ഗത്യന്തരമില്ലാത്ത ഒരു നിമിഷത്തില്‍ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല പ്രവാചകരുടേയും അനുയായികളുടേയും മദീനയിലേക്കുള്ള ഹിജ്റ. സുദീര്‍ഘമായ ഒരു കാലഘട്ടത്തിനിടയില്‍ സൂക്ഷ്മമായി സ്ഥാപിച്ചെടുത്ത ആസൂത്രിതമായ നീക്കങ്ങളുടെ ഫലമായിരുന്നു അത്. ഹിജ്റ’ യിലൂടെയായിരുന്നു യസ്രിബ് ‘മദീന’ യായി രൂപാന്തരപ്പെട്ടത്. പ്രവാചകരേയും അനുയായികളേയും തങ്ങളുടെ നഗരത്തിലേക്ക് ക്ഷണിക്കുകയും അവരെ സഹായിക്കാന്‍ തയ്യാറാവുകയും ചെയ്തത് മൂലമാണ് മദീനക്കാര്‍ സഹായികള്‍ എന്നര്‍ഥമുള്ള ‘അന്‍സ്വാറുകള്‍’ എന്ന പേരില്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടത്. മദീനയില്‍ അഭയാര്‍ഥികളായെത്തിയ മുസ്ലിംകളെ ‘മുഹാജിറുകള്‍’ എന്നും ചരിത്രം അടയാളപ്പെടുത്തി.
തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന് വേണ്ടി പിറന്ന നാടും വീടും സമ്പത്തും കുടുംബവും വരെ വെടിഞ്ഞവരായിരുന്നു മുഹാജിറുകള്‍. അവിടെയാണ് ഹിജ്റ പ്രസക്തമാവുന്നത്. ഒപ്പം, എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയ സഹോദരങ്ങളെ തങ്ങളുടെ വീടുകളില്‍ താമസിപ്പിക്കുകയും കൃഷിയിടങ്ങളിലും കച്ചവടത്തിലും പങ്ക്കാരാക്കുകയും ചെയ്ത് സര്‍വ്വ സൗകര്യങ്ങളും ചെയ്ത്കൊടുത്ത അന്‍സ്വാറുകള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സാഹോദര്യ സഖ്യമായിരുന്നു അവിടെ രൂപപ്പെടുത്തിയെടുത്തത്. അവരെക്കുറിച്ച് വി.ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ”സത്യത്തില്‍ വിശ്വസിക്കുകയും സ്വദേശം വെടിയുകയും ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയും അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരകട്ടെ പരസ്പരം രക്ഷാകര്‍ത്താക്കളാകുന്നു”
(വി.ഖുര്‍ആന്‍ 8:72).
Also read: അഭ്രപാളി കീഴടക്കുന്ന തുര്‍ക്കിഷ് ടി.വി സീരീസുകള്‍
പതിമൂന്ന് വര്‍ഷക്കാലത്തെ നിരന്തരയാതനകള്ക്കു ശേഷം പ്രവാചകരും അനു യായികളും തങ്ങള്‍ക്ക് പ്രിയപ്പെട്ട ജന്മദേശത്തേയും ഉറ്റവരെയും സമ്പാദ്യങ്ങളെയും കൈയൊഴിച്ച്, ശ്രേഷ്ഠമായ ഒരു ആദര്‍ശവും ജീവിതക്രമവും പിന് പറ്റാനുള്ള അദമ്യമായ ആവേശത്തോടെ താത്കാലികമായെങ്കിലും സുരക്ഷിതമായ ഒരു താവളത്തിലെത്തിച്ചേരുക വഴി മഹത്തായ അതിജീവനത്തിന്റെ പാഠമായിരുന്നു പ്രവാചകൻ വിശ്വാസി സമൂഹത്തിന് പകര്‍ന്നു നല്‍കിയത്.
ഹിജ്റയുടെ പശ്ചാത്തലം ഒരാവര്‍ത്തി വായിക്കുമ്പോള്‍ ആ അതിജീവനം എത്രമാത്രം ആസൂത്രിതമായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും. വിശ്വാസികളെ സ്വീകരിക്കാന്‍ മദീനാനിവാസികള്‍ തയ്യാറാണെന്ന് ഉറപ്പായപ്പോള്‍ ഹിജ്റ പോകാന്‍ പടച്ചവന്റെ അനുമതി ലഭിച്ചു. നബി(സ്വ) അനുയായികളെ വിളിച്ച് ഹിജ്റ ആരംഭിക്കാന്‍ കല്പന കൊടുത്തു. കഴിയുന്നത്രയും രഹസ്യമായും ഒറ്റയായും പുറപ്പെടാനായിരുന്നു പ്രവാചകൻ(സ്വ) അവര്‍ക്ക് നല്കിയ നിര്‍ദ്ദേശം. പ്രവാചകരുടെ കല്പനക്ക് ശേഷം മക്കാ തെരുവുകള്‍ നിരന്തരമായ തിരോധാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഖുറൈശികളുടെ നിശാസഭകള്‍ ഈ തിരോധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അപ്പോഴൊക്കെയും പ്രവാചകര്‍(സ്വ)യും തെരെഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരും മക്കയില്‍ തന്നെയുണ്ടായിരുന്നു. പ്രവാചക ശിഷ്യന്മാരുടെ പലായനം നിരന്തരമായ ഒരു പ്രവാഹമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മക്കാ ഖുറൈശികള്‍ കണ്ണ് തുറന്നു.
മക്കയിലെ മുസ്ലിംകളുടെ എണ്ണം അതിശീഘ്രം ക്ഷയിച്ച് കൊണ്ടിരിക്കുമ്പോഴും ശത്രുക്കള്‍ ഭയപ്പെട്ടു. കാരണം അവര്‍ മരിച്ച് തീരുകയായിരുന്നില്ല, മറിച്ച് നാട് വെടിഞ്ഞ് പോവുകയാണ്. ഓരോ പലായനത്തിലും അപ്രതിരോധ്യമായ ഒരു തിരിച്ചുവരവിന്റെ ഭീഷണി അവര്‍ മണത്തിരുന്നു. അപ്പോഴും ശത്രുക്കളെ അത്ഭുതപ്പടുത്തിയ ഘടകം മുഹാജിറുകളില് കണ്ട ആത്മവിശ്വാസവും നിര്‍ഭയത്വവുമായിരുന്നു. കാരണം, പിറന്നമണ്ണും വീടും സഹധര്‍മ്മിണിയേയും സന്താനങ്ങളേയും സമ്പത്തുമെല്ലാം ഇട്ടെറിഞ്ഞ് മറ്റൊരു നാട്ടിലേക്ക് വെറും കെയ്യോടെ പലായനം നടത്തുമ്പോഴും അക്ഷയമായ ഏതോ പാഥേയങ്ങള്‍ കൂടെ കൊണ്ടു പോകുന്ന പ്രതീതിയും നിര്‍ഭയത്വവും ആത്മവിശ്വാസവും അവരില്‍ ഓരോരുത്തരിലും പ്രകടമായിരുന്നു.
Also read: ആ പലഹാരം വേണ്ടെന്ന് പറയല്ലേ
ഈ തിരോധാനം തുടര്‍ന്ന് കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ മക്കാ ഖുറൈശികള്‍ ദാറുന്നദ് വയില്‍ ഒരുമിച്ച് കൂടി. ഖുറൈശി പ്രമുഖര്‍ യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തിരുന്നത് ദാറുന്നദ് വയില്‍ വെച്ചായിരുന്നു. അബൂജഹല്‍, അബൂലഹബ്, അബൂസുഫ് യാന്‍ തുടങ്ങി ഖുറൈഷി പ്രമുഖരൊക്കെ പ്രസ്തുത യോഗത്തില്‍ സമ്മേളിച്ചു. പ്രവാചകര്‍ (സ്വ)യെ ബന്ധനസ്ഥനാക്കുന്നതിനെക്കുറിച്ചും മരുഭൂമിയില്‍ വിദൂരഭാഗത്തെവിടെയെങ്കിലും നാട് കടത്തുന്നതിനെക്കുറിച്ചുമൊക്കെ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ അവയൊന്നും പ്രയോജനകരമല്ലെന്നും പ്രവാചകരെ വധിക്കുകയാണ് വേണ്ടതെന്നും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഹാശിം കുടുംബക്കാര് നിലവിലുള്ള ആചാരമര്യാദകളനുസരിച്ച് മുഹമ്മദ് നബി കൊല്ലപ്പെട്ടാല്‍ അടങ്ങാതെ നില്ക്കുകയില്ല എന്നിരിക്കെ പ്രവാചകരെ വധിക്കുന്നതിന് ഏത് രീതിയാണ് കൈകൊള്ളേളണ്ടത് എന്നതിനെക്കുറിച്ചായിരുന്നു അടുത്ത ചര്‍ച്ച.
മുഹമ്മദിനെ ഒരാളോ ഒരു കുടുംബമോ തനിച്ചുവധിക്കുന്നതിന് പകരം എല്ലാ ഗോത്രങ്ങളില്‍ നിന്നും ഓരോ പ്രതിനിധിയെ വീതം തെരെഞ്ഞെടുക്കുകയും അവരെല്ലാം ഒരേസമയം പ്രവാചമുഹമ്മദിനുമേല് ചാടിവീണ് കൊലപ്പെടുത്തുകയും ചെയ്യുക എന്ന് അബൂജഹല്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ഖുറൈശി പ്രമുഖരെല്ലാം ആ അഭിപ്രായത്തില്‍ ഏകോപിച്ചു. ‘വിനാശകരമായ’ ഒരു തത്ത്വശാസ്ത്രത്തിന്റെ മരണം ആഘോഷിക്കാനുള്ള കാത്തിരിപ്പിന് തുടക്കം കുറിച്ച്കൊണ്ടായിരുന്നു യോഗം പിരിഞ്ഞത്.
ദാറുന്നദ് വയില്‍ ഖുറൈശി പ്രമുഖര്‍ യോഗം ചേര്‍ന്ന വിവരം മലക്ക് മുഖേനെ പ്രവാചകര്ക്കെത്തി. ഹിജ്റക്കുള്ള പടച്ചവന്റെ അനുമതിയുമായിട്ടായിരുന്നു മലക്ക് പ്രവാചകരിലേക്കവതരിച്ചത്. പ്രവാചകര്‍ ഏറെ നാള് പ്രതീക്ഷിച്ചിരുന്ന ദിവ്യസന്ദേശമായിരുന്നു ആ അനുവാദം. സന്ദേശം ലഭിച്ചയുടനെ പ്രവാചകര്‍ തന്റെ സന്തതസഹചാരിയായ അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ വീട്ടില്‍ ചെന്ന് ദിവ്യസന്ദേശം പങ്ക് വച്ചു. ഉടന്‍ പലായനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ തുടങ്ങി.
Also read: ദേശീയ വിദ്യാഭ്യാസനയം എന്ത്?
അതേസമയം, മറുഭാഗത്ത് ശത്രുക്കള്‍ വല്ലാത്ത ആര്മാദത്തിലായിരുന്നു. മുഹമ്മദിനെ വധിക്കാന്‍ അവര്‍ കൈകൊണ്ട കുടില പദ്ധതികള്‍ പൂര്‍ണ്ണമായും വിജയം കാണുമെന്ന തീര്‍ച്ചയിലായിരുന്നു അവര്‍. എന്നാല്‍ അവരുടെ പദ്ധതികള്‍ നേരത്തെത്തന്നെ മലക്ക് മുഖേന പ്രവാചകര്ക്കെത്തിയിരുന്നു. അത്പ്രകാരം ഹസ്രത്ത് അലി(റ)വിനെ തന്റെ കിടക്കയില്‍ കിടത്തിക്കൊണ്ട് പ്രവാചകര്‍(സ്വ) രക്ഷ പ്രാപിച്ചു. എത്രയെല്ലാം കിരാതരായിരുന്നിട്ടും അറബികള്‍ അക്കാലത്ത് കൈകൊണ്ട ചില പെരുമാറ്റച്ചട്ടങ്ങള്‍ ചരിത്രത്തില്‍ ശ്രദ്ധേയമാണ്. ആ പെരുമാറ്റച്ചട്ടങ്ങളില്പെട്ടതായിരുന്നു ശത്രുവിനെ വീട്ടില്‍ കടന്ന് ഒന്നും ചെയ്യരുതെന്നും വീട്ടിന് പുറത്ത് നിന്ന് മാത്രമേ അക്രമിക്കാവൂ എന്നുമുള്ള അവരുടെ വിശ്വാസം. തദനുസൃതമായി പിറ്റേന്ന് പ്രഭാതത്തില്‍ ശ്രത്രുഭടന്മാര് കാണുന്നത് പ്രവാചകരുടെ കിടക്കയില്‍ നിന്നും എഴുന്നേറ്റ് വരുന്ന ഹസ്രത്ത് അലിയെയായിരുന്നു. അലി(റ)വിനെ കണ്ട ശത്രുക്കള്‍ ആകെ ഇളിമ്പ്യരായി എന്നതിനപ്പുറം അടങ്ങാത്ത കോപം മനസ്സില്‍ വെച്ച് അവര്‍ തിരച്ചില്‍ ആരംഭിച്ചു. പ്രവാചകരെ അന്വേഷിച്ച് പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ലഭിക്കാതെ വന്നപ്പോള്‍ ആദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് വന്‍ പാരിതോഷികങ്ങള്‍ അവര്‍ പ്രഖ്യാപിച്ചു.
ഈസമയം, പ്രവാചകരും അബൂബക്കര്‍ സിദ്ധീഖ്(റ)വും മദീന ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചിരുന്നു. ശത്രുക്കള്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മക്കക്ക് മൂന്ന് മൈല്‍ അകലെയുള്ള സൌര്‍ ഗുഹയില്‍ അവര്‍ ഒളിച്ചിരുന്നു. പലായനത്തിനിടെയുള്ള പ്രവാചകരുടെ ആസൂത്രിതമായ നീക്കങ്ങളിലൊന്നായിരുന്നു അത്. ശത്രുക്കളുടെ തിരച്ചില്‍ സംഘങ്ങളിലൊന്ന് നബി(സ്വ)യും സിദ്ധീഖ്(റ)വും ഒളിച്ചിരുന്ന സൌര്‍ ഗുഹയുടെ വാതില്ക്കല് വരെയെത്തിയിരുന്നു. ശ്രതുക്കളുടെ കാലൊച്ച കേട്ട അബൂബക്കര്‍ സിദ്ധീഖ്(റ) ഒരുനിമിഷം ആകെ പരിഭ്രാന്തിയിലായിരുന്നു. ശത്രുക്കളിലൊരാള്‍ ഗുഹയിലേക്കൊന്ന് കഴുത്ത് നീട്ടിയാല്‍ അവരിരുവരും വാളിനിരയാക്കപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. പലായന ഘട്ടങ്ങളിലെ ഏറ്റവും സന്ദിഗ്ധ ഘട്ടമായിരുന്നു അത്. പക്ഷെ, പടച്ചവനിലുള്ള അചഞ്ചലമായ വിശ്വാസവും സമചിത്തതയും ശുഭാപ്തി വിശ്വാസവും അവരെ ആ അപകടഘട്ടം അതിജീവിക്കാന്‍ സഹായിച്ചു. ആ സന്ദിഗ്ധ ഘട്ടത്തില്‍ ‘ദുഃഖിക്കാതിരിക്കൂ, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന അബൂബക്കര്‍ സിദ്ധീഖ്(റ)വിനോടുള്ള പ്രവാചകരുടെ സംഭാഷണം വിശ്വാസികളുടെ ഹൃദയത്തില്‍ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും പ്രതിധ്വനിക്കേണ്ട മൂര്‍ച്ചയുള്ള വാക്കാണ്.
Also read: വാര്‍ത്താ കച്ചവടത്തിന്റെ ഇന്ത്യന്‍ സാക്ഷ്യം
ഗുഹാമുഖത്ത് ചിലന്തി വല കണ്ടത് കാരണം ആള്‍താമസമില്ലാത്ത ഗുഹയാണതെന്ന് മനസ്സിലാക്കി ശ്രതുക്കള്‍ തിരിച്ച്പോയി. ഉടനെ പുറത്തിറങ്ങിയാല്‍ അപകടമാണെന്ന് മനസ്സിലാക്കി മൂന്ന് ദിവസങ്ങള്‍ കൂടി ഇരുവരും ഗുഹയില്‍ തന്നെ താമസിച്ചു. അവിടെയും പ്രവാചകരുടെ നീക്കങ്ങള്‍ വളരെ ആസൂത്രിതമായിരുന്നു. ഇരുവര്‍ക്കും ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ചുമതല അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ പ്രിയപുത്രി അസ്മാഅ് ബീവിക്കും ആട്ടിടയന് ആമിറുബ്നു ഫുഹൈറക്കുമായിരുന്നു. അവര്‍ക്ക് മദീനയിലേക്കുള്ള വഴി കാണിച്ചിരുന്നത് അബ്ദുല്ല എന്ന ഒരമുസ്ലിമായിരുന്നു. നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ വഴികാട്ടിയായി ഒരവിശ്വാസിയെ കൂടെ കൂട്ടിയെങ്കില്‍ അദ്ദേഹം എത്രമാത്രം വിശ്വസ്തനായിരുന്നുവെന്ന് നേരത്തെത്തന്നെ നിരീക്ഷിച്ചുറപ്പ് വരുത്തിയിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. മണലില്‍ പതിഞ്ഞ ഗുഹയില്‍ വന്ന് പോകുന്നവരുടെ കാല്പാടുകള് പിന്തുടര്ന്ന് ശത്രുക്കള്‍ തങ്ങളിലേക്കെത്തുമോ എന്ന് മുന്നില്‍കണ്ട്, ആ കാല്പാടുകളെ മായ്ച്ചു കളയുന്ന വിധത്തില്‍ അട്ടിന്കൂട്ടങ്ങളെ തെളിച്ച് കൊണ്ട് വരാന്‍ ആമിറുബ്നു ഫുഹൈറയോട് പ്രവാചകന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ചരിത്രം വായിക്കുമ്പോള്‍ എത്രമാത്രം കൃതൃവും ആസൂത്രിതവുമായിരുന്നു ഹിജ്റ എന്ന് നമുക്ക് ബോധ്യപ്പെടും.
മുഹാജിറുകള്‍ ഒരിക്കലും ഭൗതികമായ നേട്ടങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു അവര്‍ ലക്ഷ്യം വെച്ചിരുന്നത്. മക്കയില്‍ തുടര്‍ന്നാല്‍ ഓരോരുത്തരായി ഇല്ലാതാവുന്നതോടെ മഹത്തായ ഈ ആദര്‍ശം തന്നെ എന്നെന്നേക്കുമായി ഇല്ലാതാകും എന്ന ബോധ്യത്തില്‍ നിന്നായിരുന്നു അവര്‍ ഹിജ്റക്കൊരുങ്ങിയത്. ആ ലക്ഷ്യയത്തിന് മുന്നില്‍ വീടോ സമ്പാദ്യങ്ങളോ കുടുംബമോ അവര്‍ക്ക് പ്രതിബന്ധമായിരുന്നില്ല. മുഹാജിറുകളുടെ നേതാവായ പ്രവാചകര്‍(സ്വ)തന്നെ പലവട്ടം മക്കാ ഖുറൈഷികളോട് തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ മക്കാ ഖുറൈഷികളോട് നബി(സ്വ) അസന്നിഗ്ധമായി ഇക്കാര്യം പ്രഖ്യാപിച്ചു. ”ഞാന്‍ സമ്പത്തോ അധികാരമോ അന്തസ്സോ ആഗ്രഹിക്കുന്നില്ല. നിങ്ങളെ സന്തോഷവാര്‍ത്തയറിയിക്കാന്‍ ദൈവം എന്നെ നിയോഗിച്ചതാണ്. ഞാന്‍ നിങ്ങളെ ഗുണദോഷിക്കുക മാത്രമാണ്. ഞാന്‍ കൊണ്ടുവന്ന സന്ദേശം നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, അല്ലാഹു ഇഹ പര ലോകങ്ങളില്‍ നിങ്ങളോട് തൃപ്തി കാണിക്കും. നിങ്ങള്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ ഞാന്‍ ക്ഷമ കൈകൊള്ളും. നിങ്ങളും ഞാനും തമ്മലുള്ള ഇടപാടുകളെപ്പറ്റി തീരുമാനിക്കേണ്ടവന്‍ അല്ലാഹുവാകുന്നു”.
പക്ഷെ, പ്രവാചകരെയും അനുയായികളെയും കേള്‍ക്കുന്നതിന് പകരം അവരെ ഇല്ലാതാക്കാനായിരുന്നു മക്കക്കാര്‍ ശ്രമിച്ചത്. അവിടെയായിരുന്നു പുതിയ ഒരു മേച്ചില്പുറം തേടിയുള്ള ഹിജ്റ അനിവാര്യമായിത്തീര്‍ന്നത്. വിശ്വാസസ്വാതന്ത്ര്യത്തിനും ആദര്‍ശസംരക്ഷണത്തിനും വേണ്ടി നമുക്ക് സാധിക്കുന്നതത്രയും ചെയ്ത് കഴിഞ്ഞാല്‍ പിന്നെ നാം ദുഃഖിക്കേണ്ടതില്ല. ദു:ഖിക്കാതിരിക്കൂ, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന സന്ദേശമാണ് ഓരോ കാലത്തും ഹിജ്റ വിളംബരം ചെയ്യുന്നത്. ഹിജ്റ കലണ്ടറും മുഹര്റവും ഓരോ വര്‍ഷവും ഹിജ്റയുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട്.
Also read: ഖലീഫ ഉമർ (റ) ഉം ചാന്ദ്രിക കലണ്ടറും
ഹിജ്റ കലണ്ടര്‍; ചരിത്രവും പ്രസക്തിയും
മക്കയില്‍ നിന്നും യസ്രിബിലേക്കുള്ള പ്രവാചകര്‍(സ)യുടെ പാലായനത്തിന്റെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഉമറുബ്നുല്‍ ഖത്താബ് (റ)ന്റെ ഭരണ കാലത്താണ് ‘ഹിജ്റ കലണ്ടര്‍’ എന്ന പേരില്‍ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്ലാമിക കലണ്ടര്‍ രൂപപ്പെട്ടത്. അക്കാലം വരെ, പ്രത്യേകം നിര്‍ണ്ണിതമല്ലാത്ത മറ്റു പല സംഭവ വികാസങ്ങളേയും അടിസ്ഥാനപ്പെടുത്തിയായിരുന്നു മുസ്ലിംകള് തിയ്യതികള്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അപരിചിതവും ക്രോഡീകൃതമല്ലാത്തതും കാരണം ആശയ വിനിമയങ്ങളിലും കത്തുകളുടെ കൈമാറ്റങ്ങളിലും ഇത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അബൂ മുസല്‍ അശ്അരി (റ) ഉമര്‍ (റ)വിന് എഴുതി: ”അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെയടുക്കല്‍ നിന്ന് ഞങ്ങള്‍ക്ക് കത്തുകള്‍ വന്ന് കൊണ്ടിരിക്കുന്നു, എന്നാല്‍ അതില്‍ തിയ്യതി രേഖപ്പെടുത്താത്തതിനാല്‍ ഏതിലാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന് അറിയാന്‍ സാധിക്കുന്നില്ല”.
സുദീര്‍ഘമായ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഉമര്‍(റ) ഖിലാഫത്ത് ഏറ്റെടുത്തു. മുഴുവന്‍ സ്വഹാബികളേയും ഒരുമിച്ച് കൂട്ടി ഇങ്ങനെ പറഞ്ഞു: സമ്പത്ത് വര്‍ദ്ധിച്ചിരിക്കുന്നു, എന്നാല്‍ തിയ്യതികളൊന്നും രേഖപ്പെടുത്താതെയാണ് നാം നമ്മുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നത്. അതിന് വല്ല പരിഹാര മാര്ഗ്ഗങ്ങളുമുണ്ടോ? അവരിലൊരാള്‍ പറഞ്ഞു: നമുക്ക് റോമക്കാരുടെ തീയ്യതി സ്വീകരിക്കാം. എന്നാല്‍ അതിന് കാല ദൈര്‍ഘ്യമേറെയുണ്ടെന്ന് അവിടെ ബോധിപ്പിക്കപ്പെട്ടു. പേര്‍ഷ്യക്കാരുടെ തീയ്യതി പരിഷ്കരിച്ചു കൂടെയെന്ന് മറ്റു ചിലര്‍ നിര്‍ദ്ദേശിച്ചു. ഉടന്‍ തന്നെ ഹുര്‍മുസിനെ ഹാജരാക്കാന്‍ ഉമര്‍ (റ) നിര്‍ദ്ദേശിച്ചു. ഉമര്‍ (റ) അതേകുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടി. തങ്ങള്‍ക്കിടയില്‍ മഅ്റൂസ് എന്ന പേരില്‍ മാസവും കൊല്ലവും എഴുതി വെക്കുന്ന സമ്പ്രദായമുണ്ടെന്ന് പറഞ്ഞ ഹുര്‍മുസ് അത് വിശദീകരിച്ചു. ഏവരും അതില്‍ ഏകോപിതരായി.
പിന്നീട് വര്‍ഷാരംഭം ഏത് മാസം കൊണ്ടാകണം എന്നായിരുന്നു ചര്‍ച്ച. പലരും പല അഭിപ്രായങ്ങളും രേഖപ്പെടുത്തി. റസൂല്‍ (സ)യുടെ ജനനമാണ് മുസ്ലിം ലോകത്തിന് ഏറ്റവും വലിയ സന്തോഷ നിമിഷം, അതിനാല്‍ പുതിയ കലണ്ടറിന്റെ ആദ്യ വര്‍ഷം അത് തന്നെയാക്കാമെന്ന് ചിലരും, റസൂലിന്റെ വഫാത്ത് വര്‍ഷം തെരെഞ്ഞെടുക്കാമെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. വര്‍ഷാരംഭമായി നബി(സ്വ)യുടെ പ്രവാചകത്വം തെരെഞ്ഞെടുക്കാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ സമയത്താണ് പ്രവാചകര്‍ (സ)യുടെ മദീനയിലേക്കുള്ള ഹിജ്റ, വര്‍ഷാരംഭമായി കണക്കാക്കാമെന്ന നിര്‍ദ്ദേശം അലി (റ) മുന്നോട്ട് വെച്ചത്. അലി (റ)വിന്റെ നിര്‍ദ്ദേശത്തെ അവിടെ കൂടിയവരെല്ലാം പിന്തുണച്ചതോടെ വര്‍ഷാരംഭമായി ഹിജ്റയെ സ്വീകരിക്കുകയായിരുന്നു.
Also read: മുഹര്‍റ മാസത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
എന്നാല്‍ ചര്‍ച്ച അവിടെയും തീര്‍ന്നില്ല. വര്‍ഷാരംഭം ഏത് മാസം കൊണ്ടായിരിക്കണം എന്നായിരുന്നു പിന്നീട് ചര്‍ച്ച. മദീനയിലേക്കുള്ള ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ മാസത്തിലാണ്. ആയതിനാല്‍ വര്‍ഷാരംഭം റബീഉല്‍ അവ്വല്‍ കൊണ്ടാകാം എന്ന് ഒരു കൂട്ടം സ്വഹാബികള്‍ അഭിപ്രായപ്പെട്ടു. റജബാകാമെന്ന് മറ്റു ചിലര്‍ പറഞ്ഞു. റമദാന്, ദുല്‍ഹിജ്ജ തുടങ്ങി വ്യത്യസ്ത നാമങ്ങള്‍ അവിടെ ഉയര്‍ന്നു കേട്ടു. തദവസരത്തില്‍ ഉസ്മാന് (റ) പറഞ്ഞു: വര്‍ഷാരംഭമായി മുഹര്‍റത്തെ കണക്കാക്കാം, അത് പവിത്രമാസമാണ്. ഹജ്ജ് കഴിഞ്ഞ് വിശ്വാസികള്‍ തിരിച്ചു പോകുന്നതും മദീനയിലേക്കുള്ള ഹിജ്റ ആരംഭിച്ചതും ഈ മാസത്തിലാണ്. എല്ലാവരും അതില്‍ യോജിച്ചു. അങ്ങനെ മുഹര്‍റം ഒന്ന് ഹിജ്റ കലണ്ടറിലെ ആദ്യ ദിവസമായി തെരെഞ്ഞെടുക്കപ്പെട്ടു. ഇതാണ് ഹിജ്റ കലണ്ടറിന്റെ ഉല്‍ഭവ ചരിത്രം. ഇസ്ലാമിലെ സുപ്രധാന തീരുമാനങ്ങളെല്ലാം കൂടിയാലോചനകളിലൂടെയായിരുന്നു തീര്‍പ്പു കല്‍പ്പിക്കപ്പെട്ടതെന്ന മഹത്തായ പാഠം ഹിജ്റ കലണ്ടറിന്റെ ഉല്‍ഭവ ചരിത്രം നമുക്ക് നല്കുന്നു.