിനെക്കുറിച്ച് ഞാൻ രണ്ടുപേരോടും ചോദിച്ചു. ശൈഖ് യൂസുഫ് പറഞ്ഞു. ‘ഓരോ അഗ്‌നിപരീക്ഷയും ഞങ്ങൾക്ക് ഓരോ സമ്പാദ്യങ്ങളാണ്. റോമിലും കെയ്‌റോയിലും ദോഹയിലും ഞാൻ കർദ്ദിനാൾമാരുമായും റബ്ബിമാരുമായും ഇന്റർഫെയ്ത്ത് ഡയലോഗുകളുടെ വേദികളിൽ സംസാരിച്ചപ്പോൾ അവരിൽ പലരും ഇസ്‌ലാമിന്റെ വസ്തുതകളെക്കുറിച്ച് അജ്ഞരാണെന്ന കാര്യം ഞാൻ മനസ്സിലാക്കി. ബാമിയാനിലെ ബുദ്ധപ്രതിമകൾ താലിബാൻ നശിപ്പിക്കുന്നത് തടയാൻ അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത മിതവാദിയായ മുസ്‌ലിം പണ്ഡിതനുമായുള്ള ശാന്തമായ ത്രികക്ഷി സംഭാഷണത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത ഭാഗങ്ങളാണിത്.
( അവസാനിച്ചു)
വിവ. മുഹമ്മദ് ശാക്കിർ മണിയറ
????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp