ഇബ്രാഹിം അലൈഹിസ്സലാം പൂർണനാകുന്നത് അദ്ദേഹത്തിന്റെ ഇണയായ ഹാജറും ചേരുമ്പോഴാണ് എന്ന് പ്രഭാഷകർ പറയുന്നത് ശരിയായിരിക്കാം. അതുപോലെ തന്നെ വലിയ ശരിയാണ് അദ്ദേഹത്തിൻറെ അടുത്ത തലമുറയായ ഇസ്മായിലും (അ) ചേരുമ്പോഴാണ് എന്നത് . പക്ഷേ അത് നാം മനസ്സിലാക്കാതെ പോവുന്നു.
കഅ്ബയുടെ അസ്തിവാരം പണിയുന്നത് മുതൽ അതിന്റെ ശുദ്ധീകരണം, സംരക്ഷണം മുതൽ ആ കർമ്മങ്ങൾ ഏറ്റെടുക്കാനുള്ള പ്രാർഥനകൾ നിർവ്വഹിക്കുമ്പോഴുമെല്ലാം ഈ തലമുറാ സംഗമമാണ് ഖുർആനിൽ കാണുന്നത് (നോക്കുക 2: 124-129) നിലവിലുള്ള തലമുറയേയും ഇനി വരുന്ന തലമുറകളേയും പ്രാർഥനകളിൽ ഓർക്കാത്തതാവണം ഇന്ന് നാമനുഭവിക്കുന്ന ജെനറേഷൻ ഗ്യാപ്പിന് മറ്റൊരു കാരണം. ഈ കാലഘട്ടത്തിൽ നമുക്ക് ഈ വിടവ് കൂടുതലാവാൻ എന്താവണം നിമിത്തങ്ങൾ ?!
Also read: ദേഹേച്ഛകളുടെമേല്‍ കത്തിവെക്കുന്നതിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍!
ഇബ്രാഹീം (അ) എന്ന പിതാവ് കാണുന്ന സ്വപ്നം പുത്രനോട് പങ്കുവെക്കുന്നു. അതിന്റെ സാക്ഷാത്കാരത്തിന് പുത്രൻ ജീവൻ സമർപ്പിക്കാൻ പോലും തയ്യാറാവുന്നു. (37: 102)
യൂസുഫെന്ന പുത്രന്റെ സ്വപ്നം യഅ്ഖൂബ് പ്രവാചകനോട് പറയുന്നു. മോനാരോടും ഇത് പറയരുതെന്ന് പ്രബോധകനായ പിതാവ് തന്റെ മകന്റെ നല്ല ഭാവിയോർത്ത് ഉപദേശിക്കുന്നു. ( 12:4-5). പാരന്റിങുകാർ പറയുന്ന dream sharing അഥവാ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാനുള്ള മടിയാവണം നാമിന്നനുഭവിക്കുന്ന ആശയവിനിമയ വിടവ് / കമ്മ്യൂണിക്കേഷൻ ഗ്യാപ് .
പിതാവ് പങ്കെടുക്കുന്ന വലിയ വലിയ വ്യവഹാരങ്ങളിൽ തന്റെ മക്കളെ പങ്കെടുപ്പിക്കുമ്പോഴാണ് പിതാവിന്റെ സംസ്കാരത്തിൽ മകൻ വളരൂവെന്നാണ് ദാവൂദ് – സുലൈമാൻ (അ) സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. (21 : 78-79)
ചെറിയ ചെറിയ സംഗതികളല്ല, ഭാവിയിൽ ഏറ്റെടുക്കാനുള്ള വലിയ ബാധ്യതകളാണ് മക്കളെ ഉപദേശിക്കേണ്ടതെന്ന് ബോധ്യപ്പെടാൻ ഇബ്രാഹീം – യഅ്ഖൂബ് ഉത്ബോധനങ്ങളും (2: 132 133) ലുഖ്മാനുൽ ഹകീം തന്റെ പൊന്നു മോനെ ഉപദേശിക്കുന്നതും (31 : 17-19 ) എന്നിവ തന്നെ ധാരാളം.
Also read: അറഫയുടെ മഹത്വം
മൂസാ (അ) ന്റെ ചരിത്രം വിശദീകരിക്കുന്നിടത്ത് മകന്റെ ഭാവി അറിയാനുള്ള മാതാവിന്റെ മനസ്സും ആ ദൗത്യം സ്വന്തം പുത്രിയെ ഏല്പിക്കുന്ന ഭാഗങ്ങളും സൂറ ഖസ്വസ്വിൽ (11-13) ഓതിപ്പോവുമ്പോൾ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചു തന്നെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും വളർത്തണമെന്ന് നാമറിയാതെ പോവുന്നു. ഇനിയും വന്നിട്ടില്ലാത്ത തലമുറയെ സ്വപ്നം കാണുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്ന മാതാവിനെയാണ് മർയം ബീവിയുടെ ചരിത്രത്തിൽ നാം കണ്ടെത്തേണ്ടത് (3:35 – 37 )
മാതാപിതാക്കളുടേയും മക്കളുടേയും ഇടയിലുള്ള ഇഴയടുപ്പം വ്യക്തമാക്കുന്ന ഇനിയുമെത്രയോ സന്ദർഭങ്ങൾ ഖുർആൻ പഠിപ്പിക്കുന്നുണ്ട് , പക്ഷേ പെരുന്തച്ചന്മാരായ നാം ഖുർആൻ ഓതിത്തീർക്കുന്ന തിരക്കിലത് പഠിച്ചിട്ടു വേണ്ടേ?!