വാഷിങ്ടൺ: ഓട്ടോമൻ സാമ്രാജ്യം ഒന്നാം ലോക യുദ്ധ സമയത്ത് അർമേനിയൻ കൂട്ടക്കൊല നടത്തിയത് വംശഹത്യയായി പരിഗണിക്കാൻ പദ്ധതിയിട്ടായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ അറിയിച്ചതായി ഇരുനേതാക്കളുമായി സുപരിചിതനായ വ്യക്തിയെ ഉദ്ധരിച്ച് ബ്ലൂബർഗും റോയിറ്റേഴ്സും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സംഭാഷണമാണ് വെള്ളിയാഴ്ച നടന്നത്. അർമേനിയൻ കൊല വംശഹത്യയാണെന്ന് ബൈഡൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് ദിവസം മുമ്പാണ് സംഭാഷണം നടക്കുന്നത്.
ഇതിനകം ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളൽ വീഴുത്തിയ സാഹചര്യത്തിൽ പ്രഖ്യാപനം കൂടുതൽ പ്രശ്നകലുഷിതമാകുമെന്നാണ് കരുതുന്നത്. അർമേനിയൻ വംശഹത്യയിലേക്ക് വരുമ്പോൾ നാളെ നിങ്ങൾക്ക് ഒരു പ്രഖ്യാപനം പ്രതീക്ഷിക്കാവുന്നതാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ജലീന പോർട്ടർ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിശദീകരണം നൽകാൻ അദ്ദേഹം തയാറായില്ല.
1915 മുതൽ 1917 വരെ ഓട്ടോമാൻ സാമ്രാജ്യത്തിൽ 1.5 മില്യൺ അർമേനിയക്കാർ കൊലചെയ്യപ്പെട്ടത് വംശഹത്യയാണെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ യു.എസ് പ്രസിഡന്റായിരിക്കും ജോ ബൈഡൻ. ഒന്നാം ലോക യുദ്ധ സമയത്ത് ഓട്ടോമൻ സാമ്രാജ്യത്തിൽ അർമേനിയക്കാർ കൊല്ലപ്പെട്ടതായി തുർക്കി അംഗീരിക്കുന്നുണ്ടെങ്കിലും, കൂട്ടക്കൊല കൃത്യവും ആസൂത്രിതവുമായ വംശഹത്യയാണെന്നതിനെ പൂർണമായും നിഷേധിക്കുകയാണ്. കൂട്ടക്കൊലയെ ബൈഡൻ വംശഹത്യയാണെന്ന് അംഗീകരിക്കുകയാണെങ്കിൽ നാറ്റോ സഖ്യക്ഷികളുടെ ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാകുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി മാവ്ലെറ്റ് കാവുസൊഗ്ലു പറഞ്ഞു.