ജറുസലം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ ആയിരക്കണക്കിന് ഇസ്രായേലുകൾ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായി മാസങ്ങളായി തുടരുന്ന പ്രതേഷധം ശക്തമായി തുടരുകയാണ്. അഴിമതി ആരോപണത്തെ തുടർന്ന് വിചാരണ നേരിടുന്ന നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ആദ്യഘട്ടത്തിൽ കൊറോണ വെെറസിനെ കെെകാര്യം ചെയ്യുന്നതിൽ ഭരണകൂടം വിജയിച്ചുവെങ്കിലും തുടർന്ന് പ്രതിസന്ധിയെ കൈകാര്യം ചെയ്തതിൽ അപാകത പിണഞ്ഞതും പ്രതിഷേധത്തിലേക്ക് നയിച്ചു.
സഖ്യസർക്കാർ ബജറ്റ് പദ്ധതികൾ നിർബന്ധമായും അംഗീകരിക്കുകയോ അല്ലെങ്കിൽ, പുതിയ തെരഞ്ഞെടുപ്പ് നടത്തുകയോ തീരുമാനിക്കുന്നതിനുള്ള ചൊവ്വാഴ്ചത്തെ സമയപരിധിക്ക് മുന്നോടിയായിട്ടാണ് ശനിയാഴ്ച പ്രതിഷേധം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അത് വർഷത്തിലെ നാലാമത്തെ തെരഞ്ഞെടുപ്പായിരിക്കും.