വാഷിങ്ടൺ: യമനികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് നേരെ സഹായഹസ്തങ്ങൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് യു.എസ് സെനറ്റ് അംഗങ്ങൾ. യമനികളെ സഹായിക്കുന്നതിന് 2.5 ബില്യൺ ഡോളർ നൽകണമെന്ന് നാല് സെനറ്റ് അംഗങ്ങൾ തുറന്ന കത്തിലൂടെ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു. ലോകത്തെ മോശം മാനുഷിക പ്രതിസന്ധിയെന്നാണ് യു.എൻ യമനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. യമന് വേണ്ടി യു.എന്നിന്റെ അടുത്തിടെയുള്ള ധനസമാഹരണ ശ്രമം പൂർണാർഥത്തിൽ വിജയം കാണാത്ത സാഹചര്യത്തിലാണ് കൂടുതൽ സഹായം ലഭ്യമാക്കുന്നതിനും, മറ്റു രാഷ്ട്രങ്ങളെ അണിനിരത്തുന്നതിനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണോട് സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മാർച്ചിലെ യു.എൻ കോൺഫറൻസ് 3.85 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് ശ്രമിച്ചുവെങ്കിലും 1.35 ബില്യൺ മാത്രമാണ് കണ്ടെത്തിയത്. യമന് 19 മില്യൺ യു.എസ് സഹായം നൽകുമെന്ന് ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ, അത് അന്താരാഷ്ട്ര സഹായ സംഘടനയായ ഓക്സ്ഫാം യു.എസിനോട് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ട 1.2ബില്യൺ ഡോളറിന്റെ ന്യായമായ വിഹതിത്തിന് താഴെയായിരുന്നു.
20 മില്യണിലധികം യമനികൾ അതിജീവനത്തിനായി ആശ്രയിക്കുന്നത് മാനുഷിക സഹായങ്ങളാണ്. ഞങ്ങൾക്ക് അവരെ നിരാശപ്പെടുത്താൻ കഴിയില്ല – ഡെമോക്രാറ്റിക് സെനറ്റർമാരായ ക്രിസ് മുർഫിയും ജീൻ ഷഹീനും, റിപ്പബ്ലിക്കൻ സെനറ്റർമാരായ ജെറി മൊറാനും ടോഡ് യാങും ഒപ്പുവെച്ച കത്തിൽ പറയുന്നു.