മനാമ: ബഹ്റൈൻ കിരീടാവകാശി സൽമാൻ അൽ ഖലീഫയുടെ ക്ഷണപ്രകാരം ഉടൻ തന്നെ ബഹ്റൈൻ സന്ദർശിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യു.എസിന്റെ മധ്യസ്ഥതയിൽ യു.എ.ഇക്ക് പിന്നാലെ ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. ഇത് ഇറാനെതിരായ തന്ത്രപരമായ മിഡിൽ ഈസ്റ്റ് സഖ്യമായിരുന്നു. ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് രാഷ്ട്രപദവി ലഭ്യമാക്കാൻ പോരാടുന്ന ഫലസ്തീനികളെ ഗൾഫ് രാഷ്ട്രങ്ങളുടെ ഈയൊരു മാറ്റം ചൊടിപ്പിച്ചിരിക്കുകയാണ്.
കുറഞ്ഞ കാലയളവിനുള്ളിൽ ഞങ്ങളുടെ ജനതയിലും രാജ്യത്തും സമാധാനത്തിന്റെ ഫലങ്ങൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ ഇരുവരും ആവേശത്തിലാണ്. അതുകൊണ്ടാണ് അദ്ദേഹം തന്നെ ബഹ്റൈൻ സന്ദർശിക്കാൻ ഉടൻ ക്ഷണിച്ചിരിക്കുന്നത്. അത് സന്തോഷത്തോടെ ഞാൻ സ്വീകരിക്കുന്നതാണ്- ബഹ്റൈൻ കിരീടാവകാശിയുമായി നടത്തിയ ഫോൺ സംഭാഷണത്തെ കുറിച്ച് ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വ്യക്തമാക്കി.